ഭാര്യയെ കൊലപ്പെടുത്തി; പിടിക്കപ്പെടാതിരിക്കാന്‍ വ്യാജ ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയ ശേഷം നാടു വിട്ടു; 15 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷം ഒളിവില്‍; പ്രതി പിടിയില്‍

Update: 2025-11-08 01:09 GMT

ഡല്‍ഹി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി 15 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. ഡല്‍ഹിയില്‍ നടത്തിയ കൊലപാതകത്തിന് ശേഷം ഗുജറാത്തിലെ വഡോദരയില്‍ ഒളിവില്‍ കഴിയുക ആയിരുന്ന നരോത്തം പ്രസാദ് എന്നയാളാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. ഡല്‍ഹി പോലിസ് ഗുജറാത്തിലെത്തി പ്രതിയെ പിടികൂടുക ആയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജ ആത്മഹത്യ കുറിപ്പ് തയാറാക്കിയ ശേഷം പ്രസാദ് നാടുവിടുക ആയിരുന്നു.

ഗുജറാത്തില്‍ നിന്നും പിടികൂടിയ പ്രതിയെ ഡല്‍ഹിയിലെത്തിച്ചു വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജസ്ഥാനിലെ സിക്കര്‍ സ്വദേശിയാണ് പ്രസാദ്. ഒളിവില്‍ കഴിയുമ്പോള്‍ ഛോട്ടാ ഉദയ്പൂരിലെ ഒരു കോട്ടണ്‍ ഫാക്ടറിയില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. 2010 മേയിാണ് കൊലപാതകം നടന്നത്. 31ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ ഒരു വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചു. പൊലീസെത്തി വാതില്‍ തുറന്നപ്പോള്‍, 25 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ അഴുകിയ മൃതദേഹം തറയില്‍ കിടക്കുന്നതാണ് കണ്ടത്. സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.

അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പ്പോയ പ്രസാദിനെ സംശയം തോന്നിയ പൊലീസ് ഇയാള്‍ക്കായി അന്വേഷണം തുടങ്ങി. മാസങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താതായതോടെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. 15 വര്‍ഷത്തിനുശേഷം ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഡല്‍ഹി പൊലീസിന്റെ ഒരു സംഘം ഗുജറാത്തിലെത്തുകയും വഡോദരയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വിവാഹം കഴിഞ്ഞ് അധികം വൈകാതെ താനും ഭാര്യയും തമ്മില്‍ വഴക്കുകള്‍ പതിവായെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നും ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

ഭാര്യ, കൊലപാതകം, വ്യാജ ആത്മഹത്യാ കുറിപ്പ്

Similar News