ബാംബൂ മേളയില്‍ ആകര്‍ഷകമായി തത്സമയ മ്യൂറല്‍ പെയിന്റിങും ആദിവാസികളുടെ കണ്ണാടിപ്പായയും
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് കേരള ബാംബൂ ഫെസ്റ്റിന് ജനത്തിരക്കേറുന്നു. ധാരാളം ആളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് മേള സന്ദര്‍ശിക്കാനെത്തുന്നത്. തത്സമയ മ്യൂറല്‍ പെയിന്റിങ്, തത്സമയ ക്രാഫ്റ്റ് എന്നിവ മേളയുടെ മാറ്റ് കൂട്ടുന്നു. കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമായ കണ്ണാടിപ്പായ ബാംബൂ മേളയുടെ പ്രധാന ആകര്‍ഷണമാണ്.
ആദിവാസി വിഭാഗങ്ങളുടെ ഈ പരമ്പരാഗത കണ്ണാടിപ്പായ തത്സമയമായി മേളയില്‍ നെയ്‌തെടുക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ മന്നാന്‍, മുതുവാന്‍, കാടര്‍, മലയര്‍ എന്നീ ആദിവാസി വിഭാഗങ്ങളാണ് പൊതുവെ കണ്ണാടിപ്പായ നിര്‍മിക്കുന്നത്. കണ്ണാടിപ്പായ പരമ്പരാഗതമായി ഈറ്റയിലാണ് നിര്‍മിക്കുന്നത്. സാധാരണ പുല്‍പ്പായ, തഴപ്പായ എന്നിവയില്‍ നിന്ന് വ്യത്യസ്തമായാണ് ഇവയുടെ നെയ്ത്ത്. പൂര്‍ണമായും കൈകൊണ്ട് മാത്രമാണ് നിര്‍മാണം. ഈറ്റ കൊണ്ട് വന്ന് അതിനെ പ്രത്യേകരീതിയില്‍ തഴയാക്കിയെടുത്താണ് നെയ്യുന്നത്.
മേളയില്‍ ഇത്തവണ കണ്ണാടിപ്പായ നിര്‍മാണത്തിന് ഇടുക്കി കഞ്ഞിക്കുഴിയിലെ വെണ്‍മണിയില്‍ നിന്നുള്ള ഊരാളി ആദിവാസി സമുദായത്തില്‍ പെട്ട നീലി, തങ്കമ്മ എന്നീ രണ്ട് സ്ത്രീകളാണ് എത്തിയിട്ടുള്ളത്. ആനച്ചെവിടന്‍, രണ്ട് വരി, മൂന്ന് വരി, നാല് വരി, നടുപ്പായ എന്നിങ്ങനെ ഇവയുടെ ഡിസൈന്‍ അനുസരിച്ച് പേരുകളും വ്യത്യാസപ്പെട്ടിരിക്കും. പുതിയ തലമുറയില്‍ ആര്‍ക്കും തന്നെ ഈ ജോലി അറിയില്ലെന്നാണ് മേളയിലെത്തിയ നീലി പറയുന്നത്.
ഒരു മാസത്തോളം ക്ഷമയോടെ ചെയ്യേണ്ടുന്ന ജോലിയായതിനാല്‍ പുതിയ തലമുറയ്ക്ക് ഈ ജോലിയില്‍ ഒട്ടും താല്‍പ്പര്യമില്ലെന്നും ഇവര്‍ പറയുന്നു. ആവശ്യക്കാര്‍ വരുന്നതിനനുസരിച്ചാണ് പായ നെയ്ത് നല്‍കുന്നത്. ഇത് വിപണി കണ്ടെത്താനും പ്രയാസമുണ്ടാക്കുന്നുണ്ട്. കേരള വന ഗവേണഷ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിലാണ് ഇത്തവണ കണ്ണാടിപ്പായ മേളയില്‍ എത്തിച്ചിരിക്കുന്നത്. കണ്ണാടിപ്പായ പൈതൃകസ്വത്തായി മാറ്റുന്നതിന്റെ ഭാഗമായി ഭൗമസൂചിക പദവി ലഭിക്കുന്നതിനായി നടപടിക്രമങ്ങള്‍ നടക്കുകയാണ്. മുള വളര്‍ത്തല്‍, പരിപാലനം, ചിലവ് കുറഞ്ഞ രീതി, സ്ഥിരവരുമാനം എന്നിവയെക്കുറിച്ചുള്ള ഡിസ്‌പ്ലേയും മേളയിലുണ്ട്. ഇതുകൂടാതെ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്റ്റോളുകളും മേളയുടെ പ്രധാന ഘടകമാണ്.
തത്സമയമായി മുളയില്‍ ചെയ്യുന്ന മ്യൂറല്‍ പെയിന്റിങ്ങ് മേളയെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. വയനാട് തൃക്കൈപ്പറ്റയിലെ ഭവം എന്ന സൊസൈറ്റിയില്‍ നിന്നുള്ള രണ്ട് സ്ത്രീ ജീവനക്കാരാണ് മ്യൂറല്‍ പെയിന്റിങ് ലൈവായി ചെയ്യുന്നത്. 2005ല്‍ തൃക്കൈപ്പറ്റ സ്വദേശികളായ സുജിത്ത്, സൂര്യ എന്നിവര്‍ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് സൊസൈറ്റിയായി മാറിയത്. ഇന്ന് 20 പേരാണ് ജോലി ചെയ്യുന്നത്. ആളുകള്‍ക്ക് ട്രെയിനിങും നല്‍കുന്നുണ്ട്. കൂടുതലും സ്ത്രീകളാണ്. 1000 രൂപ മുതല്‍ തുടങ്ങുന്ന പെയിന്റിങിന് മേളയുടെ അവസാന ദിവസങ്ങളിലാണ് സാധാരണയായി ആവശ്യക്കാര്‍ കൂടുന്നത്. അസാമില്‍ നിന്ന് മുളയില്‍ നിര്‍മിച്ച കസേരയും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള മുളകൊണ്ടുള്ള പൂക്കളും മേളയിലേയ്‌ക്കെത്തുന്നവരുടെ മനസ് നിറക്കുന്നു. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.
ക്രിസ്മസ് സ്റ്റാര്‍ വാങ്ങിയില്ലേ, പതിവ് രീതി മാറ്റിപ്പിടിച്ചാലോ; ചണത്തിലും മുളയിലും തീര്‍ത്ത നക്ഷത്രങ്ങള്‍
കൊച്ചി: മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 21ാമത് ബാംബൂ ഫെസ്റ്റിലെത്തിയാല്‍ ഏതൊരാളുടേയും കണ്ണ് ആദ്യം ഉടക്കുക തൂങ്ങിക്കിടക്കുന്ന ക്രിസ്മസ് സ്റ്റാറുകളിലേയ്ക്കും വിളക്കുകളിലേയ്ക്കുമാകും. ഇത്തവണ പുല്‍ക്കൂട് ഉള്‍പ്പെടെ ക്രിസ്മസിനെ വരവേല്‍ക്കാനുള്ള നിരവധി ഉല്‍പ്പന്നങ്ങളാണ് മേളയിലുള്ളത്.
വിവിധ തരം നക്ഷത്രങ്ങളില്‍ ഏറ്റവും ആകര്‍ഷണീയം ചണത്തില്‍ നിര്‍മിച്ചവയാണ്. ആദ്യ ദിവസം തന്നെ 10,000 രൂപയ്ക്ക് മുകളിലാണ് ഇവയുടെ വില്‍പ്പന നടന്നത്. വയനാട് മേപ്പാടിയില്‍ നിന്നുള്ള ഗ്ലോബല്‍ ബാംബൂ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇത്തവണ ചണം കൊണ്ട് നിര്‍മിച്ച സ്റ്റാര്‍ എത്തിയിട്ടുള്ളത്. ഒരു ദിവസം ഒരാള്‍ക്ക് പരമാവധി രണ്ടെണ്ണം മാത്രമാണ് നിര്‍മിക്കാന്‍ കഴിയൂവെന്ന് ജീവനക്കാര്‍ പറയുന്നു. 1000 രൂപയാണ് വിലയെങ്കിലും ആവശ്യക്കാര്‍ക്ക് വിലയില്‍ അല്‍പ്പം കുറച്ചും കൊടുക്കാറുണ്ട്. ജൂട്ട് കൊണ്ട് നിര്‍മിച്ച പൂക്കളും ഇതിനോടൊപ്പമുണ്ട്.
മുള കൊണ്ട് മാത്രം നിര്‍മിച്ച സ്റ്റാറുകളും മറ്റ് സ്റ്റോളുകളില്‍ ഉണ്ട്. ഓയില്‍ പേപ്പറിനും തുണിക്കുമൊപ്പം മുളകൊണ്ട് നിര്‍മിച്ച സ്റ്റാറുകള്‍ക്ക് വലുപ്പത്തിനനുസരിച്ച് 1000 രൂപ മുതല്‍ 3000 രൂപ വരെ വില വരും. മുളകൊണ്ട് മാത്രം നിര്‍മിച്ച നക്ഷത്രങ്ങള്‍ക്ക് വില അല്‍പ്പം കൂടുതലാണെങ്കിലും ആവശ്യക്കാര്‍ ഏറെയാണ്.
ചൂരല്‍ കൊണ്ടുള്ള ക്രിസ്മസ് സാധനങ്ങളാണ് മറ്റൊരു ആകര്‍ഷണീയ ഇനം. കഴിഞ്ഞ വര്‍ഷം ഫര്‍ണിച്ചറുകളും മറ്റുമായിരുന്നുവെങ്കില്‍ ഇത്തവണ വൈറ്റില സ്വദേശി വര്‍ഗീസ് ജോബ് മേളയ്ക്കെത്തിയത് നിറയെ ക്രിസ്മസ് ഉല്‍പ്പന്നങ്ങളുമായാണ്. ആദ്യ ദിവസം തന്നെ പുല്‍ക്കൂടും നക്ഷത്രവും എല്ലാം വിറ്റു തീര്‍ന്നു. നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഏറെ കാലം കേടു കൂടാതെ നില്‍ക്കും എന്നതാണ് ആളുകളെ ചൂരല്‍ നക്ഷത്രത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതെന്ന് വൈറ്റില സ്വദേശിയായ വര്‍ഗീസ് പറയുന്നു. 600 മുതല്‍ 2000 വരെയാണ് ചൂരല്‍ നക്ഷത്രങ്ങളുടെ വില. ചൂരലിന്റെ ക്രിസ്മസ് ട്രീയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. 250 മുതല്‍ മുകളിലേയ്ക്കാണ് ക്രിസ്മസ് ട്രീയുടെ വില. കൂടാതെ ക്രിസ്മസിന് ഇണങ്ങുന്ന തരത്തിലുള്ള മണികളും ലാംപ് ഷെയ്ഡുകളും ഇവരുടെ സ്റ്റോളിലുണ്ട്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്