പനി വന്ന് കഴിഞ്ഞാൽ പിന്നെ ശരീരം ഇളകുന്ന കണക്കിന് തലവേദന; വിട്ടുമാറാത്ത രീതിയിൽ ഛര്‍ദ്ദിലും ബോധമില്ലാതെയുള്ള അസാധാരണ പെരുമാറ്റവും; മലപ്പുറത്തുകാരുടെ ഉറക്കം കെടുത്തി 'മസ്തിഷ്‌ക ജ്വര' ഭീതി; രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്; പിന്നിലെ കാരണം പറഞ്ഞ് വിദഗ്ധർ
മലപ്പുറം: മലപ്പുറം ജില്ലയിൽ മസ്തിഷ്‌ക ജ്വരം വ്യാപകമാവുകയും രോഗികളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തുകയും ചെയ്യുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ. 2025-ൽ മാത്രം 77 പേർക്ക് രോഗം സ്ഥിരീകരിക്കുകയും എട്ട് പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജില്ലയിൽ 126 പേർക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. ഇതിൽ 27 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഓരോ വർഷവും രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2021-ൽ ഒരു കേസ് മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, 2022-ൽ രണ്ടെണ്ണവും, 2023-ൽ ആറെണ്ണവും, 2024-ൽ 40 എണ്ണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതും പരിശോധനകൾ വ്യാപകമാക്കിയതുമാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമെന്ന് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു.
രോഗം ബാധിച്ചവരിൽ മൂന്നിലൊന്നും 15 വയസ്സിൽ താഴെയുള്ള കുട്ടികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ആകെ 126 രോഗികളിൽ 40 പേരും കുട്ടികളാണ്. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ രോഗം കൂടുതൽ മാരകമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ മരണനിരക്ക് 28 ശതമാനമാണ്.
മസ്തിഷ്‌ക ജ്വരം ബാധിച്ച ചില കേസുകൾ ജപ്പാനീസ് എൻസഫലൈറ്റിസ് (ജപ്പാൻ ജ്വരം) എന്ന ഗുരുതര വൈറസ് രോഗമാണെന്ന് കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2024-ൽ മലപ്പുറം ജില്ലയിൽ രണ്ട് ജപ്പാൻ ജ്വരം കേസുകൾ സ്ഥിരീകരിച്ചിരുന്നു. പലർക്കും ജപ്പാൻ ജ്വരം വന്നിട്ടുണ്ടായിരിക്കാമെന്നും, എന്നാൽ രോഗം തിരിച്ചറിയാനുള്ള പ്രയാസം കാരണം ഇത് സ്ഥിരീകരിക്കാതെ പോയേക്കാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. കൊതുകുകൾ വഴി പകരുന്ന വൈറസ് രോഗമാണ് ജപ്പാൻ ജ്വരം.
തീവ്രമായ പനിക്ക് ശേഷം ശക്തമായ തലവേദന, തുടർച്ചയായ ഛർദ്ദി, ബോധക്ഷയം, സ്ഥലകാല ബോധമില്ലായ്മ, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഗുരുതരമാവുന്നവരിൽ അപസ്മാരം, ബോധക്ഷയം, സ്ഥിരമായ വൈകല്യം, മരണം എന്നിവ സംഭവിക്കുന്നു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ 30 ശതമാനത്തോളം പേർ മരിക്കുകയും 50 ശതമാനം പേർക്ക് വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അറിയിച്ചു.
എന്താണ് അമീബിക് മസ്തിഷ്കജ്വരം?
നമ്മുടെ മസ്തിഷ്കത്തെ ബാധിക്കുന്ന നീർക്കെട്ടിനെ എൻസെഫലൈറ്റിസ് എന്നും മസ്തിഷ്കത്തിന്റെ മൂന്ന് ആവരണങ്ങളായ ഡ്യൂറ, അരാക്കിനോയിഡ്, പയ (Dura, Arachinoid, Pia) എന്നിവിടങ്ങളിലെ നീർക്കെട്ടിനെ മെനിഞ്ചൈറ്റിസ് എന്നും വിളിക്കുന്നു. ഇൻഫെക്ഷൻസ് (അണുബാധ) യാണ് ഇത്തരം രോഗങ്ങളുടെ പ്രധാന കാരണം. അതിൽത്തന്നെ, കൂടുതൽ രോഗങ്ങളും ബാക്ടീരിയകളും വൈറസുകളുമാണ് ഉണ്ടാക്കുന്നത്. മെനിഞ്ജൈറ്റിസ് ഉണ്ടാക്കുന്ന പ്രധാനപ്പെട്ട ബാക്ടീരിയകളാണ് ന്യൂമോകോക്കസ്, മെനിഞ്ചോ കോക്കസ്, ഹീമോഫിലസ് ഇൻഫ്ലുവൻസേ (ടൈപ്പ് ബി), ക്ഷയരോഗമുണ്ടാക്കുന്ന ട്യൂബർക്കുലസ് ബാസിലസ് (ടി ബി) എന്നിവ. ഇവയിലെ ഹീമോഫിലസ് ഇൻഫ്ലുവൻസെയും ടിബി മെനിഞ്ചൈറ്റിസും പ്രതിരോധ കുത്തിവെപ്പുകൾ കാരണം ഏറെക്കുറെ ഇല്ലാതായി.
ന്യുമോ കോക്കസിനെതിരെയുള്ള കുത്തിവെപ്പും അധികം താമസിയാതെ നടപ്പിലാകും. ഹജ്ജിന് പോകുന്നവർ മെനിഞ്ചോ കോക്കസിനെതിരായുള്ള വാക്സിൻ എടുത്തിട്ടാണ് പോകുന്നത് എന്നും അറിയാവുന്നതാണല്ലോ. അവിടങ്ങളിൽ ഈ രോഗാണുമൂലമുള്ള മെനിഞ്ചൈറ്റിസ് കൂടുതലായുള്ളത് കൊണ്ടാണ് കുത്തിവയ്പ്പ് എടുക്കുന്നത്. വൈറസുകൾ കാരണം ഉണ്ടാകുന്ന തരം മെനിഞ്ചൈറ്റിസിൽ പോളിയോ, Mumps, ജപ്പാൻ ജ്വരം എന്നിവയും കുത്തിവെപ്പിലൂടെ ഒരു വിധം നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിപ്പ, ഹെർപ്പിസ്, എന്ററോവൈറസ്, വെസ്റ്റ് നൈൽ തുടങ്ങി അനേകം വൈറസുകൾ ഇനിയും പിടി തരാത്തതായുണ്ട്. അതിനിടയിൽ, പണ്ടു തൊട്ടേ ഡോക്ടർമാർക്ക് അറിയാമെങ്കിലും കൃത്യമായ രോഗ നിർണ്ണയം പലപ്പോഴും നടക്കാത്തതിനാലോ, വളരെ അപൂർവ്വമായി മാത്രം കാണുന്നതിനാലോ ജനങ്ങൾക്കിടയിൽ അധികം കേട്ടുകേൾവിയില്ലാത്ത ഒരു രോഗമാണ് അമീബ മൂലമുള്ള മസ്തിഷ്ക ജ്വരം.
അമീബ എന്ന പേര് നമുക്ക് സുപരിചിതമാണ്. ഏകകോശ ജീവിയായ അമീബയുടെ ചിത്രവും അത് ഇര പിടിക്കുന്ന രീതിയും ഒക്കെ നമ്മൾ സ്കൂൾ ക്ലാസുകളിൽ പഠിച്ചിട്ടുള്ളതാണ്. സാധാരണഗതിയിൽ അമീബകൾ രോഗമൊന്നും ഉണ്ടാക്കാറില്ല. പക്ഷെ, എന്റെമീബ ഹിസ്റ്റോലിറ്റിക്ക എന്ന അമീബ മനുഷ്യരിൽ വയറുകടി ഉണ്ടാക്കുന്ന ഒരു രോഗാണുവാണ്. ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കുന്ന അമീബകളും ഉണ്ട്. നീഗ്ലേറിയ ഫൗളേറി എന്നാണ് മസ്തിഷ്കജ്വരം ഉണ്ടാക്കുന്ന അമീബയുടെ ശാസ്ത്രീയനാമം. അപൂർവ്വമായി മാത്രമേ ഈ അമീബിക്ക് മസ്തിഷ്കജ്വരം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ഇളംചൂടുള്ള ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ കണ്ടു വരുന്നത്. അതു കൊണ്ടു തന്നെ സ്വിമ്മിംഗ് പൂളുകൾ, കുളങ്ങൾ എന്നിവിടങ്ങളിൽ ഇവ ഉണ്ടായേക്കാം. ക്ലോറിനേഷൻ മൂലം നശിച്ചുപോകുന്നതിനാൽ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളിൽ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
ഉപ്പുവെള്ളമുള്ള ജലാശയങ്ങളിൽ ഈ രോഗാണുവിന് നിലനിൽപില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല. കുളിക്കുമ്പോൾ വെള്ളം കുടിച്ചത് കൊണ്ട് രോഗകാരിയായ അമീബ ശരീരത്തിൽ പ്രവേശിക്കില്ല. എന്നാൽ ഡൈവ് ചെയ്യുമ്പോളോ നീന്തുമ്പോളോ വെള്ളം ശക്തിയായി മൂക്കിൽ കടന്നാൽ, അമീബ വെള്ളത്തിൽ ഉള്ളപക്ഷം, മൂക്കിലെ അസ്ഥികൾക്കിടയിലൂടെയുള്ള നേരിയ വിടവിലൂടെ ഇവ തലച്ചോറിനകത്തെത്തുന്നു. അമീബ ഉള്ള വെള്ളം ഉപയോഗിച്ച് നസ്യം പോലുള്ള ക്രിയകൾ നടത്തുന്നതും, തല വെള്ളത്തിൽ മുക്കി മുഖം കഴുകുന്നതും മറ്റും രോഗത്തിന് കാരണമായേക്കാം.
കുട്ടികളിലും കൗമാരപ്രായക്കാരിലുമാണ് ഇവ പ്രധാനമായും രോഗമുണ്ടാക്കുന്നത്.എന്തെങ്കിലും തരത്തിലുള്ള പ്രതിരോധശക്തിക്കുറവുള്ളതുകൊണ്ടാണോ അപൂർവ്വം ചിലരിൽ മാത്രം ഈ രോഗമുണ്ടാകുന്നത് എന്നത് ഇതുവരെ വ്യക്തമല്ല. ഈ രോഗം ഒരാളിൽ നിന്നും വേറൊരാളിലേക്ക് പകരില്ല. ശക്തിയായ പനി, ഛർദ്ദി, തലവേദന, അപസ്മാരം എന്നിവയാണ് ഈ രോഗത്തിൻ്റെ പ്രധാന രോഗലക്ഷണങ്ങൾ.
എല്ലാ മസ്തിഷകജ്വരത്തിലും ലക്ഷണങ്ങൾ ഇങ്ങനെയൊക്കെ തന്നെ. രോഗം മൂർഛിക്കുന്നതോടെ രോഗി അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. ഈ രോഗം ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങളെ ചികിൽസിക്കുക എന്നത് കൂടാതെ, രോഗിയുടെ ശ്വാസകോശം, ഹൃദയം എന്നിവയുടെ പ്രവർത്തനം നിലനിർത്തുക, അപസ്മാരം നിയന്ത്രിക്കുക എന്നിവയാണ് ചെയ്യാവുന്നത്. ഈ രോഗത്തിന് മരണസാധ്യത വളരെ ഏറെയാണ്.
