മുംബൈ: ബാലികാവധു എന്ന സീരിയലിലൂടെ പ്രശസ്തയായ നടി പ്രത്യുഷാ ബാനർജി (24) മുംബൈയിൽ ആത്മഹത്യ ചെയ്തു. മുംബൈയിലെ വസതിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച അവരെ ബന്ധുക്കൾ മുംബൈ കോകിലാ ബെൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ടെലിചക്കർ.കോം എന്ന വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. കാമുകൻ രാഹുൽ രാജ് സിംഗുമായുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് നടിയുടെ ആത്മഹത്യയ്ക്ക് വഴിവച്ചതെന്നാണ് സൂചന.

ബാലികാ വധു സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രത്യുഷ മിനിസ്‌ക്രീനിൽ പ്രശസ്തയാവുന്നത്. പിന്നീട് കളേഴ്‌സ് ടിവിയിലെ ബിഗ് ബോസ് 7 റിയാലിറ്റി ഷോയിലും അവർ പങ്കെടുത്തിരുന്നു. പ്രത്യുഷാ തൂങ്ങി നിൽക്കുന്നത് ആദ്യം കണ്ടതും രാഹുൽ രാജ് സിംഗാണ്. കാമുകനും രാഹുൽ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്.

മരണത്തിന് ശേഷവും നിന്നിൽ നിന്ന് ഞാൻ അകലില്ല എന്ന വാട്‌സ്ആപ്പ് സ്റ്റാറ്റ്‌സ ്‌പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടുമില്ല. വീട്ടുകാർക്കും വ്യക്തമായ സൂചനകൾ പൊലീസിന് നൽകാൻ കഴിഞ്ഞിട്ടില്ല. ഏതായാലും എല്ലാ സാധ്യതകളും പരിശോധിക്കാനാണ് തീരുമാനം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമ നിഗമനത്തിലെത്തൂ.

ബാലികാവധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയ നടിയായിരുന്നു ഇവർ .  പ്രമുഖ ടിവി റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് 7 , ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലൂടെ പരിചിതയായ നടിയാണ് പ്രത്യുഷ.

മുൻപ് പല തവണ വാർത്തകളിൽ ഇടംപിടിച്ച നടിയാണ് പ്രത്യുഷ. തന്നെ എട്ടു പേരടങ്ങിയ സംഘം പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ചെന്ന് നടി ആരോപിച്ചിരുന്നു. അടുത്തിടെ കാമുകനൊപ്പം നടത്തിയ ആഡംബരം നിറഞ്ഞ ബെർത്ത് ഡേ പാർട്ടിയും വിവാദങ്ങളിൽ പെട്ടിരുന്നു.