പ്രതാപ്ഗഢ് (യുപി): ഉത്തർപ്രദേശിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച അർധരാത്രിയാണ് ആക്രമണമുണ്ടായത്. അക്രമികൾ കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു.

മാതാപിതാക്കളുടെ നിലവിളി കേട്ട് എത്തിയ മകനാണ് സംഭവം ആദ്യം കണ്ടത്. ഇരുവരും ആസിഡ് വീണ് പൊള്ളിയ നിലയിൽ ആയിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലേക്കു മാറ്റി.

കൽപ്പണിക്കൊപ്പം മന്ത്രവാദം കൂടി ചെയ്യുന്നയാളാണ്, ആക്രമണത്തിന് ഇരയായ അമർജിത് കോരി. ഇവർക്കു ശത്രക്കൾ ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മന്ത്രവാദവുമായി ആക്രമണത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നു പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.