ന്യൂഡൽഹി: നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയർ ഇന്ത്യ വിമാന കമ്പനി വാങ്ങാൻ ടാറ്റ ഒരുങ്ങുന്നു. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ബിഡ് സമർപ്പിക്കാനുള്ള തീയതി കേന്ദ്ര സർക്കാർ നീട്ടി കൊടുത്തിരിക്കയാണ്. താൽപര്യപത്രം സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങളിലും സർക്കാർ മാറ്റം വരുത്തി.

വിമാനക്കമ്പനി ലേലത്തിൽ പങ്കെടുക്കാനുള്ള ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 14 വരെയാണ് സർക്കാർ നീട്ടിയത്. നേരത്തെ ഇത് ഒക്ടോബർ 30 ആയിരുന്നു. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യം ഉള്ളവരെ ഇക്വിറ്റി മൂല്യത്തിന് പകരം എന്റർപ്രൈസ് മൂല്യം ഉദ്ധരിക്കാൻ അനുവദിക്കാനും സർക്കാർ തീരുമാനിച്ചു.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിമാർ ഉൾപ്പെടുന്ന സമിതിയാണ് വ്യാഴാഴ്ച തീരുമാനങ്ങൾ എടുത്തത്. വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നീ രണ്ട് എയർലൈനുകൾ പ്രവർത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് ദേശീയ വിമാനക്കമ്പനി സ്വന്തമാക്കുന്നതിന് താൽപര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ഡിസംബർ അവസാനത്തോടെ ബിഡ്ഡിങ് പ്രക്രിയ പൂർത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ' വ്യോമയാന മന്ത്രി ഹാർദീപ് സിങ് പുരി പറഞ്ഞു. ഒരു കമ്പനിയുടെ എന്റർപ്രൈസ് മൂല്യത്തിൽ ഇക്വിറ്റി മൂല്യം, ഡെബ്റ്റ്, കമ്പനിയുമായുള്ള പണം എന്നിവ ഉൾപ്പെടുന്നു. ഇക്വിറ്റി മൂല്യം ഒരു കമ്പനിയുടെ ഷെയറുകളുടെ മൂല്യത്തെ മാത്രമാണ് അളക്കുന്നത്. എന്നാൽ, സന്നദ്ധനായ ഒരു ബിഡ്ഡർ തന്റെ ഉദ്ധരണിയുടെ 15 ശതമാനം മുൻകൂർ പണമടയ്ക്കൽ ആയി നൽകണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഓഹരി വിറ്റഴിക്കൽ സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു.