ഭാവി 'മുഖ്യമന്ത്രി'യെ മുന്നില്‍ കണ്ട കരുണാകരന്‍ പ്രതിച്ഛായ മികവുള്ള വിശ്വസ്തനെ 1968ല്‍ കണ്ടില്ലെന്ന് നടിച്ചു; ലീഡറേയും ആന്റണിയേയും ഒരുമിപ്പിച്ച നയതന്ത്ര മികവ് യുഡിഎഫിന് 2001ല്‍ നല്‍കിയത് സെഞ്ച്വറി തിളക്കം; ഓടി നടന്ന് തേഞ്ഞ ചെരുപ്പ് മാറ്റാന്‍ ബാറ്റ ഷോറൂമില്‍ നില്‍ക്കുമ്പോള്‍ എത്തിയതും ആരും പ്രതീക്ഷിക്കാത്ത തീരുമാനം; ആന്റണി കയറിയപ്പോള്‍ തെന്നല പുറത്ത്; കേരളാ രാഷ്ട്രീയത്തിലെ ഗാന്ധിയന്‍ കര്‍മ്മയോഗി ഇനി ഓര്‍മ്മ
തിരുവനന്തപുരം: കെ കരുണാകരനെയാണ് ലീഡറായി തെന്നല ബാലകൃഷ്ണപിള്ളയും കണ്ടിരുന്നത്. പക്ഷേ ലീഡറായ കരുണാകരന്‍ കോണ്‍ഗ്രസിലെ ഭാവി മുഖ്യമന്ത്രിയായി തെന്നല മാറുമോ എന്ന് ഭയന്നിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഇതുകാരണം പലതും തെന്നലയ്ക്ക് നഷ്ടമായി. അപ്പോഴും ലീഡറെ അനുസരിച്ചേ ഉള്ളൂ ഈ രാഷ്ട്രീയ കര്‍മ്മയോഗി. 1986ല്‍ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ തെന്നല ബാലകൃഷ്ണപിള്ള ഉണ്ടാകുമെന്ന് എല്ലാവരും കരുതി. പക്ഷേ യുവ നേതാവായ ചെന്നിത്തലയെ മന്ത്രിയാക്കി പുതിയ രാഷ്ട്രീയ ചരിത്രം കരുണാകരന്‍ സൃഷ്ടിച്ചു. ഇവിടെ മന്ത്രിപദം തെന്നലയ്ക്ക് നഷ്ടമായി. കേരളത്തിലെ കോണ്‍ഗ്രസില്‍ ആന്റണി വിഭാഗം ഉമ്മന്‍ചാണ്ടിയുടെ കരുത്തില്‍ ശക്തനായപ്പോള്‍ കെപിസിസിയെ നയിക്കാന്‍ കരുണാകരന്‍ മുമ്പോട്ട് വച്ചത് തെന്നലയുടെ പേരാണ്. അങ്ങനെ കെപിസിസിയിലെ താക്കോല്‍ സ്ഥാനം തെന്നലയ്ക്ക് കിട്ടി. ഗ്രൂപ്പ് പോര് അതിശക്തമായി നില്‍ക്കുന്ന ആ കാലത്ത് ഇന്ദിരാ ഭവനില്‍ എത്തിയ കോണ്‍ഗ്രസുകാര്‍ക്കെല്ലാം തെന്നല നീതിയൊരുക്കി. സമചിത്തതയോടെ എല്ലാം തീരുമാനിച്ചു.
ഏറ്റവും ബഹുമാന്യനായിരുന്നു കേരള രാഷ്ട്രീയത്തില്‍ ഏവര്‍ക്കും തെന്നല ബാലകൃഷ്ണ പിള്ള. കോണ്‍ഗ്രസിന് തറവാട്ട് കാരണവരായിരുന്നു. പതിറ്റാണ്ടുകളോളം പക്വതയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ നിരവധി നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പ്രതിസന്ധിയുണ്ടായ ഘട്ടങ്ങളിലെല്ലാം അത് പരിഹരിക്കാന്‍ അദ്ദേഹത്തെയാണ് പാര്‍ട്ടി നിയോഗിച്ചിരുന്നത്. ഏത് പ്രതിസന്ധിയെയും പരിഹരിക്കാന്‍ കഴിയുന്ന പക്വവും സ്നേഹപൂര്‍ണവുമായ സമീപനം അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞാല്‍ കോണ്‍ഗ്രസിലെ കെ. കരുണാകരനും എ.കെ ആന്റണിയും ഉള്‍പ്പെടെയുള്ള ഏത് നേതാക്കളും പൂര്‍ണമായും അംഗീകരിക്കുമായിരുന്നു. വാത്സല്യവും സ്നേഹവും കോണ്‍ഗ്രസിലെ തലമുറകള്‍ക്ക് വാരിക്കോരി നല്‍കിയ കര്‍മ്മ യോഗി. അതായിരുന്നു തെന്നല.
1986ല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിച്ഛായാ കലഹം ശക്തമായിരുന്നു. അങ്ങനെയാണ് കരുണാകര മന്ത്രിസഭയില്‍ 1986ല്‍ ഒഴിവു വന്നത്. ഇതിലേക്ക് മികച്ച പ്രതിച്ഛായയുള്ള തെന്നല മന്ത്രിയാകുമെന്ന് ഏവരും കരുതി. പ്രായപൂര്‍ത്തിയെത്തും മുമ്പ് മകളെ വിവാഹം കഴിപ്പിച്ചു എന്ന കേസില്‍ മന്ത്രി എം.പി. ഗംഗാധരനെതിരെ നവാബ് രാജേന്ദ്രന്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ സമന്‍സ് അയയ്ക്കാനുള്ള കുന്നംകുളം മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ശൈശവ നിരോധന നിയമ പ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞുവെന്നുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് മന്ത്രി എം.പി. ഗംഗാധരന്‍ 1986 മാര്‍ച്ച് 12-ന് രാജി വെച്ചൊഴിഞ്ഞു. ജലസേചന പദ്ധതിക്ക് വേണ്ടി പൈപ്പ് വാങ്ങിയത് സംബന്ധിച്ച ആക്ഷേപവും മന്ത്രിയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഈ ഒഴിവിലേക്ക് കരുണാകരന്‍ കൊണ്ടു വന്നത് ചെന്നിത്തലയെന്ന യുവ നേതാവിനെയായിരുന്നു. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായിരുന്നു ചെന്നിത്തല. തെന്നലയെ മന്ത്രിയാക്കിയാല്‍ ഭാവിയില്‍ മുഖ്യമന്ത്രിയായി ഉയര്‍ന്നു കേള്‍ക്കുന്ന പേരായി മാറുമെന്ന് കരുണാകരന് അറിയാമായിരുന്നു. അതുകൊണ്ടാണ് തനിക്കൊരു ഭീഷണിയും ഉയര്‍ത്താത്ത ചെന്നിത്തലയെ മന്ത്രിയാക്കിയത്. പിന്നീട് തെന്നല നിശബ്ദനായി. അടുത്ത തിരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ജയിച്ചതുമില്ല.
1977ലും 1982-ലും അടൂരില്‍നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വര്‍ഷങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്നുവന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെയും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1998-ല്‍ സ്ഥാനമൊഴിഞ്ഞ വയലാര്‍ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡന്റാകുന്നത്. 2001 വരെ അധ്യക്ഷപദവിയില്‍ തുടര്‍ന്നു. 2001-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യുഡിഎഫ് വന്‍ വിജയം നേടി. 100 സീറ്റ് നേടിയാണ് അന്ന് യുഡിഎഫ് അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റും കിട്ടി. ഇന്ദിരാ ഭവനില്‍ ഇരുന്ന് സംഘടനാ ചക്രം നീക്കിയ തെന്നല എല്ലാ ഗ്രൂപ്പുകളേയും ഒരേ കുടക്കീഴില്‍ കൊണ്ടു വന്നു. മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഇതിന്റെ പ്രതിഫലനമായിരുന്നു ആ വിജയം. പക്ഷേ ജയിച്ച കോണ്‍ഗ്രസിനെ നയിച്ച തെന്നലയെ എല്ലാവരും ചേര്‍ന്ന് ഇന്ദിരാഭവനില്‍ നിന്നും പുറത്താക്കി. പകരം കെ മുരളീധരനെ കെപിസിസി അധ്യക്ഷനായി. ഡിഐസിയും മറ്റുമായി കോണ്‍ഗ്രസിലെ പിളര്‍പ്പിന് കാരണവും ആ മാറ്റമായിരുന്നു.
2004-ല്‍ കെ. മുരളീധരന്‍ എ.കെ. ആന്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടര്‍ന്ന് വീണ്ടും കെപിസിസിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് പുതിയ പ്രസിഡന്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1991ലും 1992-ലും 2003-ലും കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭാംഗമായിരിക്കെ നദീസംരക്ഷണ അതോറിറ്റി, പെറ്റീഷന്‍ കമ്മിറ്റി, ദേശീയ ഷിപ്പിങ് ബോര്‍ഡ്, റബര്‍ ബോര്‍ഡ്, സ്പെഷ്യല്‍ എക്കണോമിക് സോണ്‍ സബ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ കൊമേഴ്സ് തുടങ്ങിയവയില്‍ അംഗമായിരുന്നു. തെന്നലയുടെ കുടുംബം വലിയ സമ്പന്നരായിരുന്നു. ഏക്കറു കണക്കിന് സ്വത്തുള്ള കുടുംബം. പക്ഷേ എല്ലാം രാഷ്ട്രീയത്തില്‍ ഇറങ്ങി നശിപ്പിച്ച ചരിത്രമാണ് തെന്നലയുടേത്. അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്നും ഒന്നും നേടിയില്ലെന്ന് ചുരുക്കം. ഗാന്ധിജിയുടെ പാത പിന്തുടര്‍ന്ന കോണ്‍ഗ്രസിലെ അഹിംസാവാദി. അയ്യപ്പസേവാ സംഘത്തെ അതിന്റെ എല്ലാ പ്രൗഡിയിലും നയിച്ച നേതാവ്. തെന്നല ആരോഗ്യ കാരണങ്ങളാല്‍ അയ്യപ്പ സേവാ സംഘത്തില്‍ നിന്നും പടിയിറങ്ങിയ ശേഷം ആ അയ്യപ്പ സംഘടനയും പ്രതിസന്ധിയിലായി എന്നതാണ് ചരിത്രം.
കരളം വാശിയോടെ കണ്ട തിരഞ്ഞെടുപ്പാണ് 2001ലേത്. കടുത്ത പോരാട്ടം നടന്ന വര്‍ഷം അന്നത്തെ ഭരണമുന്നണിയായ ഇടതുപക്ഷത്തിന് വെറും 40 സീറ്റാണ് ലഭിച്ചത്. യുഡിഎഫ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലീഡായ 99 സീറ്റ് നേടി. ലീഡര്‍ കെ കരുണാകരന്റെ പിന്തുണയോടെ കഴക്കൂട്ടത്ത് റിബലായി മത്സരിച്ച എംഎ വാഹിദിനെ കൂടി കൂട്ടുമ്പോള്‍ യുഡിഎഫിന് 100 സീറ്റ്. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളെല്ലാം പറഞ്ഞുതീര്‍ത്ത് ലീഡറെയും എകെ ആന്റണിയെയും ഒന്നിച്ച് നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട അന്നത്തെ കെപിസിസി അദ്ധ്യക്ഷന്‍ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷമായിരുന്നു അത്. തിരഞ്ഞെടുപ്പ് സമയത്ത് മഞ്ചേശ്വരം മുതല്‍ പാറശാല വരെ ഓടിനടന്ന് പ്രചരണം നടത്തി. പുതിയൊരു ചെരുപ്പ് വാങ്ങാന്‍ തീരുമാനിച്ച തെന്നല പുളിമൂടിലെ ബാറ്റാ ഷോറൂമിലേക്കാണ് പോയത്. അന്നത്തെ കെപിസിസി ജനറല്‍ സെക്രട്ടറി പന്തളം സുധാകരനും സന്തത സഹചാരി നാരായണന്‍ കുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഈ സമയത്താണ് പന്തളം സുധാകരന്റെ മൊബൈലില്‍ ഒരു സന്ദേശം ലഭിക്കുന്നത്. അന്ന് മൊബൈല്‍ ഫോണ്‍ വിപണിയിലെത്തി അധികമായിട്ടില്ല. എഐസിസി നിരീക്ഷകരായെത്തിയ ഗുലാം നബി ആസാദിനും മോത്തിലാല്‍ വോറയ്ക്കും തെന്നലയെ കാണണം. അടിയന്തരമായി ഗസ്റ്റ് ഹൗസില്‍ എത്തണം എന്നായിരുന്നു അത്. അധികം വൈകിക്കാതെ തന്നെ ചെരുപ്പ് വാങ്ങി ഗസ്റ്റ് ഹൗസിലേക്കെത്തി. അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷവും കെടുത്തുന്ന വാര്‍ത്തയായിരുന്നു അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നത്. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് കെ മുരളീധരന്‍ കെപിസിസി അദ്ധ്യക്ഷനാകണം എന്നതായിരുന്നു മോത്തിലാല്‍ വോറ തെന്നലയോട് പറഞ്ഞത്. ഒരു പ്രശ്നവുമില്ല എന്നുപറഞ്ഞ തെന്നല രാജിക്കത്ത് സമര്‍പ്പിച്ചുവെന്നതാണ് വസ്തുത.