ബെംഗളൂരു: ബെംഗളൂരുവിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ വിദേശി മരിച്ചു. ജോയൽ മല്ലു എന്ന കോംഗോ പൗരനാണ് മരിച്ചത്. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസമാണ് ജെ.സി നഗർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകീട്ടോടെയാണ് ജോയൽ മല്ലു മരിച്ചതായുള്ള വിവരം ഇയാളുടെ കൂടെയുള്ള ആഫ്രിക്കൻ പൗരന്മാരെ അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലുള്ള ആഫ്രിക്കൻ പൗരന്മാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

നേരത്തെ പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡ് ഉപരോധിച്ച ആഫ്രിക്കൻ പൗരന്മാരെ പൊലീസ് മർദ്ദിക്കുകയും ഓടിക്കുകയും ചെയ്തിരുന്നു.

പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ ജോയൽ മല്ലു പൂർണ ആരോഗ്യവാനായിരുന്നു. കസ്റ്റഡിയിലിരിക്കെ എങ്ങനെയാണ് ജീവൻ നഷ്ടമായതെന്ന് അറിയണമെന്നും സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് പ്രതിഷേധിക്കുന്ന ആഫ്രിക്കൻ പൗരന്മാരുടെ ആവശ്യം.