അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനദുരന്തത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തണമെന്നും സിപിഎം

Update: 2025-06-13 12:34 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദിലുണ്ടായ എയര്‍ ഇന്ത്യ വിമാനദുരന്തത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കാന്‍ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തണമെന്നും സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. 300ഓളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ പിബി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം വ്യാഴാഴ്ച ഉച്ചയ്ക്കാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തില്‍ കത്തിവീണത്. ആകെയുള്ള 242 യാത്രക്കാരില്‍ ഒരാള്‍മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനം പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ 625 അടി ഉയരത്തില്‍നിന്ന് 1.45 ഓടെ ബിജെ ആശുപത്രി കെട്ടിടസമുച്ചയത്തിലേക്കാണ് പതിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും ഗുരുതര പരിക്കേറ്റു. അപകടത്തില്‍ ഇതുവരെ 265 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മരണസംഖ്യ ഇനിയും ഉയരുമോയെന്ന് ആശങ്കയുണ്ട്.

ഗുജറാത്ത് എടിഎസിന്റെ പരിശോധനയില്‍ വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെടുത്തിരുന്നു.അപകടകാരണം വ്യക്തമാകാന്‍ ഡിവിആര്‍ പരിശോധന നിര്‍ണായകമാകും. ബ്ലാക് ബോക്‌സിനായി തെരച്ചില്‍ തുടരുകയാണ്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എന്‍ഐഎ സംഘവും ദുരന്ത സ്ഥലത്തുണ്ട്.

Similar News