'സാറിന്റെ മക്കളെ പോലെയാണ് എന്നെയും സ്നേഹിച്ചത്'; ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം; സാറിന്റെ കൂടെയുള്ള യാത്രകൾ ഒരുപാട് ഇഷ്ടമായിരുന്നു; ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുത്; കുറിപ്പുമായി 17 വർഷക്കാലം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്

Update: 2025-12-27 07:58 GMT

കൊച്ചി: മലയാളത്തിന്‍റെ പ്രിയതാരം ശ്രീനിവാസന്‍റെ വിയോഗം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. അവസാന നിമിഷം വരെ ശ്രീനിവാസന് ജീവിതത്തിൽ താങ്ങായി നിന്നവരിൽ ഒരാളാണ് ശ്രീനിവാസന്റെ ഡ്രൈവർ ഷിനോജ്. വെറുമൊരു ഡ്രൈവർ എന്നതിലുപരി ശ്രീനിയുടെ കുടുംബത്തിലെ ഒരംഗമായിരുന്നു ഷിനോജ്. ഇപ്പോഴിതാ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് 17 വർഷക്കാലം ശ്രീനിവാസന്റെ സാരഥിയായിരുന്നു ഷിനോജ്. ശ്രീനിവാസനോടുള്ള നന്ദി രേഖപ്പെടുത്തി ഷിനോജ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

തന്നെ വെറുമൊരു ഡ്രൈവറായിട്ടല്ല, സ്വന്തം മക്കളെപ്പോലെയാണ് ശ്രീനിവാസൻ കണ്ടതെന്നും സ്നേഹിച്ചതെന്നും ഷിനോജ് തന്റെ കുറിപ്പിൽ പറയുന്നു. ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ ഒരിക്കലും തന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ഓർക്കുന്നു. വിനീത്, ധ്യാൻ എന്നിവർ വഴി ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് നൽകിയത് 'ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം' ആണെന്ന് ഷിനോജ് വിശേഷിപ്പിച്ചു. ‘The gift of legend’ എന്നാണ് അദ്ദേഹം ഈ സമ്മാനത്തെ അഭിമാനത്തോടെ കുറിക്കുന്നത്. ശ്രീനിവാസനെ പൊന്നുപോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും, ചേച്ചിക്ക് ശ്രീനിവാസനായിരുന്നു ലോകമെന്നും ഷിനോജ് കൂട്ടിച്ചേർത്തു.

ഷിനോജിന്റെ കുറിപ്പിന്റെ പൂർണ രൂപം:

പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാല മത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവിശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവിശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്..

എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം The gift of legend. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവിശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരു പാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.

Full View

കഴിഞ്ഞ വിഷുദിനത്തിലാണ് ഷിനോജിന് ശ്രീനിവാസൻ വീട് സമ്മാനമായി നൽകിയത്. എറണാകുളം കണ്ടനാട് നടന്ന പാലുകാച്ചൽ ചടങ്ങിൽ ശ്രീനിവാസനും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ശാരീരിക അവശതകൾ വകവയ്ക്കാതെ കണിക്കൊന്നപ്പൂക്കളുമായാണ് അന്ന് ശ്രീനിവാസൻ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ഭാര്യ വിമല ശ്രീനിവാസൻ പാൽ കാച്ചുകയും എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തിരുന്നു. ‘എല്ലാ സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ’ എന്നാശംസിച്ചുകൊണ്ട് വിമലയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ, ഭാര്യയും മകളും, തിരക്കഥാകൃത്ത് രാകേഷ് മണ്ടോടി എന്നിവരും ഗൃഹപ്രവേശനത്തിൽ പങ്കെടുത്തിരുന്നു.

Tags:    

Similar News