കോഴിക്കോട്: വീട്ടമ്മയുടെ ഫോൺരേഖകൾ ചോർത്തിയെന്ന പരാതിയിൽ ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പ് തല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്‌പി രാഹുൽ ആർ നായർ അന്വേഷിക്കും. പ്രാഥമിക റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയും എടുക്കും.

കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം എസ്‌പിക്ക് പരാതി നൽകിയത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോൺ രേഖകൾ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുദർശനൻ ഭർത്താവിന് ചോർത്തി നൽകിയെന്നാണ് വീട്ടമ്മയുടെ പരാതി.

ഫോൺ രേഖകൾ ഭർത്താവ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകി അപമാനിക്കാൻ ശ്രമിച്ചെന്നും വീട്ടമ്മ പരാതിപ്പെട്ടു. വീട്ടമ്മയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്താണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ. ഭർത്താവ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് എസിപി വീട്ടമ്മയുടെ ഫോൺ രേഖകൾ സൈബർ സെല്ലിന്റെ സഹായത്തോടെ ചോർത്തിയത് എന്നാണ് ആരോപണം.

പരാതിയിൽ അന്വേഷണം നടത്തിയ മലപ്പുറം എസ്‌പി കഴിഞ്ഞ ദിവസം ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എസിപിയുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ച്ചയുണ്ടായെന്നും വകുപ്പുതല നടപടിയെടുക്കണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കോഴിക്കോട് ചേവായൂർ കൂട്ട ബലാത്സംഗ കേസിന്റെ അന്വേഷണത്തിന്റെ മറവിലാണ് തെറ്റിദ്ധരിപ്പിച്ച് എസിപി ഫോൺ രേഖകൾ ചോർത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്.