'സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു'; നടന്‍ വിജയ് സേതുപതിക്കെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി യുവതി
ചെന്നൈ: നടന്‍ വിജയ് സേതുപതിക്കെതിരെ ഗുരുതര ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയ ഹാൻഡിലായ എക്സിലൂടെ ആരോപണവുമായി രംഗത്തെത്തിയത്. കോളിവുഡിലെ ലഹരി, കാസ്റ്റിങ് കൗച്ച് സംസ്‌കാരം വെറും തമാശയല്ലെന്നും വിജയ് സേതുപതി കാരണം തനിക്കറിയാവുന്ന ഒരു പെണ്‍കുട്ടി ഇപ്പോള്‍ പുനരധിവാസ കേന്ദ്രത്തിലാണെന്നും രമ്യ മോഹന്‍ എന്ന എക്സ് അക്കൗണ്ടില്‍ നിന്നും പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വര്‍ഷങ്ങളോളം യുവതിയെ നടന്‍ ഉപയോഗിച്ചുവെന്നും ഇപ്പോള്‍ പുണ്യാളനായി അഭിനയിക്കുകയാണെന്നും യുവതി കുറിപ്പില്‍ പറഞ്ഞു. ഈ പോസ്റ്റ് പിന്നീട് പിന്‍വലിച്ചു.
'കോളിവുഡിലെ മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് സംസ്‌കാരം വെറും തമാശയല്ല. മാധ്യമങ്ങളിൽ അറിയപ്പെടുന്ന മുഖവും ഇപ്പോൾ എനിക്കറിയാവുന്നതുമായ ഒരു പെൺകുട്ടി, ഒരിക്കലും പരിചിതമല്ലാത്ത ഒരു ലോകത്തേക്ക് വലിച്ചിഴക്കപ്പെട്ടു. അവൾ ഇപ്പോൾ റിഹാബിലാണ്. മയക്കുമരുന്നും മാനിപ്പുലേഷനും ചൂഷണവും ഈ മേഖലയിൽ സാധാരണയാണ്. കാരവൻ ഫേവേഴ്സിന് വേണ്ടി വിജയ് സേതുപതി രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഡ്രൈവിന് 50,000 രൂപയും. എന്നിട്ട് സോഷ്യൽ മീഡിയയിൽ പുണ്യാളനായി അഭിനയിക്കുന്നു. അയാൾ വർഷങ്ങളോളം അവളെ ഉപയോഗിച്ചു. ഇത് ഒരു കഥ മാത്രമല്ല. എന്നിട്ടും മാധ്യമങ്ങൾ ഇത്തരം പുരുഷന്മാരെ വിശുദ്ധന്മാരെ പോലെ ആരാധിക്കുന്നു. ഡ്രഗ്- സെക്സ് നെക്സസ് യാഥാർത്ഥ്യമാണ്. തമാശയല്ല,' യുവതി കുറിച്ചു.
സംഭവം വിവാദമായതോടെ രമ്യ വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. സത്യത്തെ അംഗീകരിക്കുന്നതിനുപകരം ചിലര്‍ സ്രോതസിനെ ചോദ്യം ചെയ്യുകയാണെന്നും ഇരയെ കുറ്റപ്പെടുത്തുകയാണെന്നും രമ്യ പറഞ്ഞു. പെണ്‍ക്കുട്ടിയുടെ ഡയറിയും ചാറ്റും പരിശോധിച്ചപ്പോഴാണ് കുടുംബം സത്യം മനസിലാക്കിയതെന്നും യുവതി പറഞ്ഞു. പിന്നീട് രമ്യ പോസ്റ്റ് പിന്‍വലിച്ചിരുന്നു. തന്റെ പോസ്റ്റിന് ഇത്ര ശ്രദ്ധ കിട്ടുമെന്ന് അറിഞ്ഞിരുന്നില്ലെന്നും പെൺകുട്ടിയുടെ ജീവിതത്തെയും സ്വകാര്യതെയും മാനിച്ചുകൊണ്ടാണ് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതെന്നും രമ്യ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. അതേസമയം ആരോപണങ്ങളോട് വിജയ് സേതുപതി ഇതുവരേയും പ്രതികരിച്ചിട്ടില്ല.