താമസ സ്ഥലത്തെ കെട്ടിടത്തിൽ ഇരച്ചെത്തിയ പോലീസ്; പരിശോധനയിൽ കണ്ടെടുത്തത് നല്ല മുന്തിയ ഇനം ലഹരിവസ്തുക്കൾ; കുവൈറ്റിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ നാലുപേർ അറസ്റ്റിൽ
കുവൈറ്റ്: കുവൈറ്റിൽ വൻതോതിലുള്ള മയക്കുമരുന്ന് വേട്ടയിൽ 11.5 ലക്ഷം ദിനാർ (ഏകദേശം 25 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി നാലുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്ത് മയക്കുമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായാണ് ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഫോർ ഡ്രഗ് കൺട്രോൾ (GDDC) ഈ നീക്കം നടത്തിയത്.
രണ്ട് വ്യത്യസ്ത കേസുകളിലായാണ് നാലുപേരെ പിടികൂടിയത്. സഅദ് അൽ-അബ്ദുള്ള, അബ്ദുള്ള അൽ മുബാറക്, ഹവല്ലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് കടത്ത് ശൃംഖലയെയാണ് ആദ്യ കേസിൽ അധികൃതർ തകർത്തത്. ഇവരിൽ നിന്ന് 25 കിലോഗ്രാം കഞ്ചാവ്, 100 ലൈറിക ഗുളികകൾ, 2 ഗ്രാം ഷാബു, 10 ഗ്രാം ഹാഷിഷ് എന്നിവ കണ്ടെടുത്തു. കുവൈത്തിൽ നിന്നുള്ള രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും പൗരത്വമില്ലാത്ത ഒരാളുമാണ് ഈ കേസിൽ അറസ്റ്റിലായത്. യുകെയിൽ താമസിക്കുന്ന മറ്റൊരു പൗരത്വമില്ലാത്ത വ്യക്തിയാണ് ഈ ശൃംഖലയുടെ പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
രണ്ടാമത്തെ കേസിൽ, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഗൾഫ് പൗരനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് വിതരണത്തിനായി കൊണ്ടുവന്ന 5,00,000 കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു.