ഗുജറാത്തില്‍ ഏഴു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം; 40 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി: 30കാരന് വധശിക്ഷ

ഏഴു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച സംഭവം; 30കാരന് വധശിക്ഷ

Update: 2026-01-18 00:22 GMT

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച കേസില്‍ 40 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശ് സ്വദേശിയായ 30കാരന് അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ സ്വകാര്യ ഭാഗം തകര്‍ന്ന നിലയിലായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ നാലു ദിവസത്തിനു ശേഷം പ്രതിയെ പിടികൂടുകയും 40 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയും ആയിരുന്നു.

2025 ഡിസംബര്‍ നാലിന് രാജ്‌കോട്ടിലെ അറ്റ്‌കോട്ട് താലൂക്കിലെ ഗ്രാമത്തിലാണ് ഏഴു വയസ്സുള്ള പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനു ഇരയായത്. മാതാപിതാക്കള്‍ വയലില്‍ ജോലി ചെയ്യുമ്പോള്‍ പ്രതിയായ രാംസിങ് തെര്‍സിങ് ദുദ്വ പെണ്‍കുട്ടിയെ തട്ടിയെടുത്തു ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുക ആയിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാംസിങ്ങിനെ ഡിസംബര്‍ എട്ടിന് പിടികൂടി. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ 11 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്നു രാജ്‌കോട്ടിലെ പ്രത്യേക പോക്‌സോ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചു. 2026 ജനുവരി 12 കോടതി രാംസിങ് കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ജനുവരി 17 വധശിക്ഷ വിധിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളോട് ഗുജറാത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നു വിധിയെ ഉദ്ധരിച്ചുകൊണ്ടു ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘ്വി പറഞ്ഞു.

ജോലി അന്വേഷിച്ചാണ് പ്രതി മധ്യപ്രദേശില്‍നിന്നും രണ്ടു വര്‍ഷം മുന്‍പ് ഗുജറാത്തിലെത്തിയത്. ഇയാള്‍ക്കു 12 വയസ്സുള്ള ഒരു പെണ്‍കുട്ടിയും രണ്ടു വയസ്സുള്ള ആണ്‍കുട്ടിയുമുണ്ടെന്നു പൊലീസ് പറഞ്ഞു.

Tags:    

Similar News