ഹോട്ടൽ മുറിയിലെത്തിച്ച് ആദ്യം മദ്യം നൽകി; ബോധം പാതി പോയതും അതിരുവിട്ട പ്രവർത്തി; കരച്ചിൽ കേട്ടതും ജീവനക്കാർ അടക്കം ഓടിയെത്തി; മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
നീലഗിരി: ഊട്ടിയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരു സർക്കാർ ഡോക്ടർ അറസ്റ്റിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശാണ് ഊട്ടി വനിതാ പോലീസിന്റെ പിടിയിലായത്. മെഡിക്കൽ പരീക്ഷയിൽ നല്ല മാർക്കോടെ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
സർവകലാശാലാ അധികൃതരുമായി തനിക്ക് അടുപ്പമുണ്ടെന്നും, സ്വാധീനം ഉപയോഗിച്ച് മാർക്ക് വാങ്ങിത്തരാമെന്നും വിശ്വസിപ്പിച്ചാണ് ഡോക്ടർ വിദ്യാർത്ഥിനിയെ സമീപിച്ചത്. നല്ല മാർക്ക് നൽകാമെന്നും പരീക്ഷയിൽ വിജയിപ്പിക്കാമെന്നും വാഗ്ദാനം നൽകി ഡോക്ടർ വിദ്യാർത്ഥിനിയെ ഒരു സ്വകാര്യ ഹോട്ടലിലെത്തിക്കുകയും അവിടെവെച്ച് മദ്യം നൽകുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥിനിയെ അനുവാദമില്ലാതെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവത്തിന് പിന്നാലെ ഹോട്ടൽ മുറിയിൽ വെച്ച് വിദ്യാർത്ഥിനിയും ഡോക്ടറും തമ്മിൽ തർക്കമുണ്ടായി. പെൺകുട്ടിയുടെ കരച്ചിലും തർക്കവും ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നതും ഡോക്ടറെ അറസ്റ്റ് ചെയ്തതും. ഈ സംഭവം അധികാര ദുർവിനിയോഗത്തെക്കുറിച്ചും വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.