കണ്ണൂർ: എം.വി ആറിന്റെ വിയോഗത്തോടെ പിളർന്ന് നാമാവശേഷമായ സി. എംപിയിൽ വീണ്ടും പൊട്ടിത്തെറി. എം.വി ആറിന്റെ മകനെതിരെ പൊലിസ് കമ്മിഷണർക്ക് പരാതി നൽകി. സി.എംപി സംസ്ഥാന ജനറൽ സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ചു പാർട്ടിയുടെ പേര് ഉപയോഗിച്ചു പരിപാടികളും വാർത്താസമ്മേളനവും നടത്തുന്നതിനെതിരെ ബർണശേരിയിലുള്ള മേലത്ത് വീട്ടിലെ എം.വി രാഘവന്റെ മകൻ എം.വി രാജേഷിനെതിരെയാണ് പരാതി.

എർണാകുളം രണ്ട്് അഡീഷനൽ മുൻസിഫ്കോടതി ഉത്തരവിന് വിരുദ്ധമായി പാർട്ടിയുടെ പേര്് ഉപയോഗിച്ചു പരിപാടികളും വാർത്താ സമ്മേളനങ്ങളും നടത്തുന്നതിനെതിരെയാണ് സി. എംപി കണ്ണൂർ ജില്ലാകൗൺസിൽ സെക്രട്ടറി പി.സുനിൽകുമാർ പരാതി നൽകിിയത്. ഇയാൾക്ക് സി. എംപിയുടെ പേര് ഉപയോഗിക്കാനോ ഭാരവാഹിയായി പ്രവർത്തിക്കാനോ അവകാശമില്ലെന്നും ഇതു നിയമവിരുദ്ധമായതിനാൽ എം.വി രാജേഷിനെ തടയുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം.

ഇതിനിടെ എം വിആറിന്റെ ഏഴാം ചരമവാർഷികദിനാചരണം നാളെ കണ്ണൂരിൽ വിപുലമായ പരിപാടികളോടെ മൂന്ന് സംഘടനകളും ആചരിക്കുന്നുണ്ട്. എം.വി ആറിന്റെ വിയോഗത്തിനു ശേഷം പാർട്ടി മൂന്നായി പിളർന്ന സാഹചര്യത്തിൽ വിഘടിത വിഭാഗങ്ങൾ തമ്മിലുള്ള അധികാര തർക്കവും വടം വലിയും തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ മകനെ തന്നെ പാർട്ടിയിൽ നിന്നു വിലക്കികൊണ്ടുള്ള ഹരജിയെന്നാണ് വിലയിരുത്തൽ.

നേരത്തെ നികേഷ് കുമാർ എംവിആറിനെ കെ സുധാകരൻ തള്ളിപ്പറഞ്ഞെന്ന വാദം തള്ളിക്കളഞ്ഞപ്പോൾ ഇതിനെ എതിർത്ത് എം വി രാജേഷ് രംഗത്തുവന്നിരുന്നു. എം വി ആർ സിപിഎം വിട്ട സമയത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സംരക്ഷിച്ചുവെന്ന വാദത്തിനോട് യോജിക്കുന്നുവെന്ന് എം വി ആറിന്റെ മകൻ എം വി രാജേഷ് തുറന്നു പറഞ്ഞിരുന്നു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പക്ഷെ എം വി ആർ സിപിഎമ്മിൽ നിന്നും പുറത്തുവന്ന സമയത്ത് അന്നത്തെ ഡിസിസി പ്രസിഡന്റായ കെ സുധാകരൻ സംരക്ഷണമല്ല രാഷ്ട്രീയ പിന്തുണയാണ് കൊടുത്തത്. രാഷ്ട്രീയപരമായി സുധാകരൻ നൽകിയ പിന്തുണയെ സംരക്ഷണമെന്ന് അദ്ദേഹം പറയുന്നതിൽ തെറ്റില്ലെന്നും എം വി രാജേഷ് പറയുന്നു.

എന്നാൽ യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയാക്കിയും അന്ന് പൊലീസ് സുരക്ഷ നൽകിയും അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ അദ്ദേഹത്തെ സംരക്ഷിച്ചിട്ടുണ്ട്. രാഷ്ട്രീയപരമായ പിന്തുണയും കെ കരുണാകരൻ നൽകി. ഈ കാര്യത്തിൽ നികേഷ് കുമാർ സംവാദം നടത്തുന്നതിൽ തെറ്റില്ല. രാഷ്ട്രീയത്തിൽ ആരോഗ്യപരമായ ചർച്ചകളും വേണമെന്നും രാജേഷ് കുമാർ പറഞ്ഞു. പരിയാരം മെഡിക്കൽ കോളേജിന്റെ നടത്തിപ്പുമായി ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കേണ്ടത് സർക്കാരാണ് നടത്തിപ്പിലെ കെട്ടുകാര്യസ്ഥതയാണ് ഇപ്പോഴുണ്ടായ പ്രശ്നങ്ങൾക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എം വി ആറിന്റെ വിയോഗം ഒരു തീരാവേദനയും നഷ്ടവുമാണ്. 1986 ൽ സിപിഎം എം വി ആറിനെ പുറത്താക്കാൻ കാരണമായ ബദൽ രേഖ ശരിയാണെന്ന് കാലം തെളിയിച്ച കാര്യമാണ്. അതിനാലാണ് സിപിഎം എം വി ആറിന്റെ നയങ്ങൾ ഇന്ന് അംഗീകരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ ആദരിക്കുന്നത്. 1986 ൽ എം വി ആറിനെ പുറത്താക്കിയ നടപടി തെറ്റാണെന്ന് ഏറ്റു പറയാൻ എം വി ആറിനെ ആദരിക്കുന്ന ഈ കാലഘട്ടത്തിൽ തയ്യാറാകണമെന്നും എം വി രാജേഷ് ആവശ്യപ്പെട്ടിരുന്നു.