ഹരിപ്പാട്: മുത്തച്ഛനൊപ്പം സ്‌കൂളിലേക്ക് സ്‌കൂട്ടറിൽ പോയ നാലാം ക്ലാസ് വിദ്യാർത്ഥിനി ടിപ്പർലോറി കയറി മരിച്ചു. നങ്ങ്യാർകുളങ്ങര ബഥനി സ്‌കൂളിലെ വിദ്യാർത്ഥിനി മുട്ടം ഉഷസ് വില്ലയിൽ അരുണിന്റ മകൾ എയ്മി(നിക്കി- ഒൻപത്)യാണ് മരിച്ചത്. നങ്ങ്യാർകുളങ്ങര-മാവേലിക്കര റോഡിൽ റെയിൽവേ ഗേറ്റിന് കിഴക്ക് പാലമൂട് ജങ്ഷന് സമീപം ചൊവ്വാഴ്‌ച്ചയായിരുന്നു അപകടം.

മുത്തച്ഛൻ റിട്ട. എസ്.ഐ. രാഘവനൊപ്പം പിന്നിലിരുന്ന് സഞ്ചരിക്കുമ്പോൾ സ്‌കൂട്ടറിനു പിന്നിൽ ടിപ്പറിടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങുകയുമായിരുന്നു. മുത്തച്ഛൻ രാഘവന് പരുക്കില്ല.

സ്‌കൂളിന് അൻപത് മീറ്റർ മാത്രം അകലെയാണ് അപകടം നടന്നത്. ട്രെയിൻ പോയ ശേഷം ലെവൽക്രോസ് തുറന്നപ്പോൾ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒന്നിച്ച് മുമ്പോട്ട് നീങ്ങുമ്പോഴാണ് ടിപ്പർലോറി സ്‌കൂട്ടറിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ലോറി ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഹരിപ്പാട് പൊലീസെത്തിയാണ് ലോറി റോഡിൽ നിന്നും മാറ്റിയത്. ഡ്രൈവറെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടത്തിൽപെട്ടത് തന്റെ മകളാണെന്ന് അറിയാതെ കുട്ടിയുടെ അമ്മ പുന്നപ്ര സെന്റ് തോമസ് ഹൈസ്‌കൂൾ ഇംഗ്ലീഷ് അദ്ധ്യാപിക റോസമ്മ(സിജി) പിന്നാലെ വന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു. മൂവരുമൊന്നിച്ചാണ് വീട്ടിൽ നിന്നിറങ്ങിയതെങ്കിലും ചാറ്റൽ മഴയുള്ളതിനാൽ ചൂണ്ടുപലക ജങ്ഷനിൽ ഇറങ്ങി ബസിൽ കയറുകയായിരുന്നു റോസമ്മ. ലണ്ടനിൽനിന്ന് വരുന്ന സഹോദരിയെയും കുടുംബത്തിനെയും കൂട്ടിക്കൊണ്ടുവരുന്നതിന് അരുൺ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയിരുന്നതിനാലാണ് രാഘവൻ എയ്മിയെയും കൊണ്ട് സ്‌കൂളിൽ പോയത്.

താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം എയ്മി പഠിച്ചിരുന്ന ബഥനി സെൻട്രൽ സ്‌കൂളിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വച്ചു. മുട്ടം ക്രിസ്തുരാജ പള്ളി സെമേേിത്തേരിയിൽ മൃതദേഹം സംസ്‌കരിച്ചു. സഹോദരൻ: എയ്ഡൻ.