- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന് മറ്റൊരു ദുരന്തം കൂടി സമ്മാനിച്ച് 2016; പുലർച്ചെ മരണം വിളിച്ചത് പ്രമുഖ എഴുത്തുകാരൻ അക്‌ബർ കക്കട്ടിലിനെ; 62ാം വയസിൽ അന്തരിച്ച എഴുത്തുകാരൻ സാഹിത്യ ലോകത്തിന് തീരാനഷ്ടം
കോഴിക്കോട്: മലയാള കലാ-സാംസ്കാരിക ലോകത്തിന് ഫെബ്രുവരി സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രം. ഒഎൻവി കുറുപ്പ് ഓർമ്മയായതിന് പിന്നാലെ പ്രമുഖ എഴുത്തുകാരൻ അക്‌ബർ കക്കട്ടിലും അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. അദ്ധ്യാപകരുടെ ജീവിതവും അനുഭവും ചേർത്തുവച്ച എഴുത്തുകളാണ് അക്
കോഴിക്കോട്: മലയാള കലാ-സാംസ്കാരിക ലോകത്തിന് ഫെബ്രുവരി സമ്മാനിച്ചത് നഷ്ടങ്ങൾ മാത്രം. ഒഎൻവി കുറുപ്പ് ഓർമ്മയായതിന് പിന്നാലെ പ്രമുഖ എഴുത്തുകാരൻ അക്‌ബർ കക്കട്ടിലും അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. അദ്ധ്യാപകരുടെ ജീവിതവും അനുഭവും ചേർത്തുവച്ച എഴുത്തുകളാണ് അക്‌ബർ കക്കട്ടിൽ എന്ന എഴുത്തുകാരനെ ജനകീയനാക്കിയത്. രണ്ട് തവണ കേരളസാഹിത്യ അക്കാദമി അവാർഡും ഹാസ്യവിഭാഗത്തിൽ സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ ആദ്യ പുരസ്‌കാരവും അക്‌ബർ കക്കട്ടിലിനായിരുന്നു. കൂടാതെ സംസ്ഥാന സർക്കാരിന്റേതുൾപ്പൈടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശമീല ഫഹ്മി, അദ്ധ്യാപക കഥകൾ, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011ലെ ആൺകുട്ടി, ഇപ്പോൾ ഉണ്ടാകുന്നത്, തെരഞ്ഞെടുത്തകഥകൾ, പതിനൊന്ന് നോവലറ്റുകൾ, മൃത്യുയോഗം, സ്‌ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്‌കൂൾ ഡയറി, സർഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് പ്രധാനകൃതികൾ.
കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ 1954 ജൂലൈ 7ന് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്‌ബർ കക്കട്ടിലിന്റെ ജനനം. കക്കട്ടിൽ പാറയിൽ എൽ. പി വട്ടോളി സംസ്‌കൃതം സെക്കന്റഡറി എന്നീ സ്‌കൂളുകളിൽ പഠിച്ചു. പ്രീഡിഗ്രി ആദ്യവർഷത്തിന്റെ പകുതി ഫറൂഖ് കോളേജിലും തുടർന്ന് മടപ്പള്ളി ഗവ. കോളേജിലും. മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിന് ആദ്യവർഷം തൃശൂർ കേരളവർമ്മ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ചു. ബ്രണ്ണനിൽ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പിന്നീട് തലശ്ശേരി ഗവ. ട്രെയിനിങ് കോളേജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം. മടപ്പള്ളി ഗവ. കോളേജിലും തലശ്ശേരി ഗവ. ട്രെയിനിങ് കോളേജിലും കോളേജ് യൂണിയൻ ചെയർമാനും കാലിക്കട്ട് യൂനിവേഴ്‌സിറ്റി യൂണിയൻ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു.
പഠനം കഴിഞ്ഞ് വട്ടോളി നാഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ മലയാളം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു!. സർവീസിൽ നിന്നു പിരിയും വരെ ദീർഘകാലം അവിടെയായിരുന്നു. ഇതിനിടെ കൂത്താളി ഹൈസ്‌കൂളിൽ കുറച്ചു വർഷങ്ങൾ. കുറ്റ്യാടി ഗവ.ഹൈസ്‌കൂൾ, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു മാസം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിർമ്മാണസമിതികളിൽ ദീർഘകാലമായി അംഗമായിരുന്നു.
കേന്ദ്രസർക്കാരിന്റെ സൗത്ത്‌സോൺ കൾച്ചറൽ സെന്റർ ( രണ്ടു തവണ), സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഗവേർണിങ് ബോഡികൾ, കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി, സംസ്ഥാന ടെലിവിഷൻ ജൂറി, സിനിമാ ജൂറി, കോഴിക്കോട് ആകാശവാണിയുടെ പ്രോഗ്രാം അഡ്വൈസറി ബോർഡ്, പ്രഥമ എഡ്യൂക്കേഷണൽ റിയാലിറ്റി ഷോയായ 'ഹരിത വിദ്യാലയ'ത്തിന്റെ പർമനന്റ് ജൂറി, കേരള ലളിതകലാ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ കോഴിക്കോട് മലയാളം പബ്ലിക്കേഷൻസിന്റെയും ഒലീവ് പബ്ലിക്കേഷൻസിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം കൺവീനറുമായിയിരുന്നു. ഇപ്പോൾ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാണ്. നാഷണൽ ബുക്ക് ട്രസ്റ്റിന്റെയും സംസ്ഥാന ഗവണ്മെന്റിന്റെയും മലയാളം ഉപദേശകസമിതികൾ, സംസ്ഥാന സാക്ഷരതാമിഷൻ മാസികയായ അക്ഷരകൈരളി പത്രാധിപസമിതി, കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ് ( എൻ ഐ ഒ എസ്) കരിക്കുലം കമ്മറ്റി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
4 നോവലുകളും 27 ചെറുകഥാ സമാഹാരങ്ങളുമടക്കം ഇദ്ദേഹത്തിന്റെ 54 പുസ്തകങ്ങളാണ് ഇതു വരെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിൽ ആറാംകാലം കാലിക്കട്ട് യൂണിവേഴ്‌സിറ്റിയിലും മൈസൂർ യൂണിവേഴ്‌സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസ്സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.