പാചക ജോലിക്കെത്തി മോഷണം നടത്തി മുങ്ങുന്ന 'കല്യാണരാമൻ'; ടിപ്പർ മോഷണങ്ങൾക്ക് പേരുകേട്ട 'വാള് ഗോപു'; നേമത്തെ 'ഇലക്രോണിക്സ് മോഷണം' കുപ്രസിദ്ധ കുറ്റവാളികളുടെ മാസ്റ്റർ പ്ലാൻ; കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിൽ മറ്റൊരു ഓപ്പറേഷൻ; ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘം

Update: 2025-05-28 08:55 GMT

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്നു ലക്ഷങ്ങൾ വില വരുന്ന ഇലക്ട്രോണിക്സ് സാധനങ്ങൾ കവർച്ച ചെയ്ത കേസിൽ പിടിയിലായത് അന്തർസംസ്ഥാന മോഷണ സംഘം. നെടുമങ്ങാട് പഴകുറ്റി നഗരിക്കുന്ന് ചിറത്തലക്കൽ പുത്തൻവീട്ടിൽ വാള് ഗോപു എന്ന ഗോപു (39), കല്യാണ രാമൻ എന്ന ബാബു, ശരത് എന്നിവരെയാണ് നേമം പോലീസ് പിടികൂടിയത്. പ്രതികൾ നിരവധി മോഷണ കേസുകളിൽ പ്രതികളാണ്. ദേശീയപാതയോട് ചേർന്നുള്ള സീതി മീരാൻ സാഹിബിന്റെ താജ് ഹൗസിലാണ് കവർച്ച നടന്നത്. വീട് കുത്തിത്തുറന്നു ഹോം തിയേറ്ററടക്കം നാലു ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളാണ് പ്രതികൾ മോഷ്ടിച്ചത്.

ഓട്ടോഡ്രൈവറായ ശരത്തിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് പ്രതികൾക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിച്ചു. ഈ അന്വേഷണത്തിലാണ് ഗോപുവും, കല്യാണ രാമനും മറ്റൊരു കേസിൽ തമിഴ്നാട്ടിൽ പിടിയിലായെന്ന വിവരം പോലീസ് മനസ്സിലാക്കുന്നത്. 15 ടിപ്പർ ലോറി മോഷണങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഗോപു. മംഗലാപുരം ജംഗ്‌ഷന്‌ സമീപം തൗഫീഖ് എന്നയാളുടെ പച്ചക്കറിക്കട കുത്തിത്തുറന്ന് മുക്കാൽ ലക്ഷം രൂപ കവർന്ന കവർന്ന കേസിൽ ഗോപു അറസ്റ്റിലായിരുന്നു.

ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മോഷണം തുടരുകയായിരുന്നു. ഹോട്ടലുകളിൽ ഉൾപ്പെടെ പാചക ജോലിക്കായി എത്തിയ ശേഷം മോഷണം നടത്തി മുങ്ങുകയാണ് കല്യാണ രാമന്റെ രീതി. മികച്ച പാചകക്കാരനായതിനാലാണ് കല്യാണ രാമൻ എന്ന പേര് ലഭിച്ചത്. നേമം പോലീസ് സ്റ്റേഷന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലായിരുന്നു മോഷണം നടന്നത്. ഇതിനാൽ പോലീസ് നടത്തിയ സുപ്രധാന നീക്കങ്ങളാണ് പ്രതികളെ വലയിലാക്കിയത്. പിടിയിലായ ഓട്ടോ ഡ്രൈവർ ശരത്തിന്റെ മൊഴിയിൽ നിന്നാണ് കേസിലെ അന്തർസംസ്ഥാന കുറ്റവാളികളുടെ പങ്ക് പുറത്ത് വരുന്നത്.

കഴിഞ്ഞ മെയ് 7ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പോലീസ് സ്റ്റേഷനിൽ നിന്നു നൂറുമീറ്റർ അകലം പോലുമില്ലാത്ത ഗണപതി കോവിലിനെതിർവശത്ത് ദേശീയപാതയോട് ചേർന്നുള്ള സീതി മീരാൻ സാഹിബിന്റെ താജ് ഹൗസിലാണ് കവർച്ച നടന്നത്. പ്രതികൾ മുൻവശത്തെ വാതിൽപ്പാളി പാര കൊണ്ട് ഇളക്കി അകത്തു കടക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ടിവി, ഹോം തിയേറ്റർ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കവർന്നു. നാലു ലക്ഷത്തോളം രൂപ വിലപിടിപ്പുള്ള ഉപകരണങ്ങളാണ് നഷ്ടപ്പെട്ടതെന്നു വീട്ടുടമ സീതി മീരാൻ സാഹിബ് പറയുന്നു. നേമം സ്വദേശിയായ സീതിയും കുടുംബവും സ്ഥിരമായി ഈ വീട്ടിൽ താമസിക്കാറില്ല.

ഇത് മനസ്സിലാക്കിയ സംഘം കൃത്യമായി ആസൂത്രണം ചെയ്തതാണ് കവർച്ച. വൈകുന്നേരം വീട് പൂട്ടി ഇവർ വഴുതക്കാട്ടെ വീട്ടിൽ പോയശേഷം തിങ്കളാഴ്‌ച വൈകുന്നേരം മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് നേമം പോലീസിൽ പരാതി നൽകുകയായിരുന്നു. വർച്ചാ സംഘം വീട്ടിലെ സിസിടിവി കാമറയുടെ ദിശ തിരിച്ചുവച്ചശേഷമാണ് മോഷണം നടത്തിയത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടപ്പെട്ടിരുന്നു. ഡോഗ് സ്‌ക്വാഡിനെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. കവർച്ച നടന്ന വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരം നായ സഞ്ചരിച്ചിരുന്നു. ഈ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്.

Tags:    

Similar News