അരോചക വേഷത്തില്‍ മോഹന്‍ലാല്‍; അക്ഷയ്കുമാറിന്റെ ശിവനും ചിരി ഉയര്‍ത്തുന്നു; ഒന്നും ചെയ്യാനില്ലാതെ പ്രഭാസ്; നായകന്‍ വിഷ്ണു മഞ്ചുവിന്റെ പ്രകടനവും ദയനീയം; ഒറ്റ സീന്‍പോലും വൃത്തിക്ക് എടുക്കാത്ത സംവിധാനം; ഇതിലും നല്ലത് പുരാണ സീരിയലോ ബാലെയോ! 'കണ്ണപ്പ' മലങ്കള്‍ട്ടകളുടെ മാതാവ്!

Update: 2025-06-29 07:44 GMT

ലങ്കള്‍ട്ടുകള്‍ഉണ്ടാക്കാന്‍ കഴിയില്ല, അത് സ്വാഭാവികമായി ഉണ്ടാവുന്നതാണ്. റിലീസിനു മുന്‍പേ തന്നെ വിവാദങ്ങളില്‍പ്പെട്ട ചിത്രമാണ് തെലുഗിലെ ബ്ര്ഹമാണ്ഡ ചിത്രം കണ്ണപ്പ കണ്ടപ്പോള്‍ തോന്നിയത് ഇതാണ്. സെന്‍സര്‍ബോര്‍ഡ് നിരീക്ഷണ കമ്മിറ്റിയുടെ ആവശ്യപ്രകാരം, 13 സീനുകളില്‍ മാറ്റം വരുത്തുകയും, നീച ജാതി പോലുള്ള ഡയലോഗുകള്‍ തിരുത്തുകയും ചെയ്താണ് പടം പുറത്തിറങ്ങിയത്. ഭക്തിനിര്‍ഭരമായ സിനിമ എന്നതിനപ്പുറും വയലന്‍സ് ആണ് ചിത്രത്തിലെന്നും സെന്‍സര്‍ ബോര്‍ഡ് നിരീക്ഷിച്ചിരുന്നു. വിവാദങ്ങള്‍ ഇല്ലാതാക്കാനായി ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ഡിസ്‌ക്ലെയിമര്‍ ഉപയോഗിക്കാനും ബോര്‍ഡ് നിര്‍ദേശം നല്‍കിയതും വാര്‍ത്തയായിരുന്നു.

അതിനേക്കാളേറെ ചിത്രത്തെ വാര്‍ത്തയില്‍ നിറച്ചത്, ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ നടന്‍മ്മാരൊക്കെ ഇതില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിക്കുന്നുവെന്നതാണ്. ഹിന്ദിയില്‍നിന്ന് അക്ഷയ്കുമാര്‍, തെലുഗില്‍നിന്ന് പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്്, തമിഴില്‍നിന്ന് ശരത്കുമാര്‍, മലയാളത്തില്‍നിന്ന് നമ്മുടെ സ്വകാര്യ അഹങ്കാരം, ഒരേ ഒരു മോഹന്‍ലാല്‍! ഈ അഭിനേതാക്കളുടെ റേഞ്ച് അറിയാം എന്നൊക്കെ കരുതിയാണ്, മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പക്ക് കയറിയത്. പക്ഷേ ചിത്രം മലങ്കള്‍ട്ടായിപ്പോയി എന്ന് ആദ്യ സീനില്‍ തന്നെ തിരിച്ചിറഞ്ഞു. വെറും മലങ്കള്‍ട്ടല്ല, മലങ്കള്‍ട്ടുകളുടെ മാതാവാണ് ഈ ചിത്രം!

ഒരു സീന്‍പോലും വൃത്തിക്ക് എടുക്കാനായിട്ടില്ല. മോശം കഥ, അതിലും മോശം തിരക്കഥ, അതിലുംമോശം സംവിധാനം എന്ന രീതിയിലാണ് ചിത്രത്തിന്റെ പോക്ക്. ആരാണ് വലിയ ബോറന്‍ എന്ന് കണ്ടെത്താനുള്ള മത്സരമാണ് താരങ്ങള്‍ തമ്മില്‍ നടക്കുന്നതെന്ന് ഒരു വേള തോന്നി. ഡയലോഗുകളാവട്ടെ വെറുപ്പിക്കലിന്റെ ഭയാനക വേര്‍ഷന്‍. ശരിക്കും ക്രിഞ്ച്. പ്രശസ്ത തെലുഗു നിര്‍മ്മാതാവ് മോഹന്‍ബാബുവാണ്, തന്റെ മകന്‍ വിഷ്ണു മഞ്ചുവിനെ പാന്‍ ഇന്ത്യന്‍ സ്റ്റാറാക്കാനായി, 200 കോടി രൂപ മുടക്കി ഇതുപോലെ ഒരു മാരണം എടുത്തത്.

ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. നായകനായ വിഷ്ണു മഞ്ചുതന്നെയാണ് ടൈറ്റില്‍ റോളില്‍ എത്തിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള പ്രസിദ്ധമായ ശ്രീകാളഹസ്തീശ്വര ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കണ്ണപ്പയുടെ കഥ. ചെഞ്ചു ഗോത്രത്തില്‍പ്പിറന്ന, നിരീശ്വരവാദിയായ തിന്നന്‍ എന്ന യുവയോദ്ധാവ് എങ്ങനെ പരമശിവന്റെ ഭക്തനായിത്തീര്‍ന്നു എന്നതാണ് ഐതിഹ്യകഥ. ബാഹുബലി സിനിമയോടെ ഇന്ത്യയില്‍ വന്ന ചരിത്ര ഫാന്റിസികളോടുള്ള കമ്പവും, ഒരു ശരാശരി ഇന്ത്യക്കാരന്റെ രക്തത്തിലുള്ള ഭക്തിയും സമാസമം ചേര്‍ത്ത്, കുറുക്കുവഴിയിലുടെ ഒരു ഓള്‍ ഇന്ത്യാ ഹിറ്റുണ്ടാക്കാനുള്ള ശ്രമമാണ്, അതിഭീകരമായി പാളിപ്പോയത്.

നായകന്‍ വിഷ്ണു മഞ്ചുവിന്റെ പ്രകടനം ദയനീയമാണ്്. ഇത് 'തിന്നന്റെ വാക്ക്' എന്ന് ഇടക്കിടെ പറയുന്നതൊക്കെ കട്ടക്കോമഡിയയാണ് തോന്നുക. സദാസമയവും ഇഷ്ടികകൊണ്ട് മുഖത്തിടച്ചതുപോലുള്ള ഭാവമാണ് നമ്മുടെ തിന്നന്. ചിത്രം തുടങ്ങുന്നതുതന്നെ ഭഗവാന്‍ പരമശിവനായി വേഷമിട്ട, അക്ഷയ്കുമാറിനെ കാണിച്ചാണ്. ക്ലീന്‍ഷേവ് ചെയ്ത്, ഗ്രാഫിക്സ് പാമ്പിനെയും തലയിലിട്ട്, അക്ഷയിന്റെ സ്റ്റാമ്പിങ്ങായ കീരിപ്പല്ലുകാണിച്ചുളള പുഞ്ചിരിയുമായി ശിവന്‍ സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് പൊട്ടിച്ചിരിയാണ വരിക. തമ്മില്‍ ഭേദം ശരത്കുമാറിന്റെ വേഷമാണ്. അദ്ദേഹവും മകനായി വേഷമിട്ട വിഷ്ണു മഞ്ചുവും ചേര്‍ന്നുള്ള സെന്റിമെന്റല്‍ ഡയലോഗുകളൊക്കെ തീയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്തുന്നു. സെന്റി സീനുകള്‍ ജനത്തിന് കോമഡിയാവുന്നു. ഗുണപാഠം, മലങ്കള്‍ട്ടുകള്‍ ആര്‍ക്കും ഉണ്ടാക്കാന്‍ കഴിയില്ല, അത് സ്വാഭാവികമായി ഉണ്ടാവുന്നതാണ്!

ഇനി മോഹന്‍ലാലിലേക്ക് വന്നാല്‍ അതും അരോചകമായിപ്പോയി. പൊണ്ണത്തടിയുള്ള ലാലേട്ടന്റെ മേക്കപ്പ് യുദ്ധവീരനായ ഒരു കിരാതനു ചേര്‍ന്നതല്ല. ശൈവാവതാരമായ കിരാതനും, പൂര്‍വാശ്രമത്തില്‍ അര്‍ജുനനായിരുനനു നമ്മുടെ നായകനും തമ്മിലുള്ള ഒരു ഫൈറ്റ് ഉണ്ട്. ഗ്ലാഡിയേറ്റര്‍ തോറ്റുപോവും. കിരാതന്‍ നേര്‍ക്കുനിന്ന് രണ്ടുവെട്ട് അങ്ങോട്ട് വെട്ടുന്നു, തിരിച്ച് നായകന്‍ രണ്ടുവെട്ട് ഇങ്ങോട്ട്, പിന്നെ ഒരേതാളത്തില്‍ വലത്തോട്ട് വെട്ട് ഇടത്തോട്ട് വെട്ട്... ചരി അടക്കാന്‍ കഴിയില്ല. 90 കിഡ്സ്, കപ്പക്കമ്പുകൊണ്ട് കളരിപ്പയറ്റ് കളിച്ചത് ഓര്‍മ്മവരും! സാധാരണ ഇത്തരം സിനിമകളിലൊക്കെ ഫൈറ്റ് സീന്‍ ഗംഭീരമായി എടുക്കാറുണ്ട്. ഇവിടെ അതും പാളി. ഇന്റര്‍വെല്‍ പഞ്ച് വരുന്ന ആകെ രണ്ടുസീനിലാണ് ലാലേട്ടന്‍ വരുന്നത്.

20 മിനുട്ടിലേറെ വരുന്ന ഗസ്റ്റ്റോളിലാണ് പ്രഭാസ്. പക്ഷേ വെറുതെയായിപ്പോയി, ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അത് പ്രഭാസിന്റെ കുഴപ്പമില്ല. ഈ പടം അങ്ങനെയാണ്. നരസിംഹത്തില്‍ മോഹന്‍ലാലിന്റെ നായികയായ പ്രശസ്ത നടി ഐശ്വര്യ ഈ ചിത്രത്തില്‍ ഒരു മന്ത്രവാദിത്തള്ളയുടെ വേഷത്തിലാണ്. തള്ളയുടെ അലര്‍ച്ചകേള്‍ക്കുമ്പോള്‍ ചെപ്പക്കുറ്റിക്ക് ഒന്ന് കൊടുക്കാന്‍ തോന്നും. വെറുപ്പിക്കലോട് വെറുപ്പിക്കല്‍. അതുപോലെ പഴയ ബ്യൂട്ടിക്വീന്‍ മധുബാലയും കണ്ണുരുട്ടി, അമ്മവേഷത്തില്‍ വെറുപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഏറ്റവും വലിയ പ്രശ്നം മോശമായ കഥയും തിരക്കഥയുമാണ്. നായകന്‍ വിഷ്ണു മഞ്ചുതന്നെയാണ് ഈ അപരാധം എഴുതിയത് എന്നതിനാല്‍, പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റാരുടെയും പിരിടിക്ക് ഇടാനും കഴിയില്ല. അതുപോലെ ദയനീയമാണ് മുകേഷ് കുമാര്‍ സിംഗിന്റെ സംവിധാനവും. ഗ്രാഫിക്സ് ഒക്കെ തല്ലിപ്പൊളിയാണ്. പലയിടത്തും ചിത്രം ക്യാമറയില്‍ ഷൂട്ട് ചെയ്തതാണെന്ന് തന്നെ തോനുന്നില്ല. പിള്ളേര്‍ ഇസ്റ്റയില്‍ എഐവെച്ച് വീഡിയോകള്‍ ഉണ്ടാക്കുന്നില്ലേ. അതുപോലെയാണ് ഈ ചിത്രത്തിലെ പലരംഗങ്ങളും തോന്നുന്നത്. മലകളും, പുഴകളും, ഭീമന്‍ചിലന്തിയും, ആനയുമൊക്കെ ഗ്രാഫിക്സ് ആണെന്ന് നന്നായി മനസ്സിലാവും. 80-കളില്‍ ഇതൊന്നുമില്ലാതെ, രാമായണം സീരിയല്‍ എടുത്ത രാമാനന്ദ് സാഗറിന്റെ പ്രതിഭയെയൊക്കെ നാം നമിച്ച് പോവുന്നത് ഇപ്പോഴാണ്! ( മിന്നല്‍ മുരളിക്കുവേണ്ടി നമ്മുടെ ബേസില്‍ ജോസഫ് കൊച്ചിയിലെ സ്റ്റുഡിയോവില്‍വെച്ചാണ് ലോക നിലാവാരത്തിലുള്ള ഇഫക്റ്റുകള്‍ ഉണ്ടാക്കിയത്)

നമ്മുടെ സ്റ്റീഫന്‍ ദേവസിയാണ്, ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നതെന്ന് പറഞ്ഞറിയക്കണം. മൊത്തത്തില്‍ ശോകമാണ് മ്യൂസിക്ക് ഡിപ്പാര്‍ട്ട്മെന്റ്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ഛാവുവിന്റെ ക്യാമറ, ന്യൂസിലാന്‍ഡിലെ ലൊക്കേഷന്‍ എന്നതൊക്കെ വെറും തള്ളുകളാണെന്ന് ചിത്രം കണ്ടാല്‍ അറിയാം. മൂന്നുമണിക്കുര്‍ നീളുന്ന ഈ മാരണത്തില്‍ ഈ ലേഖകന് ആകെ ഇഷ്ടപ്പെട്ടത്, ബാഹുബലിയില്‍നിന്ന് മോഷ്ടിച്ച ആശയം ആണെങ്കിലും നായകനും നായികയും തമ്മിലുള്ള ചില പ്രണയ ചേഷ്ടകളാണ്. നായിക പ്രീതി മുകുന്ദനാണ് ഈ ചിത്രത്തില്‍ ഏറ്റവും കുറച്ച് വെറുപ്പിച്ചത്. അതുപോലെ ക്ലൈമാക്സിലെ ഏതാനും രംഗങ്ങളും മോശമായിട്ടില്ല.

പക്ഷേ ഇന്ത്യയിലെ മുഴുവന്‍ നടന്‍മ്മാരെയും, ഒരു മാലയില്‍ കോര്‍ത്തപോലെ കിട്ടിയിട്ടും ഇത്രയും വലിയ ദുരന്തം എടുത്ത വിഷ്ണു മഞ്ചുവിനും കൂട്ടര്‍ക്കും, ഇതിലും നല്ലത്് വല്ല പുണ്യപുരാണ സീരിയലോ, ബാലെയോ എടുക്കാന്‍ പോവുന്നതാണ്. ഇവര്‍ക്കൊന്നും സിനിമയുടെ ഫോര്‍മാറ്റ് എന്താണ് എന്നുപോലും അറിയില്ലെന്ന് തോനുന്നില്ല. ബാഹുബലി, ആര്‍ആര്‍ആര്‍,പുഷ്പ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകംമുഴുവന്‍ ശ്രദ്ധിച്ചിരുന്ന തെലുഗ് ഇന്‍ഡസ്ട്രിയില്‍നിന്നാണ് ഇതുപോലെ ഒരുപടപ്പ് ഉണ്ടായിരിക്കുന്നത് എന്നോര്‍ക്കണം.

വാല്‍ക്കഷ്ണം: ഈ സിനിമയില്‍ പാളിപ്പോയതിന് മോഹന്‍ലാലിനെ കുറ്റം പറയാന്‍ കഴിയില്ല. പടം മൊത്തം മലങ്കള്‍ട്ടായിപ്പോയാല്‍ നടന് എന്തുചെയ്യാന്‍ കഴിയും. സുഹൃത്തായ തെലുഗ് നിര്‍മ്മാതാവ് മോഹന്‍ബാബുവിനോടുള്ള കമ്മിറ്റ്മെന്റുകൊണ്ട് ലാലേട്ടന്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നും കേട്ടിരുന്നു.

Similar News