മഹാരാഷ്ട്രയില്‍ 14കാരിയെ സെക്‌സ് റാക്കറ്റില്‍ നിന്നും രക്ഷപ്പെടുത്തി; മൂന്ന് മാസത്തിനിടെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് 200 പേര്‍

മഹാരാഷ്ട്രയില്‍ 14കാരിയെ സെക്‌സ് റാക്കറ്റില്‍ നിന്നും രക്ഷപ്പെടുത്തി

Update: 2025-08-12 04:30 GMT

മുംബൈ: മഹാരാഷ്ട്രയില്‍ 14 വയസ്സുകാരിയായ ബംഗ്ലദേശി പെണ്‍കുട്ടിയെ സെക്‌സ് റാക്കറ്റില്‍നിന്ന് രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസും മനുഷ്യാവകാശ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മൂന്ന് മാസത്തിനുള്ളില്‍ 200 പുരുഷന്മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളില്‍ ഒരു വിഷയത്തില്‍ തോറ്റതിനെ തുടര്‍ന്നാണ് ബംഗ്ലദേശിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടി ഒളിച്ചോടിയത്. തുടര്‍ന്ന് സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാക്കുന്നതിനായി ലഹരിമരുന്നുകളും ഹോര്‍മോണുകളും കുത്തിവച്ചിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ മൊഴി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ്, എക്‌സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷന്‍, ഹാര്‍മണി ഫൗണ്ടേഷന്‍ എന്നീ എന്‍ജിഒകളും സംയുക്തമായാണ് രഹസ്യ ഓപ്പറേഷനിലൂടെയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഗുജറാത്തിലെ നാദിയാദിലേക്കാണ് ആദ്യം തന്നെ കടത്തിയതെന്നും അവിടെ വച്ച് ആദ്യത്തെ പീഡനം നടന്നെന്നുമാണ് ഇരയായ 14 വയസ്സുകാരി പറഞ്ഞത്. മൂന്ന് മാസത്തിനുള്ളില്‍ 200 പുരുഷന്മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പതിനാലുകാരി പറയുന്നു. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ അടുത്തിടെയായി മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. അറസ്റ്റിലായ പ്രധാന പ്രതി മുഹമ്മദ് ഖാലിദ് അബ്ദുള്‍ ബാപാരി (33) ആണ് ഇരകളെ വിവിധ നഗരങ്ങളിലേക്ക് കടത്തിയത്. പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് നിയമം, എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News