ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിലെ തന്റെ അംഗത്വം കേരളീയർക്കുള്ള അംഗീകാരമാണെന്ന് അൽഫോൻസ് കണ്ണന്താനം. മന്ത്രിസഭയിൽ കേരളത്തിന്റെ വക്താവായി പ്രവർത്തിക്കും. കേരളത്തിനും ഈ രാജ്യത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരമായിട്ടാണ് മന്ത്രിപദവിയെ കാണുന്നതെന്നും, കേരളത്തിന് കിട്ടേണ്ട ആനുകൂല്യങ്ങൾ ഉറപ്പിക്കുകയും കേന്ദ്രപദ്ധതികൾ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും കണ്ണന്താനം പ്രതികരിച്ചു.

മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഒരു സൂചനയും തനിക്ക് നേരത്തെ ലഭിച്ചിരുന്നില്ലെന്ന് കണ്ണന്താനം വെളിപ്പെടുത്തി. ഞായാറാഴ്‌ച്ച കോഴിക്കോട് നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനുള്ള ഒരു യാത്രയിലായിരുന്നു ഞാൻ ബെംഗളൂരുവിലെത്തിയപ്പോൾ ആണ് ഡൽഹിയിൽ തിരിച്ചെത്താനുള്ള നിർദ്ദേശം ലഭിച്ചത്. വൈകുന്നേരം ആറ് മണിയോടെ പ്രധാനമന്ത്രി വിളിച്ചു നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു - കണ്ണന്താനം പറഞ്ഞു.

ഏത് വകുപ്പ് കിട്ടണമെന്ന കാര്യത്തിൽ തനിക്ക് ആഗ്രഹമൊന്നുമില്ല. നന്നായി ജോലി ചെയ്യുക എന്നതാണ് പ്രധാനം. നല്ല മനുഷ്യനാവണം നല്ല കാര്യങ്ങൾ ചെയ്യണം എന്ന് നാം തീരുമാനിച്ചാൽ ആർക്കും നമ്മളെ തടയാനാവില്ല. നമ്മുടെ രാജ്യം നന്നാവാണം അതിന് നമ്മളും പ്രവൃത്തിയിലൂടെ ശ്രമിക്കണം. ആരുമല്ലാതിരുന്ന എന്നെ മന്ത്രിയാക്കുക എന്നു പറയുമ്പോൾ തീർച്ചയായും അത് കേരളത്തിലെ ജനങ്ങൾക്കുള്ള അംഗീകാരമാണ്. കേരളത്തിലെ ബിജെപി നേതാക്കൾ പലരും തന്നെ വിളിക്കുകയും ആശംസകൾ നേരുകയും ചെയ്തെന്നും കണ്ണന്താനം പറഞ്ഞു.

മന്ത്രിസ്ഥാനം ക്രൈസ്തവരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമാണോയെന്ന ചോദ്യത്തിന് ക്രിസ്ത്യാനികളും ഇന്ത്യയുടെ ഭാഗമാണെന്നായിരുന്നു കണ്ണന്താനത്തിന്റെ മറുപടി. ക്രിസ്ത്യാനികളേയും ഇന്ത്യയുടെ ഭാഗമായി കണ്ട് ഒരുമിച്ചു കൊണ്ടു പോകണം. അങ്ങനെയാണ് ഞാൻ കാണുന്നത്. ഞാൻ ഒരു ഇന്ത്യക്കാരാനാണ്, ഇന്ത്യൻ പൗരനാണ് എല്ലാ ക്രിസ്ത്യാനികളും അങ്ങനെ തന്നെയാണ്. അവരെയെല്ലാം രാജ്യത്തിന് വേണ്ടി ഉപയോഗിക്കാം.

കഴിവുള്ളവരെ രാജ്യത്തിനായി ഉപയോഗിക്കുക എന്ന നയമാണ് മന്ത്രിസഭാ പുനഃസംഘടനയിൽ പ്രധാനമന്ത്രി സ്വീകരിച്ചതെന്നാണ് താൻ കരുതുന്നതെന്നും കണ്ണന്താനം പറഞ്ഞു.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)