ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു; പൊക്കിള്‍ക്കൊടി സ്വയം വേര്‍പെടുത്തി; ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു: യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനെതിരെ കേസ്

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു;ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തു: യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനെതിരെ കേസ്

Update: 2024-10-22 03:45 GMT

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റിടുകയും ചെയ്ത യൂട്യൂബര്‍ക്കെതിരെ കേസ്. സ്വകാര്യ ആശുപത്രിയില്‍ നടന്ന പ്രസവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിള്‍ക്കൊടി സ്വയം വേര്‍പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുട്യൂബര്‍ മുഹമ്മദ് ഇര്‍ഫാനെതിരെയാണ് കേസെടുത്തത്.

ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ തന്റെ യുട്യൂബ് ചാനലില്‍ ഇര്‍ഫാന്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇര്‍ഫാനെ ഇതിന് അനുവദിച്ച ഡോക്ടര്‍ക്കെതിരെയും ഷോളിംഗനല്ലൂരിലെ ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ലക്ഷക്കണക്കിനു പേരാണ് വിഡിയോ കണ്ടത്. എന്നാല്‍ വിവാദമായതിനു പിന്നാലെ വിഡിയോ ചാനലില്‍നിന്ന് നീക്കി. ഭാര്യ ഗര്‍ഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിര്‍ണയ പരിശോധന നടത്തുകയും വിവരങ്ങള്‍ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് ഇര്‍ഫാനെതിരെ നേരത്തെയും നടപടി എടുത്തിരുന്നു.

Tags:    

Similar News