ആ തലവേദന എനിക്ക് വേണ്ട; ഒഴിഞ്ഞ് മാറി മനോജ് എബ്രഹാം; അജിത് കുമാറിന് പകരക്കാരനെ തേടി പിണറായി; കൂടുതല്‍ സാധ്യത വെങ്കിടേഷിന്; അഗ്‌നിശുദ്ധി വരുത്തി പടിയിറങ്ങുന്ന അജിത് കുമാറിന് സുരക്ഷിത പദവി ഒരുക്കും

ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകാന്‍ മനോജ് എബ്രഹാമിന് താല്‍പ്പര്യക്കുറവ്

Update: 2024-10-04 03:47 GMT

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപിയാകാന്‍ മനോജ് എബ്രഹാമിന് താല്‍പ്പര്യക്കുറവ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പദവിയിലേക്ക് വരുന്നത് തലവേദനയാകുമെന്നാണ് മനോജ് എബ്രഹാമിന്റെ വിലയിരുത്തല്‍. ആര്‍ എസ് എസ് നേതാക്കളുടെ കൂടിക്കാഴ്ചാ പശ്ചാത്തലത്തില്‍ എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റും. പോലീസിന് പുറത്ത് അജിത് കുമാറിന് സുരക്ഷിത താവളം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാല്‍ ബറ്റാലിയന്‍ എഡിജിപിയായി അജിത് കുമാര്‍ തുടരാനും സാധ്യതയുണ്ട്.

ഇന്റലിജന്‍സ് മേധാവിയായ മനോജ് എബ്രഹാം, പോലീസ് ആസ്ഥാനം എഡിജിപിയായ എസ് ശ്രീജിത്ത്, ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ്, കേപയുടെ ചുമതലയുള്ള പി വിജയന്‍ എന്നിവരാണ് അജിത് കുമാറിന് പുറമേ കേരളാ പോലീസിലെ എഡിജിപി റാങ്കിലുള്ള ഐപിഎസുകാര്‍. ഇവരില്‍ മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയില്‍ നിയമിക്കാനാണ് സാധ്യത ഏറെ. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങളില്‍ പോലീസ് പെട്ടുഴലുമ്പോള്‍ ആ പദവി വേണ്ടെന്നതാണ് മനോജ് എബ്രഹാമിന്റേത്. എച്ച് വെങ്കിടേഷനും സാധ്യത ഏറെയാണ്. സര്‍ക്കാരിന് കൂടുതല്‍ താല്‍പ്പര്യം വെങ്കിടേഷാണ്. നിലവിലെ എഡിജിപിമാരെല്ലാം സ്വന്തം നിലയില്‍ തീരുമാനം എടുത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ആരുടേയും രാഷ്ട്രീയ തീരുമാനങ്ങള്‍ അംഗീകരിക്കില്ല. ഇതും സര്‍ക്കാരിനെ പലവിധത്തില്‍ ചിന്തിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവി പോലും വേണ്ടെന്ന് വയ്ക്കുന്നതും ആലോചനയിലുണ്ട്. അങ്ങനെ എങ്കില്‍ ്‌പോലീസില്‍ സമ്പൂര്‍ണ്ണ അധികാര കേന്ദ്രമായി പോലീസ് മേധാവി മാറും.

പോലീസിലെ ഭിന്നതയ്ക്ക് കാരണം പോലീസ് മേധാവിയാകാനുള്ള ഉന്നത ഐപിഎസുകാരുടെ നീക്കങ്ങളാണെന്ന വിലയിരുത്തലുമുണ്ട്. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ആര്‍.എസ്.എസ് നേതൃത്വവുമായി അടുത്തത് ഇതിന് വേണ്ടിയാണെന്നാണ് സൂചനയും ചര്‍ച്ചയായിരുന്നു. അജിത് കുമാറിനെ പോലെ പലരും ഈ കസേര ആഗ്രഹിക്കുന്നവരുണ്ട്. ഇവരെല്ലാം വിവാദങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സര്‍ക്കാരിന്റെ നിഗമനം. ഇടതുസര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന ടോമിന്‍ തച്ചങ്കരിക്കുണ്ടായത് തനിക്ക് സംഭവിക്കരുതെന്ന ഉദ്ദേശ്യത്തോടെ അജിത് കുമാര്‍ നീങ്ങിയെന്നാണ് വിലയിരുത്തല്‍. ഇതിന് കേന്ദ്ര ഭരണത്തെ നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ പിന്തുണ അനിവാര്യതയായി എഡിജിപി കണ്ടു. ഇതിന് വേണ്ടി സഹപാഠി കൂടിയായ ഉന്നത ആര്‍ എസ് എസ് നേതാവ് ജയകുമാറുമായി കരുക്കള്‍ നീക്കിയെന്നാണ് വിലയിരുത്തല്‍.

2025 ജൂലായില്‍ നിലവിലെ പോലീസ് മേധാവി ഒഴിയുമ്പോള്‍ കേന്ദ്രം നല്‍കുന്ന മൂന്നുപേരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടാതിരിക്കാനുള്ള ശ്രമമാണിത്. അടുത്ത ജനുവരിയില്‍ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്ജോഷി വിരമിക്കുമ്പോള്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും ഏപ്രിലില്‍ ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ എം.ആര്‍. അജിത്കുമാറും ഡി.ജി.പി. കേഡറിലെത്തും. ഇതോടെ ഇവര്‍ക്ക് പോലീസ് മേധാവിയാകാന്‍ കഴിയും. ടി.കെ. വിനോദ്കുമാര്‍ വിരമിച്ച ഒഴിവില്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത ഡി.ജി.പി. തസ്തികയിലെത്തിയിട്ടുമുണ്ട്. മനോജ് എബ്രഹാമിനും യോഗേഷ് ഗുപ്തയ്ക്കും അജിത്കുമാറിനെക്കാള്‍ സര്‍വീസുണ്ട്. ഇത് മനസ്സില്‍ വച്ചാണ് അജിത് കുമാറിന്റെ നീക്കമെന്നും വിലയിരുത്തലെത്തി. ഇര്‍ക്ക് മുമ്പ് പോലീസ് മേധാവി ആയില്ലെങ്കില്‍ അതിനുള്ള സാധ്യത കുറയും. അതിനാല്‍ അടുത്ത ടേമില്‍ പോലീസ് മേധാവിയാകുകയണേ്രത ലക്ഷ്യം.

മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ് അജിത് കുമാര്‍. അതുകൊണ്ട് തന്നെ കേന്ദ്ര പട്ടികയില്‍ എത്തിയാല്‍ കേരളത്തില്‍ കാര്യം എളുപ്പമാണ്. 30 വര്‍ഷം പൂര്‍ത്തിയാക്കിയവരുടെ പട്ടികയാണ് പോലീസ് മേധാവി നിയമനത്തിനായി കേന്ദ്രത്തിന് സമര്‍പ്പിക്കുക. ആറുമാസത്തില്‍ കൂടുതല്‍ സര്‍വീസ് ശേഷിക്കുകയുംവേണം. മൂന്ന് പേരെ യുപിഎസ് സി ശുപാര്‍ശ ചെയ്യും. ഇതില്‍ ഒരാളെ കേരള സര്‍ക്കാരിന് നിയമിക്കാം. കഴിഞ്ഞ രണ്ടു തവണയും സീനിയോറിട്ടി മറികടന്നായിരുന്നു നിയമനം. അതുകൊണ്ട് തന്നെ അജിത് കുമാറിന് കേന്ദ്ര പട്ടികയില്‍ എത്തിയാല്‍ സാധ്യത കൂടുതലാണ്. ഈ സാധ്യതകളെലാണ് നിലവിലെ വിവാദങ്ങള്‍ തകര്‍ത്തത്. ഇനി അജിത് കുമാറിന് പോലീസ് മേധാവിയാകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കേണ്ടി വരും. ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ അജിത് കുമാറിനെതിരെ ഭരണ കക്ഷിയിലെ രണ്ടാമനായ സിപിഐ എടുത്ത നിലപാടാണ് ഇതിന് കാരണം. തൃശൂര്‍ പൂരം കലക്കലിലും അജിത് കുമാറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ് സിപിഐ.

ഇത്തരമൊരു സാഹചര്യത്തില്‍ ഇനി ക്രമസമാധാന ചുമതലയിലുള്ള എഡിജിപിക്ക് ഉത്തരവാദിത്തങ്ങള്‍ പലതാണ്. ഇത് വിവാദങ്ങള്‍ക്കും വഴിയൊരുക്കും. അതുകൊണ്ട് തന്നെ ഈ പദവിയിലെത്തുന്നവര്‍ക്ക് ഭാവിയില്‍ പോലീസ് മേധാവിയാകണമെങ്കില്‍ ഓരോ ചുവടും സൂക്ഷിച്ചു വയ്‌ക്കേണ്ടി വരും. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ കണ്ണിലെ കരടുമാകും. ഭരണമാറ്റം വരുമ്പോള്‍ ഇതും പ്രശ്‌നമായി മാറും. ഇതാണ് ക്രമസമാധാന ചുമതലയിലേക്ക് വരാന്‍ മനോജ് എബ്രഹാമിനെ മടിപ്പിക്കുന്നത്.

Tags:    

Similar News