'പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് മോശമായി പെരുമാറി': ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെ ആദ്യ കേസ് എടുത്ത് പ്രത്യേക അന്വേഷണ സംഘം

Update: 2024-09-30 05:31 GMT

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസെടുത്ത് പ്രത്യേക അന്വേഷണസംഘം. കോട്ടയം പൊന്‍കുന്നം പോലീസെടുത്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുകയായിരുന്നു. മേക്കപ് ആര്‍ട്ടിസ്റ്റിന്റെ മൊഴിയില്‍ മേക്കപ് മാനേജര്‍ സജീവനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് ഒരാഴ്ച മുമ്പാണ്. കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ ഈ മാസം 23ന് പൊന്‍കുന്നം പോലീസെടുത്ത കേസാണ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്. 2013-ല്‍ പൊന്‍കുന്നത്തെ ലൊക്കേഷനില്‍വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് മൊഴി. ഭാരതീയ ന്യായ സംഹിത 354 പ്രകാരമാണ് കേസ്. പരാതിയില്‍ വിശദമായ മൊഴിയെടുക്കും.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താരസംഘടന അമ്മയുടെ മുന്‍ഭാരവാഹികളുടെയും പരാതിക്കാരുടെയും മൊഴി എടുത്തിരുന്നു. താരങ്ങള്‍ താമസിച്ച കൊച്ചിയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കൈമാറിയത്. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴി നല്‍കുന്നവരുടെ താല്‍പര്യം കൂടി പരിഗണിച്ചായിരിക്കും കേസ് എടുക്കുകയെന്നും 20 മൊഴികള്‍ ഗൗരവതരമെന്നുമായിരുന്നു എസ്‌ഐടി അറിയിച്ചത്.

അതേസമയം റിപ്പോര്‍ട്ടില്‍ പ്രത്യേക ബെഞ്ചിന്റെ സിറ്റിംഗ് ഒക്ടോബര്‍ മൂന്നിന് നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് എടുത്തതെന്നും കഴിഞ്ഞ നാല് വര്‍ഷം എന്തു ചെയ്യുകയായിരുന്നുവെന്നും ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

Tags:    

Similar News