ലഖ്‌നൗ: ബന്ധുക്കളുടെ വീട്ടിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെതിരെ വിമർശനവുമായി യുപി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്. യാദവിന്റെ ബന്ധുവും സമാജ്വാദി പാർട്ടി നേതാവുമായ രാജീവ് റായിയുടെ വീട്ടിലാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്.
ബിജെപി ആകെ ആശയക്കുഴപ്പത്തിലായതിന്റെ തെളിവാണ് റെയ്ഡിന് പിന്നിലെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ഇത്തരം കാര്യങ്ങൾ അതാണ് കാണിക്കുന്നതെന്നും അഖിലേഷ് വിമർശിച്ചു. ഇനി സിബിഐ ആയിരിക്കും യുപിയിലേക്ക് വരിക. ഇതെല്ലാം താൻ മുൻകൂട്ടി ഊഹിച്ചിരുന്നുവെന്നും അഖിലേക്ക് തുറന്നടിച്ചു.

കിഴക്കൻ യുപിയിലെ മൗ ജില്ലയിലുള്ള രാജീവിന്റെ വീട്ടിലേക്ക് ശനിയാഴ്ച രാവിലെ വാരാണസിയിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തുകയായിരുന്നു.ക്രിമിനൽ പശ്ചാത്തലമോ കള്ളപ്പണ ഇടപാടോ ഇല്ലാത്ത ആളാണു താനെന്നു രാജീവ് അവകാശപ്പെട്ടു. 'ഞാൻ ആളുകളെ സഹായിച്ചു, പക്ഷേ സർക്കാരിന് അത് ഇഷ്ടപ്പെട്ടില്ല. അതിന്റെ ഫലമാണ് ഈ റെയ്ഡ്. നിങ്ങൾ എന്തെങ്കിലും ചെയ്താൽ അപ്പോൾ അവർ എഫ്‌ഐആർ ഇടും. ഒരു കാര്യവുമില്ലാതെ കേസ് നടത്തേണ്ടിവരും' രാജീവ് റായ് മാധ്യമങ്ങളോടു പറഞ്ഞു.

2014ൽ ഘോസി മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ച രാജീവ് റായ് സമാജ്വാദി പാർട്ടി ദേശീയ സെക്രട്ടറിയും വക്താവുമാണ്.കർണാടകയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഗ്രൂപ്പിന്റെ ഉടമ കൂടിയാണ് രാജീവ് റായ്.

അഖിലേഷ് യാദവിന്റെ, മെയിൻപുരിയിലുള്ള മനോജ് യാദവ് എന്ന ബന്ധുവിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. നിയമസഭാ തെരഞ്ഞെടുപ്പു അടുത്തിരിക്കെയാണ് പരിശോധനയെന്നതും ശ്രദ്ധേയമാണ്. യുപി തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുക അഖിലേഷ് ആയിരിക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.