കോതമംഗലം: വെള്ളത്തിന് പകരം ബാറ്ററി വാട്ടർ മദ്യത്തിൽ കലർത്തി കഴിച്ച യുവാവ് മരണമടഞ്ഞു. കോതമംഗലം പി പി കെ ആൻഡ് സൺസ് ബസ്സ് സർവ്വീസിലെ ജീവനക്കാരനായ അടിമാലി ചാറ്റുപാറ സ്വദേശി ബിജു(35)വാണ് ദാരുണമായി മരണപ്പെട്ടത്. വീര്യം കൂടൂതൽ കിട്ടുമെന്ന സുഹത്തുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് വെള്ളത്തിന് പകരം ബാറ്ററി വാട്ടർ മദ്യത്തിൽ കലർത്തി കഴിച്ചതെന്നാണ് സൂചന.

ഇന്നലെ രാത്രി ബസ്സ് സർവ്വീസ് അവസാനിപ്പിച്ച ശേഷമുള്ള പതിവ് മദ്യപാനത്തിനിടെയാണ് സംഭവം. സഹ ജീവനക്കാർക്കൊപ്പമാണ് സാധാരണ ബിജു മദ്യപിക്കുന്നത് ഇന്നലെയും കൂട്ടുകാർ ഒപ്പമുണ്ടായിരുന്നെന്നാണ് സൂചന. മദ്യംകഴിച്ച ബിജു അലർച്ചയോടെ നിലത്തു വീഴുകയും സമനില തെറ്റിയതുപോലെ പെരുമാറാൻ തുടങ്ങുകയും ചെയ്തതോടെ ഗാരേജിലെ ജോലിക്കാരും മറ്റും ചേർന്ന് ഇയാളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില അതീവ ഗരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. രാത്രി വൈകി മരണമടഞ്ഞു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സഹ ജീവനക്കാർ ബിജുവിനൊപ്പം മദ്യപിച്ചിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പ്രഥമദൃഷ്ട്യാ ദുരൂഹതകളൊന്നുമില്ലെന്നുമാണ് പൊലീസ് നിലപാട്.