ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് കടന്നു പിടിച്ചു; ക്ലാസിൽ പോകാൻ മടി കാണിച്ചത് വീട്ടുകാർ ശ്രദ്ധിച്ചു; അന്വേഷണത്തിൽ കുടുങ്ങി; പോക്‌സോ കേസിൽ പിടിയിലായ അധ്യാപകന് ശിക്ഷ; 76 കാരന് 10 വർഷം തടവും 10000 രൂപ പിഴയും വിധിച്ച് കോടതി

Update: 2025-03-01 10:42 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന് പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും വിധിച്ച് കോടതി. മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെയാണ് (76) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖ ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

വർഷം 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ട്യൂഷൻ പഠിപ്പിക്കവേ കുട്ടിയുടെ സ്വകാര്യഭാഗത്ത് പ്രതി കടന്നു പിടിക്കുകയായിരുന്നുവെന്നാണ് കേസ്. അന്ന് ക്ലാസിൽ മറ്റു കുട്ടികൾ ഇല്ലാത്ത സമയത്താണ് പ്രതി കുറ്റം ചെയ്തത്. ഈ സംഭവത്തിൽ ഭയന്ന കുട്ടി പുറത്ത് ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞ് ട്യൂഷൻ ക്ലാസ്സിൽ പോകാൻ കുട്ടി വിസമ്മതിച്ചതിനാൽ കാര്യം തിരക്കിയപ്പോൾ വീട്ടുകാരോട് സംഭവം പറഞ്ഞത്. ഇത് കൂടാതെ ട്യൂഷൻ സെന്‍റർ പ്രിൻസിപ്പലിനോടും കാര്യം അറിയിച്ചു.

പ്രിൻസിപ്പലും വീട്ടുകാരും കൂടി ചേർന്ന് പൊലീസിനെ അറിയിച്ചു. ഭാര്യയും താനും രോഗികൾ ആണെന്നും മക്കൾ ഇല്ലാത്തതിനാൽ ശിക്ഷ കുറയ്ക്കണമെന്ന് പ്രതി കോടതിയുടെ അപേക്ഷിച്ചു. എന്നാൽ അധ്യാപകനായ പ്രതി ചെയ്ത കൃത്യത്തിന് യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കി.

എന്നാലും ഈ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതിക്ക് കോടതി വെറും തടവ് ആണ് വിധിച്ചത്. പ്രോസിക്യൂഷൻ കേസിൽ 15 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ അഖിലേഷ് എന്നിവർ ഹാജരായി. തമ്പാനൂർ എസ്ഐ വി.എസ് രഞ്ജിത്ത്, എസ്ഐ എസ്. ജയശ്രീ എന്നിവരാണ് അന്വേഷണം നടത്തിയത്.

Tags:    

Similar News