'ജനനായകന്‍' ചോര്‍ന്നതിന്റെ ഞെട്ടലില്‍ തമിഴ് സിനിമാ ലോകം; ഞെട്ടലും വേദനയുമുണ്ടാക്കി, സിനിമാ സംഘടനകള്‍ ശബ്ദമുയര്‍ത്തണം'; ശക്തമായ നടപടി വേണമെന്ന് രജനീകാന്ത്

Update: 2026-04-10 17:35 GMT

ചെന്നൈ: ദളപതി വിജയ്യുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായ 'ജനനായകന്‍' റിലീസിന് മുന്‍പേ ഓണ്‍ലൈനില്‍ ചോര്‍ന്നത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍ അതീവ ദുഃഖവും പ്രതിഷേധവും രേഖപ്പെടുത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രംഗത്തെത്തി. തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ച ഈ പൈറസി വിവാദത്തില്‍ ആദ്യമായാണ് രജനീകാന്ത് തന്റെ നിലപാട് വ്യക്തമാക്കുന്നത്.

സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് തന്നെ ഞെട്ടിച്ചുവെന്നും ഇത് നിര്‍മ്മാതാക്കള്‍ക്കും തമിഴ് സിനിമയ്ക്കും വരുത്തിവെക്കുന്ന നാശനഷ്ടങ്ങള്‍ വളരെ വലുതാണെന്നും അദ്ദേഹം എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചു. 'ജനനായകന്‍ സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് വലിയ ഞെട്ടലും വേദനയുമാണ് നല്‍കിയിരിക്കുന്നത്. സിനിമാ സംഘടനകള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണം. സര്‍ക്കാര്‍ ഈ കൃത്യത്തിന് പിന്നിലുള്ളവരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണം. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്.' - രജനീകാന്ത്.

വിജയ്യുടെ അവസാന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.പിന്തുണയുമായി സൂപ്പര്‍ താരങ്ങള്‍: ചിരഞ്ജീവി, സൂര്യ, ശിവകാര്‍ത്തികേയന്‍, കാര്‍ത്തി, വിശാല്‍ തുടങ്ങിയവര്‍ വിജയ്യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. വിജയ്യുടെ അവസാന ചിത്രത്തെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് താരങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

സിനിമയുമായി ബന്ധപ്പെട്ട ക്ലിപ്പുകളോ മുഴുവന്‍ ഭാഗങ്ങളോ സോഷ്യല്‍ മീഡിയ വഴിയോ മറ്റ് പ്ലാറ്റ്ഫോമുകള്‍ വഴിയോ പങ്കുവെക്കരുതെന്ന് നിര്‍മ്മാതാക്കള്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ചിത്രത്തിന്റെ ടെസ്റ്റ് സ്‌ക്രീനിംഗിനിടെ പകര്‍ത്തിയ അഞ്ചര മിനിറ്റോളം ദൈര്‍ഘ്യമുള്ള പ്രധാന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. വിജയ്യുടെ ആവേശം പകരുന്ന ഇന്‍ട്രോ സീന്‍, ടൈറ്റില്‍ കാര്‍ഡ്, പ്രധാന സംഘട്ടന രംഗങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എക്‌സ് (ട്വിറ്റര്‍), യൂട്യൂബ്, റെഡ്ഡിറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ദൃശ്യങ്ങള്‍ അതിവേഗം പ്രചരിക്കുകയാണ്. സിനിമ മുഴുവനായി ചോര്‍ന്നുവെന്ന് ചിലര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയും (TFPC) സൈബര്‍ സെല്ലും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രമെന്ന നിലയില്‍ വലിയ ബിസിനസ് മൂല്യമുള്ള സിനിമയാണിത്. അതുകൊണ്ടുതന്നെ പൈറസി സിനിമയുടെ കളക്ഷനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് സിനിമാ ലോകം. അക്രമികളെ കണ്ടെത്താന്‍ ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.

Similar News