യു വാണ്ട് മൈ റെസിഗ്നേഷന്‍.. വിത്ത് ഇന്‍ നോ ടൈം ഇറ്റ് വില്‍ റീച്ച്.....! യു ഹാവ് ടു സ്റ്റെപ്പ് ഡൗണ്‍ എന്ന സന്ദേശം വേദനയോടെ പങ്കുവച്ച വോറയെ ഞെട്ടിച്ച് തെന്നല സാറിന്റെ പുഞ്ചിരിയോടെയുള്ള മറുപടി; 2001ല്‍ കെപിസിസിയില്‍ നടന്നത് ഹൈക്കമാണ്ടിനെ ഞെട്ടിച്ച അധികാര കൈമാറ്റം; മുഖ്യമന്ത്രി കസേര കിട്ടിയ ആന്റണിയും തെന്നലയുടെ സേവനം മറന്നു; ബാറ്റാ ഷോറൂമില്‍ നിന്നും ഗസ്റ്റ് ഹൗസിലേക്ക്; 24 കൊല്ലം മുമ്പ് ആ മുറിയില്‍ സംഭവിച്ചത്
തിരുവനന്തപുരം: 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര ജയം കോണ്‍ഗ്രസ് നേടുമ്പോള്‍ എല്ലാവരും ആഗ്രഹിച്ചത് കെപിസിസിയിലെ തെന്നല ബാലകൃഷ്ണ പിള്ളയുടെ ഭരണ തുടര്‍ച്ചയാണ്. എകെ ആന്റണിയുടെ മുഖ്യമന്ത്രി പദവും ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ അന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കരുണാകര പക്ഷത്തിനായിരുന്നു മുന്‍തൂക്കം. ഈ കരുത്തില്‍ ലീഡര്‍ വിലപേശലിനെത്തി. അതൊന്നും തെന്നല അറിഞ്ഞില്ല. പിന്നീട് ഉണ്ടായതെല്ലാം ചരിത്രം. ആ ഗസ്റ്റ് ഹൗസ് കൂടിക്കാഴ്ചയില്‍ യൂ ഹാവ് ടു സ്റ്റെപ്പ് ഡൗണ്‍ എന്ന സന്ദേശമാണ് ഹൈക്കമാണ്ട് നല്‍കിയത്. അതിനെ തെല്ലും വൈകാരികതയില്ലാതെ തെന്നല നേരിട്ടു. യു വാണ്ട് മൈ റെസിഗ്നേഷന്‍.. വിത്ത് ഇന്‍ നോ ടൈം ഇറ്റ് വില്‍ റീച്ച്.... ഇതായിരുന്നു മറുപടി. അങ്ങനെ കെപിസിസിയില്‍ അധികാര കൈമാറ്റം വന്നു. കെപിസിസിയുടെ പുതിയ പ്രസിഡന്റായി കെ മുരളീധരന്‍ എത്തി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വലിയ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവ് ഇന്ദിരാ ഭവനില്‍ നിന്നും പരിഭവം കൂടാതെ പടിയിറങ്ങി.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തെന്നല കാലിലേക്ക് നോക്കിയപ്പോള്‍ ചെരുപ്പ് ഏതാണ്ട് പൂര്‍ണ്ണമായി തേഞ്ഞ് തീര്‍ന്നിരുന്നു. മഞ്ചേശ്വരം മുതല്‍ പാറശാല വരെ അലഞ്ഞതിന് തെളിവായിരുന്നു ആ ചെരുപ്പ്. പുതിയൊരു ചെരുപ്പ് വാങ്ങാന്‍ തെന്നല തീരുമാനിച്ചു. നേരെ പുളിമൂട്ടിലെ ബാറ്റാ ഷോറൂമിലേക്ക് പോയി. കെപിസിസി ജനറല്‍ സെക്രട്ടറി പന്തളം സുധാകരനും സഹായിയായ നാരായണന്‍കുട്ടിയും തെന്നലയ്ക്ക് ഒപ്പമുണ്ടായിരുന്നു. അവിടെ നില്‍ക്കുമ്പോഴാണ് പന്തളം സുധാകരന്റെ മൊബൈലില്‍ ഒരു സന്ദേശം ലഭിക്കുന്നത്. അന്ന് തെന്നലയ്ക്ക് മൊബൈല്‍ ഉണ്ടായിരുന്നില്ല. എഐസിസി നിരീക്ഷകരായെത്തിയ ഗുലാം നബി ആസാദിനും മോത്തിലാല്‍ വോറയ്ക്കും തെന്നലയെ കാണണം. അടിയന്തരമായി ഗസ്റ്റ് ഹൗസില്‍ എത്തണം. തെന്നലയും പന്തളം സുധാകരനും പുതിയ ചെരുപ്പ് വാങ്ങി ഗസ്റ്റ് ഹൗസില്‍ എത്തി. അവിടെ തെന്നലയെ കാത്തു നിന്നത് കയ്പ്പുള്ള വാര്‍ത്തയായിരുന്നു.
ഗസ്റ്റ് ഹൗസില്‍ തെന്നല എത്തിയപ്പോള്‍ അവിടെ ഗുലാം നബിക്കൊപ്പം പി.സി. ചാക്കോയും കെ. മുരളീധരനും ഉണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കാന്‍ ഗുലാം നബിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. എല്ലാവരും കൂടി അങ്ങനെ വോറയുടെ മുറിയിലെത്തി. സോണിയ ഗാന്ധി അംഗീകരിച്ച കരുണാകരന്‍ - ആന്റണി അനുരഞ്ജന ഫോര്‍മുല വിഷമത്തോടെ മോട്ടിലാല്‍ വോറ തന്നെ തെന്നലയ്ക്ക് മുമ്പില്‍ അവതരിപ്പിച്ചു. എ.കെ.ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് കെ.മുരളീധരന്‍ കെപിസിസി അധ്യക്ഷനാകണം. തെന്നല പദവി ഒഴിയണം. ഹൈക്കമാന്‍ഡിന്റെ താല്‍പര്യമാണ്. തെന്നല മറിച്ചൊന്നും പറഞ്ഞില്ല. 'അതിനെന്താ ഒരു പ്രശ്‌നവുമില്ല' എന്ന് കുലക്കമില്ലാതെ ഇംഗ്ലീഷില്‍ പറയുന്ന തെന്നലയെ കണ്ട് വോറ ഞെട്ടിത്തരിച്ചു. പിന്നീട് ഈ സംഭവത്തില്‍ എഐസിസി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി പോലും തെന്നലയോട് സംസാരിച്ചിരുന്നുവെന്ന് സൂചനയുണ്ട്. രാജി വേണമെന്ന ആവശ്യം തിരിച്ചറിഞ്ഞ് ഗസ്റ്റ് ഹൗസില്‍ നിന്നും നേരെ കെപിസിസി ഓഫീസില്‍ എത്തി, ടൈപ്പിസ്റ്റിനെ വിളിച്ച് രണ്ടുവരി രാജിക്കത്ത് ടൈപ്പ് ചെയ്യിപ്പിച്ച് അതില്‍ ഒപ്പിട്ട് തെന്നല ഹൈക്കമാണ്ടിന് നല്‍കി. ഇതിന് പകരമായി രാജ്യസഭാ സീറ്റ് ഐ ഗ്രൂപ്പ് തെന്നലയ്ക്ക് നല്‍കി. എന്തുകൊണ്ടാണ് തന്നെ മാറ്റുന്നതെന്ന് പോലും ആരോടും ചോദിച്ചില്ല.
അങ്ങനെ 2021ല്‍ തെന്നല പദവിയൊഴിഞ്ഞ് തലയെടുപ്പോടെ ഇന്ദിരാഭവന്റെ പടികള്‍ ഇറങ്ങി. മുറിവേറ്റ ഹൃദയഭാരത്തോടെയാണോ പടിയിറക്കമെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്ന് ചോദിച്ചപ്പോള്‍, തന്നെ ആര്‍ക്കും മുറിപ്പെടുത്താന്‍ ആവില്ല എന്നായിരുന്നു തെന്നലയുടെ മറുപടി. രാജി നല്‍കും മുമ്പ് ആന്റണിയോട് പരിഭവം പറയണമെന്ന് ചിലര്‍ നിര്‍ദ്ദേശിച്ചു. പക്ഷേ മുഖ്യമന്ത്രിയാകാനുള്ള ആന്റണിയുടെ മോഹം തെന്നലയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അത്തരമൊരു നീക്കത്തിനും തെന്നല മുതിര്‍ന്നില്ലെന്നതാണ് വസ്തുത. 1986ല്‍ തെന്നല മന്ത്രിയാകുമെന്ന സൂചനകളെത്തി. അന്ന് തെന്നലയോട് സത്യപ്രതിജ്ഞയ്ക്ക് സമയം നോക്കാന്‍ മുഖ്യമന്ത്രി ആയിരുന്ന കരുണാകരന്‍ നിര്‍ദ്ദേശിച്ചതുമാണ്. എന്നാല്‍ രമേശ് ചെന്നിത്തലയെന്ന യുവാവിന് വേണ്ടി അന്ന് തെന്നല നിശബ്ദനായി വഴിമാറി. അന്നും ആരോടും പരിഭവവും പറഞ്ഞില്ല. എന്തുകൊണ്ടായിരുന്നു തെന്നലയെ മന്ത്രിയാക്കാത്തത് എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ലെന്ന് മാത്രം.
കൊല്ലം ജില്ലയിലെ ശൂരനാട്ടെ അതി സമ്പന്ന കുടുംബത്തില്‍ നിന്നായിരുന്നു കോണ്‍ഗ്രസിന്റെ താഴെ ഘടകത്തിലേക്ക് തെന്നലയുടെ പ്രവേശനം. അന്നദ്ദേഹത്തിന് സ്വന്തം പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. രണ്ട് വട്ടം എം.എല്‍.എ ആയി, മൂന്ന് തവണ രാജ്യസഭാംഗം, രണ്ട് തവണ കെ.പി.സി.സി പ്രസിഡന്റ് എന്നിവയെല്ലാം വഹിച്ചെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്വന്തം പേരിലെ 17 ഏക്കര്‍ ഭൂമി 11 സെന്റിലോക്കൊതുങ്ങി. തോറ്റതുള്‍പ്പെടെ നാല് തവണ മത്സരിച്ചപ്പോള്‍ അതിന്റെ ചെലവിലേക്കായി ഭൂമി വില്‍ക്കുകയായിരുന്നു. അത് പിന്നീട് തിരിച്ചുപിടിക്കാനോ വര്‍ധിപ്പിക്കാനോ തെന്നലയ്ക്ക് സാധിച്ചുമില്ല. പക്ഷെ ഈ നഷ്ടത്തെയോര്‍ത്ത് തെന്നല സങ്കടപ്പെട്ടുമില്ല.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും തെന്നലയെ പരിഗണിച്ചത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കില്‍ കരുണാകരനും ആന്റണിയും നേരിട്ട് പോരടിച്ചിരുന്ന കാലം. അന്നവരെ കൂട്ടിയോജിപ്പിക്കുകയായിരുന്നു തെന്നലയുടെ ഏറ്റവും വലിയ വെല്ലുവിളി. തിരുവനന്തപുരം മുതല്‍ കാസര്‍കോട്ട് വരെ തെന്നല ഓടി നടന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ കുറിച്ച് ഇന്നും പറയുന്നത് തെന്നല തന്റെ ചെരുപ്പ് തഴയും വരെ പണിയെടുത്തിരുന്നുവെന്നാണ്. അത് ശരിയുമായിരുന്നു. അവസാനം ഫലം പുറത്ത് വന്നപ്പോള്‍ അന്ന് 99 സീറ്റാണ് യു.ഡി.എഫിന് കിട്ടിയത്. കഴക്കൂട്ടത്ത് റിബലായി മത്സരിച്ച് ജയിച്ച എം.എ വാഹിദിനെ കൂടി കൂട്ടുമ്പോള്‍ യുഡിഎഫിന്റെ അക്കൗണ്ടില്‍ 100 സീറ്റായി. കോണ്‍ഗ്രസിന് മത്രം 63 സീറ്റ് കിട്ടി. അന്നായിരുന്നു ആ ചരിത്ര പടിയിറക്കം.
എ.കെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ.മുരളീധരന്‍ കെ.പി.സി.സി അധ്യക്ഷനാവട്ടെ എന്ന തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടപ്പോള്‍ അതിനെ ഒരെതിര്‍പ്പും കൂടാതെ അന്ന് തെന്നല അംഗീകരിക്കുകയായിരുന്നു.