കെകെ രമയെ കണ്ട് സിപിഎമ്മിനെ വിറപ്പിക്കാന്‍ പിവി അന്‍വര്‍; ടിപി കൊലക്കേസ് ചര്‍ച്ചയാക്കുന്നത് പിണറായിയെ കുഴപ്പത്തിലാക്കാന്‍; പിടിവിട്ട് നീങ്ങുന്ന അന്‍വറെ ഉടന്‍ തളക്കാന്‍ പദ്ധതിയിട്ട് പിണറായിയും; വര്‍ഗ്ഗീയത കത്തിക്കാന്‍ അന്‍വര്‍; സിപിഎം കാത്തിരിക്കുക നിലമ്പൂര്‍ സമ്മേളനം വരെ

കെകെ രമയെ അന്‍വര്‍ ഉടന്‍ നേരിട്ട് കാണും. അതിലൂടെ ടിപി കൊലക്കേസ് ചര്‍ച്ചയാക്കുകയും ചെയ്യും. പിണറായിയെ വെട്ടിലാക്കാനാണ് ഈ നീക്കം.

Update: 2024-09-28 08:11 GMT

കോഴിക്കോട്: പരസ്യമായി സിപിഎം യുദ്ധപ്രഖ്യാപനം നടത്തിയതോടെ പിവി അന്‍വറും സമര്‍ത്ഥമായ കരുനീക്കങ്ങളില്‍. സിപിഎം പ്രകടനത്തിലെ പ്രകോപന മുദ്രാവാക്യങ്ങളില്‍ സ്വയം രക്തസാക്ഷി പരിവേഷം ഉണ്ടാക്കിയെടുക്കാനാണ് അന്‍വറിന്റെ ശ്രമം. സിപിഎം അണികളെ കൂടെ കൂട്ടാന്‍ ടി പി ചന്ദ്രശേഖരന്‍ വധം ചര്‍ച്ചയാക്കാനാണ് നീക്കം. ഇന്നോവ കാറും.. മാഷാ അള്ളയും.... എന്ന പോസ്റ്റ് കെകെ രമ ഇട്ടിരുന്നു. ഈ പോസ്റ്റിലൂടെ പുതിയ സാധ്യത കണ്ടെത്തുകയാണ് അന്‍വര്‍. സിപിഎമ്മിനെ വിറപ്പിച്ചു മുന്നേറുന്ന വടകര എംഎല്‍എയാണ് രമ. ആദര്‍ശത്തിന്റെ കരുത്തിലാണ് ഈ രാഷ്ട്രീയ യാത്ര. അങ്ങനെയുള്ള രമയെ കൂടെ നിര്‍ത്തി സിപിഎമ്മിനെ വിറപ്പിക്കാനാണ് അന്‍വര്‍ പദ്ധതി ഇടുന്നത്. കെകെ രമയെ അന്‍വര്‍ ഉടന്‍ നേരിട്ട് കാണും. അതിലൂടെ ടിപി കൊലക്കേസ് ചര്‍ച്ചയാക്കുകയും ചെയ്യും. പിണറായിയെ വെട്ടിലാക്കാനാണ് ഈ നീക്കം.

പി.വി അന്‍വര്‍ കുലംകുത്തിയും വര്‍ഗവഞ്ചകനുമായും ഇനി മാറുമെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ എം.എല്‍.എ. പാര്‍ട്ടി ഒന്നടങ്കം അന്‍വറിനെതിരെ തിരിയും. അന്‍വര്‍ ഏറ്റവും കൊള്ളരുതാത്തവനും മോശക്കാരനും ആക്കും. പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മില്‍ ഉണ്ടാകരുതെന്ന ധാരണയാണ് അന്‍വര്‍ പറഞ്ഞുവെക്കുന്നത്. അത് പാര്‍ട്ടിയുടെയു ഭരണത്തിന്റെയും ദുഷിച്ചുനാറലാണെന്നും കെ.കെ രമ വ്യക്തമാക്കി. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്ന് 13 വര്‍ഷം മുമ്പ് ചന്ദ്രശേഖരന്‍ പറഞ്ഞതാണ്. ചന്ദ്രശേഖരന്‍ പറഞ്ഞത് അന്‍വറിലൂടെ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഗൗരവമുള്ള വിഷയമാണിതെന്നാണ് ഈ വിഷയത്തിലെ രമയുടെ രാഷ്ട്രീയ പ്രതികരണം. ഇത് കൂടി മനസ്സിലാക്കിയാണ് രമയുമായി ചര്‍ച്ച നടത്തി ടിപി വികാരം വീണ്ടും ഉയര്‍ത്താനുള്ള അന്‍വറിന്റെ ശ്രമം. ആര്‍ എം പിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കാനും അന്‍വര്‍ തയ്യാറാണ്. ഇത് പിണറായിയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ അന്‍വറിനെ അതിവേഗം തളയ്ക്കാനാണ് പിണറായിയുടേയും പദ്ധതി.

പി.വി.അന്‍വറിന് പ്രത്യേക ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിട്ടുണ്ട്. അന്‍വര്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ പ്രവര്‍ത്തിക്കുകയാണ്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടിയെടുത്തിരുന്നു. അന്വേഷണം മികച്ച രീതിയില്‍ തന്നെയാണ് നടക്കുന്നത്. പക്ഷേ, അന്‍വര്‍ അതില്‍ തൃപ്തനല്ല. ഇപ്പോള്‍ നടത്തുന്നത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്. വിശദമായ മറുപടി പിന്നീട് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു കഴിഞ്ഞു. അന്‍വറിനെതിരെ വ്യക്തമായ തെളിവ് ശേഖരണമാണ് ഈ ഘട്ടത്തില്‍ നടക്കുന്നത്. നിലമ്പൂരിലെ അന്‍വറിന്റെ പൊതു സമ്മേളനത്തിന് എന്തു സംഭവിക്കുമെന്ന് മുഖ്യമന്ത്രി നോക്കുന്നുണ്ട്. ഈ സമ്മേളനം പരാജയമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയിലും അന്‍വറിന് പിന്തുണ കുറഞ്ഞു. അന്‍വറിന് അണികളില്ലെന്നും സിപിഎം സംവിധാനം ഉപയോഗിച്ചാണ് ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചിരുന്നതെന്നും സിപിമ്മിന് അറിയാം. അതു കൊണ്ടു കൂടിയാണ് നിലമ്പൂരിലെ സമ്മേളനം വരെ കാത്തിരിക്കുന്നത്. അന്‍വറിന്റെ കരുത്ത് അന്‍വര്‍ തെളിയിക്കുമോ എന്ന് അറിയാന്‍ കൂടിയാണ് ഇത്.

എഡിജിപി അജിത് കുമാറിനേയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും ലക്ഷ്യമിട്ട് ആണ് അന്‍വര്‍ പോരാട്ടം തുടങ്ങിയത്. അത് പിന്നീട് മുഖ്യമന്ത്രിയിലേക്ക് മാറി. ഇപ്പോള്‍ എല്ലാ സിപിഎം നേതാക്കളേയും അവഹേളിക്കുന്ന തരത്തിലേക്ക് ചര്‍ച്ച തിരിഞ്ഞു. മലപ്പുറത്ത് രാഷ്ട്രീയ എതിരാളികള്‍ പോലും ബഹുമാനിക്കുകയും ആദരവോടെ കാണുകയും ചെയ്യുന്ന കമ്യൂണിസ്റ്റാണ് ഇ എന്‍ മോഹന്‍ദാസ്. സിപിഎം ജില്ലാ സെക്രട്ടറിയെ ഇന്ന് സമാനതകളില്ലാതെയാണ് അന്‍വര്‍ കടന്നാക്രിച്ചത്. പ്രതീക്ഷകളെല്ലാം തെറ്റി ഏത് സമയവും അറസ്റ്റ് വരിക്കേണ്ടി വരുമെന്ന ഭയത്തിലാണ് അന്‍വര്‍. അതുകൊണ്ട് തന്നെ വര്‍ഗ്ഗീയത ആളിക്കത്തിച്ച് സ്വയം പ്രതിരോധം തീര്‍ക്കാനാണ് അന്‍വറിന്റെ ശ്രമം. ഇതിനൊപ്പം മലപ്പുറം ജില്ലയുമായി കേസ് കണക്കുകള്‍ അന്‍വര്‍ ചാനല്‍ അഭിമുഖങ്ങളില്‍ പറയുന്നുണ്ട്. ഇതും വര്‍ഗ്ഗീയത ആളിക്കത്തിക്കലാണ്. ഇതെല്ലാം ക്രിമിനല്‍ നിയമ പ്രകാരം തെറ്റും. ഈ സാഹചര്യത്തില്‍ അന്‍വറിനെതിരെ ഒട്ടനവധി നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിയും.

ന്യൂനപക്ഷങ്ങളും സാധാരണക്കാരുമായ ജനങ്ങള്‍ക്കൊപ്പമുള്ള പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം എന്ന സ്വപ്നത്തിലേക്കാണ് പി.വി.അന്‍വര്‍ എം.എല്‍.എ. നടന്നടുക്കുന്നത്. യുവാക്കളെ രാഷ്ട്രീയത്തിലേക്ക് തട്ടിയുണര്‍ത്തുന്ന മുന്നേറ്റമാണ് സ്വപ്നം. 2024 സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച എടവണ്ണയിലെ വസതിയില്‍ രാവിലെയും വൈകുന്നേരവും മാധ്യമങ്ങളെ കണ്ട പി.വി. അന്‍വര്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ കുറച്ചൊന്നു വലിഞ്ഞു മുറുകിയ അവസ്ഥയിലായിരുന്നു. അനുഭവിക്കുന്ന മാനസിക സമ്മര്‍ദം പ്രകടമായിരുന്നു. താന്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള വൈകാരിക തീവ്രത ശരിക്കും പ്രകടമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലും ചലനങ്ങളിലും-ഇത് മാതൃഭൂമി വാര്‍ത്തയിലെ വരികളാണ്. വലിയ സമ്മര്‍ദ്ദം അന്‍വര്‍ നേരിടുന്നുണ്ടെന്നതിന് തെളിവാണ് ഈ റിപ്പോര്‍ട്ടിംഗ്.

മലപ്പുറം ജില്ലയില്‍ തുടക്കം മുതലേ യു.ഡി.എഫ്. പാളയം വിട്ടുവരുന്നവരാണ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ശക്തി. ടി.കെ. ഹംസയാണ് അക്കൂട്ടത്തില്‍ മുതിര്‍ന്നയാള്‍. മലപ്പുറത്ത് സി.പി.എമ്മിനു വേരുറപ്പുണ്ടാക്കിയതില്‍ ഹംസയുടെ പങ്ക് വലുതുമാണ്. പിന്നീട് മഞ്ഞളാംകുഴി അലി സി.പി.എമ്മിനൊപ്പം എം.എഎല്‍.എ. ആയെങ്കിലും അദ്ദേഹം വൈകാതെ ലീഗിനൊപ്പം ചേര്‍ന്നു. ഇവരാരും അന്‍വറിന് പിന്തുണ നല്‍കില്ല. കെടി ജലീലും പിടിഎ റഹിമും ഇടതു സ്വതന്ത്രരായ എംഎല്‍എമാരാണ്. ഇവരും അന്‍വറുമായി അകലം പാലിക്കുമെന്നാണ് സൂചന.

Tags:    

Similar News