ന്യൂഡൽഹി: വൻനഷ്ടം നേരിടുന്ന എയർ ഇന്ത്യയെ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ശ്രമങ്ങളാരംഭിച്ചതായി റിപ്പോർട്ട്. എയർഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാരിന് മേൽ സമ്മർദ്ദമേറുന്നതിനിടെയാണ് ടാറ്റയുടെ നീക്കം. സിംഗപ്പൂർ എയർലൈൻസുമായി ചേർന്ന് എയർഇന്ത്യയെ ഏറ്റെടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് സൂചന. ഇതേക്കുറിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ സർക്കാരുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എയർഇന്ത്യയുടെ 51 ശതമാനം ഓഹരികൾ വാങ്ങുവാനാണ് ടാറ്റ ഗ്രൂപ്പ് ആലോചിക്കുന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.

52,000-ത്തിലേറെ കോടി രൂപയുടെ കടമാണ് എയർഇന്ത്യയ്ക്കുള്ളതെന്നാണ് കണക്ക്. നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർഇന്ത്യയുടെ ഓഹരികൾ സർക്കാർ വിറ്റൊഴിയണമെന്ന് നേരത്തെ തന്നെ നീതി ആയോഗ് ആവശ്യപ്പെട്ടിരുന്നു.ഈ നിർദ്ദേശത്തെ പിന്തുണച്ച ധനമന്ത്രി അരുൺ ജെയ്റ്റ്ലി എയർഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള എല്ലാ വഴികളും തേടണമെന്ന് വ്യോമയാനമന്ത്രാലയത്തോടും ആവശ്യപ്പെട്ടിരുന്നു.

എയർഇന്ത്യ സ്വകാര്യവത്കരിക്കാൻ ആലോചിക്കുകയാണെങ്കിൽ ടാറ്റ ഗ്രൂപ്പ് സന്തോഷപൂർവ്വം ആ ശ്രമത്തിൽ പങ്കുചേരുമെന്ന് 2013-ൽ അന്നത്തെ ടാറ്റ ഗ്രൂപ്പ് ചെയർാൻ രത്തൻ ടാറ്റ പറഞ്ഞിരുന്നു. 1932-ൽ ജെആർഡി ടാറ്റയുടെ നേതൃത്വത്തിൽ തുടങ്ങിയ ഉടമ ടാറ്റ എയർലൈൻസാണ് സ്വാതന്ത്ര്യാനന്തരം 1948-ൽ എയർഇന്ത്യയായി മാറിയത്. കേന്ദ്രസർക്കാർ - ടാറ്റ ഗ്രൂപ്പ് സംയുക്ത സംരഭമായി പ്രവർത്തിച്ച ഈ സ്ഥാപനം 1953-ലാണ് ദേശസാത്കരണം വഴി സർക്കാരിന് സ്വന്തമായത്.

ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുക്കുകയാണെങ്കിൽ സ്വന്തം വീട്ടിലേക്കുള്ള തിരിച്ചു പോക്ക് കൂടിയാവും എയർ ഇന്ത്യയ്ക്ക് അത്. നിലവിൽ ബജറ്റ് എയർലൈനുകളായ എയർ ഏഷ്യയിലും, വിസ്താര എയർലൈൻസിലും ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്.