മദ്യപിക്കാന്‍ പണം വേണം; ഒന്നരക്കോടി രൂപയ്ക്ക് രണ്ട് കിലോ സ്വര്‍ണം മറിച്ച് വിറ്റ് സ്വര്‍ണപ്പണയ സ്ഥാപന ഉടമ: കുടുംബവുമായ മുങ്ങിയ യുവാവിനെ കയ്യോടെ പിടികൂടി പോലിസ്
മദ്യപിക്കാൻ 2 കിലോ പണയസ്വർണം മറിച്ചുവിറ്റു; യുവാവ് പിടിയിൽ
ചെന്നൈ: പണയവസ്തുവായി ഇടപാടുകാര്‍ നല്‍കിയിരുന്ന രണ്ട് കിലോയോളം സ്വര്‍ണം മദ്യപിക്കുന്നതിനായി മറിച്ചുവിറ്റ യുവാവ് പിടിയില്‍. കോയമ്പേടിലെ സ്വര്‍ണപ്പണയ സ്ഥാപന ഉടമയാണ് ഇയാള്‍. ഇടപാടുകാര്‍ നല്‍കി പണയ സ്വര്‍ണമാണ് ഇയാള്‍ മറിച്ചു വിറ്റത്. രാജസ്ഥാന്‍ സ്വദേശിയായ കേഗന്‍ റാമിന്റെ മകന്‍ സുനിലാണു (25) പിടിയിലായത്.
കോയമ്പേടിലെ സ്വര്‍ണപ്പണയ സ്ഥാപന ഉടമയായ കേഗന്‍ റാം മരിച്ചതിനെ തുടര്‍ന്ന് മകന്‍ സുനിലാണ് സ്ഥാപനം നടത്തിയിരുന്നത്. എന്നാല്‍, ഒരു ദിവസം ഇയാള്‍ കടപൂട്ടി കുടുബസമേതം മുങ്ങി. ഇടപാടുകാര്‍ കോയമ്പേട് പൊലീസില്‍ പരാതി നല്‍കിയതോടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി അറസ്റ്റു ചെയ്യുക ആയിരുന്നു.
മദ്യത്തിന് അടിമയായിരുന്ന സുനില്‍ 1.50 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വര്‍ണം അതേ സ്ഥലത്തുള്ള പണയ സ്ഥാപന ഉടമ അശോകിനു കൈമാറിയതായി കണ്ടെത്തി. ഇതോടെ അശോകിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോള്‍ ഒരു കിലോ സ്വര്‍ണം മാത്രമാണ് വാങ്ങിയതെന്നും 55 ലക്ഷം രൂപ നല്‍കിയതായും വെളിപ്പെടുത്തി. തുടര്‍ന്ന് ഈ സ്വര്‍ണം കണ്ടെടുത്തു. ബാക്കിയുള്ളവ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നു പൊലീസ് പറഞ്ഞു.