'മധുരക്കിനാവിന്റെ കരിമ്പു തോട്ടം' സമ്മാനിച്ച പ്രതിഭ; എം എസ് ബാബുരാജിന്റെ പ്രിയ ഗായിക; നാടക-സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി വിടവാങ്ങി

ഗായിക മച്ചാട്ട് വാസന്തി വിടവാങ്ങി

Update: 2024-10-13 18:16 GMT

കോഴിക്കോട്: പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍ പെട്ട് പൂര്‍ണ്ണമായും കിടപ്പിലായിരുന്നു. നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനകവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.നാളെ രാവിലെ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കാരം.

സിനിമയിലും നാടകങ്ങളിലും ആകാശവാണിയിലുമായി ആയിരക്കണക്കിന് പാട്ടുകള്‍ പാടി. ഗായകനും റേഡിയോ ആര്‍ട്ടിസ്റ്റുമായിരുന്ന കണ്ണൂര്‍ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടെയും മകളാണ്. ഒന്‍പതാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വേദിയില്‍ വിപ്ലവഗാനം പാടിയായിരുന്നു തുടക്കം.

കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്താണ് താമസിച്ചിരുന്നത്. പ്രശസ്തമായ പച്ചപ്പനം തത്തേ ഉള്‍പ്പെടെയുള്ള പഴയകാല ഗാനങ്ങള്‍ മച്ചാട്ട് വാസന്തി ആലപിച്ചതാണ്. എം എസ് ബാബുരാജിന്റെ സംഘത്തിലെ പ്രധാന ഗായികയായിരുന്നു. കല്ലായിയിലെ ബാബുരാജിന്റെ വീട്ടില്‍ കുറേക്കാലം സംഗീതം പഠിച്ചു. ഓളവും തീരവും എന്ന ചിത്രത്തില്‍ പി ഭാസ്‌കരന്‍-ബാബുരാജ് കൂട്ടുകെട്ടില്‍ പിറന്ന മണിമാരന്‍ തന്നത് എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്ത് വാസന്തി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ചില നാടകങ്ങളിലും സിനിമകളിലും ചെറിയ വേഷങ്ങളില്‍ വാസന്തി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കലാസാഗര്‍ മ്യൂസിക് ക്ലബ് സെക്രട്ടറിയായിരുന്ന പി കെ ബാലകൃഷ്ണനാണ് മച്ചാട്ട് വാസന്തിയുടെ ഭര്‍ത്താവ്.

ഒന്‍പതാംവയസില്‍ തുടങ്ങിയ സംഗീത ജീവിതമാണ് മച്ചാട്ട് വാസന്തിയുടേത്. സംഗീതജ്ഞന്‍ ബാബുരാജിന്റെ പ്രിയപ്പെട്ട ഗായികയായ മച്ചാട്ട് വാസന്തി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. നമ്മളൊന്ന് എന്ന നാടകത്തിലെ പച്ചപ്പനം തത്തേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഓളവും തീരവും സിനിമയിലെ മണിമാരന്‍ തന്നത് പണമല്ല, പൊന്നല്ല എന്ന മച്ചാട്ട് വാസന്തി പാടിയ പാട്ട് അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ബാബുരാജിന്റെ ആദ്യ സിനിമ മിന്നാമിനുങ്ങിലെ ആദ്യ പാട്ടും പാടിയതും വാസന്തിയാണ്. മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്

ചെറുകാടിന്റെ നമ്മളൊന്ന് നാടകത്തില്‍ പൊന്‍കുന്നം ദാമോദരന്റെ രചനയില്‍ ബാബുരാജ് ഈണം നല്‍കിയ പച്ചപ്പനം തത്തേ.. വാസന്തി ആലപിച്ചത് 13ാം വയസ്സിലായിരുന്നു. ബാബുരാജ് ആദ്യമായി സംഗീതം നല്‍കിയ തിരമാല സിനിമയില്‍ അവര്‍ ഗായികയായി, ആ ചിത്രം ഇറങ്ങിയില്ല. പിന്നാലെ രാമുകാര്യാട്ടിന്റെ 'മിന്നാമിനുങ്ങി'ല്‍ അദ്ദേഹം ഈണമിട്ട 'തത്തമ്മേ തത്തമ്മേ നീ പാടിയാല്‍ അത്തിപ്പഴം തന്നിടും...', 'ആര് ചൊല്ലിടും ആര് ചൊല്ലിടും...' എന്നീ ഗാനങ്ങളിലൂടെ സിനിമയില്‍ വരവറിയിച്ചു.

രണ്ടാം ചിത്രമായ അമ്മുവില്‍ എല്‍ ആര്‍ ഈശ്വരിക്കൊപ്പം പാടിയ 'കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാന്‍..' ശ്രദ്ധേയമായി. എന്നാല്‍ വാസന്തിയെ പ്രശസ്തിയിലേക്കെത്തിച്ചത് എം ടിയുടെ ഓളവും തീരവും ചിത്രത്തിലെ 'മണിമാരന്‍ തന്നത് പണമല്ല പൊന്നല്ലാ..മധുരക്കിനാവിന്റെ കരിമ്പു തോട്ടം..' എക്കാലത്തെയും മികച്ച ഗാനം. സിനിമയില്‍ അവസാനമായി പാടിയ മീശമാധവനിലെ 'പത്തിരി ചുട്ടു വിളമ്പി...' കാസറ്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു,

Tags:    

Similar News