കൊച്ചി: ചലച്ചിത്ര നടൻ ജിഷ്ണു രാഘവൻ (35) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പഴയകാല നടൻ; രാഘവന്റെ മകനാണ്. രാവിലെ 8.15നായിരുന്നു അന്ത്യം. തൊണ്ടയിൽ കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. അമൃത ആശുപത്രിയിലെ ഡോ. സുബ്രഹ്മണ്യനാണ് ചികിത്സിച്ചിരുന്നത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ 22 നാണ് അമൃതയിൽ വീണ്ടും പ്രവേശിപ്പിച്ചത്. ഐ.സി.യുവിൽ കഴിയവെയായിരുന്നു മരണം.

1987 ൽകിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലനടനായാണ് മലയാള സിനിമയിൽ രംഗപ്രവേശനം ചെയ്തത്. പിന്നീട് കമലിന്റെ നമ്മൾ എന്ന സിനിമയിലൂടെയാണ് സിനിമയിൽ സജീവമായത്. മലയാളവും തമിഴിലുമായി ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായിരിക്കേയാണ് അദ്ദേഹം അർബുദ ബാധിതനായത്. ഇടപ്പള്ളി അമൃത ആശുപത്രിയിലായിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. പിതാവ് രാഘവനും ബന്ധുക്കളും മരണ സമയത്ത് അടുത്തുണ്ടായിരുന്നു.

മാർച്ച് 5 തീയതി നില വഷളായതിനെ തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഐ.സി.യു.ൽ പ്രവേശിപ്പിച്ചു .ജിഷ്ണുവിനു അപകടം സംഭവിച്ചതായി ആശുപത്രിയിൽ നിന്ന് പല അഭ്യൂഹങ്ങളും പുറത്ത് വിട്ടിരുന്നു. ഇതിനെല്ലാം ഫെയ്‌സ് ബുക്കിലൂടെ നടൻ മറുപടിയും നൽകി. വളരെ നാളായി കാൻസർ ചികിത്സയിലായിരുന്ന ജിഷ്ണു ഇരിടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തുന്നതായി ഫേസ്ബൂക്കിൽ കുറിച്ചിരുന്നു.കാൻസർ രോഗത്തെ തുടർന്ന് ഒരു പ്രമുഖ ആശുപത്രിയിൽ ജിഷ്ണു ഗുരുതരവസ്ഥയിലാണെന്ന് പലപ്പോഴും വാർത്ത വരുമായിരുന്നു.

വാർത്ത നിഷേധിച്ച് ജിഷ്ണുവിന്റെ ചില സുഹൃത്തുക്കളാണ് ആദ്യം രംഗത്തെത്തിയത്. അധികം വൈകാതെ താൻ സുരക്ഷിതനാണെന്നും ചികിത്സ പുരോഗമിക്കുന്നുവെന്നും ജിഷ്ണു തന്നെ ഫേസ്‌ബുക്കിൽ സ്റ്റാറ്റസ് ഇട്ടു. ഇതിനിടെയിൽ രോഗം ഗുരുതരമായതും ജിഷ്ണു തന്നെ ഫെയ്‌സ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചു. ഇതോടെ മലയാളികൾ പ്രാർത്ഥനയിലുമായി. ഇതിനിടെയാണ് നടന്റെ അപ്രതീക്ഷിത വിയോഗവാർത്ത എത്തുന്നത്.

അച്ഛൻ രാഘവൻ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരമായാണ് തുടക്കം. കമലിന്റെ നമ്മൾ എന്ന ചിത്രത്തിലൂടെ നായകനായി. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി. 1987 കിളിപ്പാട്ട് ഇന്ത്യൻ പനോരമയിൽ ഇടംനേടി. വേണുഗോപന്റെ ചൂണ്ട, തമ്പി കണ്ണന്താനത്തിന്റെ ഫ്രീഡം, സുന്ദർദാസിന്റെ പൗരൻ, ലോഹിതദാസിന്റെ ചക്കരമുത്ത്, അനിൽ ബാബുവിന്റെ പറയാം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സിബിഐ പരമ്പരയിലെത്തിയ നേരറിയാൻ സിബിഐയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയവേഷം ലഭിച്ചു.

സമീപകാലത്ത് ഭരതന്റെ നിദ്രയുടെ റീമേക്ക് സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്തപ്പോൾ സിദ്ധാർഥിനൊപ്പം നായകവേഷം ചെയ്തു. നിദ്രയും ഓർഡിനറിയുമാണ് സമീപകാലത്ത് മടങ്ങിവരവൊരുക്കിയത്. ബാങ്കിങ് ഹവേഴ്‌സ്, അന്നും ഇന്നും എന്നും, റബേക്ക ഉതുപ്പ് കിഴക്കേമല തുടങ്ങിയ സിനിമകൾ ചെയ്തു. അമ്മ: ശോഭ. ഭാര്യ: ധന്യ രാജൻ, മകൾ: ജ്യോത്സ്‌ന.