അഹമ്മദാബാദ്: തിരഞ്ഞെടുപ്പുകളിൽ ബിജെപി വൻ കൃത്രിമം കാണിക്കുന്നുവെന്നും വോട്ടിങ് യന്ത്രത്തിൽ ആർക്ക് വോട്ടുചെയ്താലും വോട്ടെല്ലാം ബിജെപിക്ക് പോകുന്ന തരത്തിൽ ക്രമീകരണം നടത്തിയെന്നും മുമ്പ് പല തിരഞ്ഞെടുപ്പുകളിലും ആക്ഷേപം ഉയർന്നിരുന്നു.

എന്നാൽ ഇന്ന് നടന്ന ഗുജറാത്തിലെ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ മൈാബൈൽവഴി വോട്ടിങ് യന്ത്രം ബന്ധിപ്പിച്ച് കൃത്രിമം നടത്തിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ബ്‌ളൂ ടൂത്ത് വഴി വോട്ടിങ് മെഷീനുമായി മൊബൈൽ ബന്ധിപ്പിച്ച് തട്ടിപ്പു നടത്തിയെന്ന ആരോപണം ഉയർത്തി കോൺഗ്രസ് രംഗത്തെത്തി.

പോർബന്ദറിലെ മുസ്ലിം ഭൂരിപക്ഷമുള്ള മൂന്നു പോളിങ് ബൂത്തുകളിൽ വോട്ടിങ് യന്ത്രവുമായി ബ്ലൂ ടൂത്ത് വഴി മറ്റ് ഉപകരണങ്ങൾ ഘടിപ്പിച്ചെന്നും അങ്ങനെ കൃത്രിമം നടത്തിയെന്നുമാണ് പരാതി. മൊബൈൽ ഫോൺ മുഖേന വോട്ടിങ് യന്ത്രത്തെ നിയന്ത്രിക്കാവുന്ന വിധമാണ് ഇത് ഘടിപ്പിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.

ഗുജറാത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്വാഡിയ ആണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അദ്ദേഹം രേഖാമൂലം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയും ചെയ്തു. മോദ്വാഡിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.

മൊബൈൽ ഫോണിലെ ബ്ലൂ ടൂത്ത് ഓണാക്കിയപ്പോഴാണ് ലിസ്റ്റു ചെയ്തു വന്ന സമീപ ഉപകരണങ്ങളിലൊന്ന് 'ഇസിഒ 105' എന്നു കാണിച്ചത്. ഇത് വോട്ടിങ് യന്ത്രമാണെന്നും അതിലേക്ക് ബിജെപിക്കാരുടെ മൊബൈൽ ബന്ധിപ്പിച്ചാണ് കൃത്രിമത്തിന് വഴിയൊരുക്കിയതെന്നുമാണ് ആക്ഷേപം ഉയരുന്നത്.

ബ്ലൂ ടൂത്ത് ഉപയോഗിച്ച് ബാഹ്യ ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് വോട്ടിങ് യന്ത്രത്തിൽ എന്തു ക്രമക്കേടു വേണമെങ്കിലും നടത്താമെന്ന് ഇതു സൂചിപ്പിക്കുന്നതെന്നും മോദ്വാഡിയ പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ ചിപ്പുകളിലെ പ്രോഗ്രാമിലും മാറ്റം വരുത്താം. ഇതു ശ്രദ്ധയിൽപ്പെട്ടയുടനെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. ഓഫിസർ സ്ഥലത്തെത്തുകയും യന്ത്രം പരിശോധിക്കുകയും ചെയ്തു.

അന്വേഷണത്തിന്റെ ഭാഗമായി കലക്ടറും തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷകനും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മുതിർന്ന സാങ്കേതിക വിദഗ്ധനും ഇവർക്കൊപ്പമുണ്ട്. അതേസമയം, തോൽവി ഉറപ്പാക്കിയ കോൺഗ്രസ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണു ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. വോട്ടിങ് യന്ത്രം സംബന്ധിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നതായും ബിജെപി പറഞ്ഞു.