വലിയ ഭൂവുടമ ആയി ജനിച്ച് അതു വിറ്റഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം; പഠനകാല ആഗ്രഹം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാകാന്‍; കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മര്‍ദ്ദത്താല്‍ കാലെടുത്തു വയ്ക്കുമ്പോള്‍ പേരില്‍ ഉണ്ടായിരുന്നത് 17 ഏക്കര്‍; രാഷ്ട്രീയ വനവാസം ചിലര്‍ വിധിച്ചപ്പോള്‍ ബാക്കി വെറും 11 സെന്റ് ചതുപ്പ്; എല്ലാ ഗുണവും ഉണ്ടായിട്ടും രാഷ്ട്രീയത്തില്‍ എല്ലാവരും ചേര്‍ന്ന് 'കറിവേപ്പില'യാക്കി; 'അന്‍വറിസം' അറിയണം തെന്നലയുടെ കഥ
തിരുവനന്തപുരം: കറിവേപ്പിലയെന്നാല്‍ ആന്റി ബയോട്ടിക് എന്നാണ് പിവി അന്‍വര്‍ ഈയിടെ വിശേഷിപ്പിച്ചത്. യുഡിഎഫ് അന്‍വറിനെ കറിവേപ്പില പോലെ ഉപേക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാക്കലിനുള്ള മറുപടി. എല്ലാ ഗുണങ്ങളും ചേരുന്ന കറിവേപ്പില. അത് ഏത് കറിയില്‍ ചേര്‍ത്താലും രുചി കൂട്ടുമെന്നെല്ലാം അന്‍വര്‍ പറഞ്ഞു. അന്‍വറിന് ഒരു രാഷ്ട്രീയ ഗുണവുമില്ലെന്ന് കേരളം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു താളത്തിന് 'കറിവേപ്പില' എന്ന് പറഞ്ഞു വച്ചു. അങ്ങനെ 2025ല്‍ കേരള രാഷ്ട്രീയം കറിവേപ്പിലയെ പറ്റി ചര്‍ച്ച ചെയ്തു. അതിന്റെ രക്തസാക്ഷിയായി മാറി ക്രെഡിറ്റ് ഏറ്റെടുക്കാന്‍ അന്‍വറുമെത്തി. എന്നാല്‍ രാഷ്ട്രീയ കറിവേപ്പിലയെന്നാല്‍ അന്‍വറൊന്നുമല്ല. 'കറിവേപ്പില'കള്‍ കേരള രാഷ്ട്രീയത്തിലുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
എല്ലാ ഗുണവും ഉണ്ടായിട്ടും തഴയപെട്ട നേതാവ്. അതായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. അഴിമതിയെ അകറ്റി നിര്‍ത്തിയ അഹിംസാ വാദി. പാര്‍ട്ടി അച്ചടക്കം മുറുകെ പിടിച്ച നേതാവ്. ആ നേതാവിനെ പക്ഷേ പലപ്പോഴും കറിവേപ്പില പോലെ കോണ്‍ഗ്രസ് തഴഞ്ഞു. 1986ല്‍ മന്ത്രിയാക്കിയില്ല. 2001ല്‍ കോണ്‍ഗ്രസിന് ചരിത്ര ജയം നല്‍കിയ കെപിസിസി അധ്യക്ഷന് പിന്നീട് രാഷ്ട്രീയ ഇറക്കമായിരുന്നു. അതെ കോണ്‍ഗ്രസിലെ 'കറിവേപ്പില'യായിരുന്നു തെന്നല. ആവശ്യമുള്ളപ്പോള്‍ ആ ഗുണവും മണവുമെല്ലാം ആവോളം എല്ലാവരും ഉപയോഗിച്ചു. അതിന് ശേഷം വലിച്ചെറിഞ്ഞ രാഷ്ട്രീയ കറിവേപ്പില. തെന്നലയെ പോലെയാകാന്‍ അന്‍വറിസങ്ങള്‍ക്ക് കഴിയില്ല. അതിന് വേണ്ടി പരിത്യാഗിയുടെ മനസ്സാണ്.
കത്തിച്ചു വെച്ച നിലവിളക്കുപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. രണ്ടു വട്ടം കെ.പിസിസി അധ്യക്ഷനായി. കോണ്‍ഗ്രസിന്റെ കലുഷിതമായ കാലങ്ങളില്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന പേരുകളിലൊന്നായി തെന്നല. നിയമസഭാംഗവും രാജ്യസഭാംഗവും ഒക്കെ ആയിരിക്കുമ്പോഴും പാര്‍ലമെന്റി താല്‍പര്യങ്ങളേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റെ രക്തത്തില്‍. വലിയ ഭൂവുടമ ആയി ജനിച്ച് അതു വിറ്റഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ഒരാള്‍. അതു പോലുള്ള മനുഷ്യര്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായിരിക്കണം-ഇതാണ് തെന്നലയെ കുറിച്ചുള്ള രമേശ് ചെന്നിത്തലയുടെ അനുശോചനത്തിലെ പ്രസക്തഭാഗം. ഗ്രൂപ്പ് തര്‍ക്കങ്ങളും കലഹവും എന്നും വിടാതെ പിന്തുടര്‍ന്ന കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിന്റെ മുഖമായിരുന്ന തെന്നല. ഒന്നും ഉണ്ടാക്കാതെ എല്ലാം രാഷ്ട്രീയത്തിനായി സമര്‍പ്പിച്ച നേതാവ്. ആ തെന്നലയാണ് ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്. ഇത്തരം സൗമ്യ മുഖങ്ങള്‍ ഇനി കേരള രാഷ്ട്രീയത്തില്‍ അന്യമായി തന്നെ തുടരും.
രാഷ്ട്രീയത്തില്‍ വന്നില്ലായിരുന്നെങ്കില്‍ തെന്നല ബാലകൃഷ്ണ പിള്ള ഒരു നല്ല ചാര്‍ട്ടേഡ് അക്കൗണ്ടന്റായേനെ. പഠിക്കുമ്പോള്‍ അതായിരുന്നു ആഗ്രഹം. പക്ഷേ എത്തിയത് രാഷ്ട്രീയത്തില്‍. രാഷ്ട്രീയത്തില്‍ ഒട്ടേറെപ്പേരുടെ ആശയാഭിലാഷങ്ങള്‍ സാധ്യമാക്കിയ നേതാവ്. പക്ഷെ ഒരിക്കലും സ്വന്തം കണക്കു മാത്രം നോക്കിയില്ല. ശൂരനാട്ടെ അതിസമ്പന്ന കുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ പ്രാദേശിക ഘടകത്തിലേക്ക് നാട്ടുകാരുടെ സമ്മര്‍ദ്ദത്താല്‍ കാലെടുത്തു വയ്ക്കുമ്പോള്‍ തെന്നലയുടെ പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. രണ്ടു വട്ടം എം.എല്‍.എ, മൂന്നു ടേം രാജ്യസഭാംഗം, രണ്ടു തവണ കെ.പി.സി.സി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ചപ്പോള്‍ സാധാരണ നിലയില്‍ ഈ ആസ്തി വര്‍ദ്ധിക്കേണ്ടതായിരുന്നു.
പക്ഷെ രാഷ്ട്രീയത്തില്‍ നിന്ന് സ്വയം നിശ്ചയിച്ച വിശ്രമത്തിലേക്കു മടങ്ങുമ്പോള്‍ അത് വെറും പതിനൊന്ന് സെന്റ് (ചതുപ്പ് നിലം) മാത്രമായി ഒതുങ്ങി. ആന്റണിയെയും കെ. കരുണാകരനെയും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്നുവെന്ന് പണ്ട് പോണ്ടിച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി തെന്നലയോടു ചോദിച്ചിട്ടുണ്ട്. ഇരുവരെയും താന്‍ ബഹുമാനിക്കുന്നു എന്നായിരുന്നു മറുപടി. പക്ഷെ തെന്നലയ്ക്ക് നേരിടേണ്ടി വന്നതുപോലെ ഒരു നീതികേട് കെ.പി.സി.സി പ്രസിഡന്റുമാരായിരുന്ന മറ്റാര്‍ക്കും ഉണ്ടായിട്ടുണ്ടാവില്ല. 2001ല്‍ 100 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ തൊട്ടടുത്ത ദിവസം കെപിസിസി അധ്യക്ഷ കസേര ഒഴിയേണ്ടി വന്ന തെന്നല.
ഗ്രൂപ്പ് തര്‍ക്കങ്ങളും കലഹവും എന്നും വിടാതെ പിന്തുടര്‍ന്ന കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിന്റെ മുഖമായിരുന്നു തെന്നല ബാലകൃഷ്ണ പിള്ളയ്ക്ക്. മൂന്ന് തവണ കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ച വ്യക്തി. എന്നാല്‍ മുന്‍പന്തിയില്‍ നിന്ന് 2001 തെരഞ്ഞെടുപ്പ് നയിച്ച തെന്നലയെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കിയെന്നതാണ് വസ്തുത. എ.കെ.ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് കെ.മുരളീധരന്‍ കെപിസിസി അധ്യക്ഷനാകണം. 'അതിനായി തെന്നല പദവി ഒഴിയണം. ഹൈക്കമാന്‍ഡിന്റെ താല്‍പര്യമാണ്. പാര്‍ട്ടി തീരുമാനം അദ്ദേഹത്തെ അറിയിച്ചു.
'അതിനെന്താ ഒരു പ്രശ്‌നവുമില്ല' എന്നായിരുന്നു തെന്നലയുടെ മറുപടി. അഭിപ്രായഭിന്നതകള്‍ എല്ലാം പറഞ്ഞൊതുക്കി ലീഡറെയും എ കെ ആന്റണിയെയും ഒന്നിച്ചുനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട കെപിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വ്യക്തിയെയാണ് കോണ്‍ഗ്രസ് കറിവേപ്പില പോലെ സ്ഥാനത്ത് നിന്ന് കളഞ്ഞത്. സീറ്റ് തര്‍ക്കങ്ങളും സ്ഥാനങ്ങള്‍ സംബന്ധിച്ച പ്രതിസന്ധികളുമൊക്കെ പരിഹരിക്കാന്‍ തെന്നലയെ ആയിരുന്നു കോണ്‍ഗ്രസ് എപ്പോഴും ആശ്രയിച്ചത്. എന്നാല്‍ ആവശ്യം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് തഴയുകയായിരുന്നു. കേരള രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ 'കറിവേപ്പിലയായിരുന്നു' തെന്നല.
1981-1992 കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും, 1991-1992, 1992-1998, 2003-2009 കാലയളവില്‍ രാജ്യസഭാംഗമായും, 1998-2001, 2004-2005 കാലയളവില്‍ കെ.പി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചു.കൊല്ലത്തെ കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് ഗ്രാമത്തില്‍ തെന്നല എന്‍. ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാര്‍ച്ച് 11നായിരുന്നു ജനനം. തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബി.എസ്.സി ബിരുദം നേടി പഠനം പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിന്റെ പുളിക്കുളം വാര്‍ഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയ ജീവിതം തുടങ്ങി. പിന്നീട് കുന്നത്തൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടേയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സി പ്രസിഡന്റായി.
1967, 1980, 1987 വര്‍ഷങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയര്‍ന്ന തെന്നല, കൊല്ലം ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.