'പ്രേമാ...പതിയെ പോടാ..'; പോലീസിനെ കണ്ടതും ഭയം; ഒന്നും നോക്കാതെ..ചുരത്തിലെ 20 അടി താഴ്ചയിലേക്ക് ഒരൊറ്റ ചാട്ടം; ഒരു രാത്രി മുഴുവൻ കാട്ടിൽ തങ്ങി ധൈര്യം; വിനയായത് കാറിന്റെ വരവ്; ആ ഒറ്റകൈയ്യന് വേണ്ടിയുള്ള തിരച്ചലിനിടെ ലഹരി കൊതിയൻ വലയിലായത് ഇങ്ങനെ

Update: 2025-07-27 04:27 GMT

വൈത്തിരി: ലഹരി കേസിൽ യുവാവ് അറസ്റ്റിൽ. വാഹനപരിശോധനയ്ക്കിടെയാണ് പോലീസിനെ വട്ടം കറക്കിയ പ്രതിയെ പൊക്കിയത്. ലക്കിടിയില്‍ വയനാട് ഗേറ്റിനുസമീപം വാഹനപരിശോധനയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. പോലീസ് കൈകാണിച്ചു കാർ നിർത്താൻ ആവശ്യപ്പെട്ടതും ഇയാൾ കാറില്‍നിന്ന് താമരശ്ശേരി ചുരത്തിൽ നിന്ന് വലിയ താഴ്ചയിലേക്ക് എടുത്തുചാടുകയായിരുന്നു.ശേഷം യുവാവ് 24 മണിക്കൂറിനുശേഷം പോലീസിന്റെ വലയിൽ കുടുങ്ങുകയായിരുന്നു.

മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടതില്‍ വീട്ടില്‍ ഷഫീഖി(30)നെയാണ് വൈത്തിരി പോലീസ് കൈയ്യോടെ പൊക്കിയത്. ഒരു പകലും രാത്രിയും കാട്ടിനുള്ളില്‍ കഴിഞ്ഞശേഷം പുറത്തെത്തിയപ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ കാറില്‍നിന്ന് പോലീസ് 20.35 ഗ്രാം എംഡിഎംഎ യും കണ്ടെത്തുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ടെത്താനായി ജില്ലാ അതിര്‍ത്തിയില്‍ വാഹനപരിശോധന നടത്തുകയായിരുന്നു വൈത്തിരി പോലീസ്. ഈ സമയം ദേശീയപാതയിലൂടെ എത്തിയ കാര്‍കണ്ട് സംശയംതോന്നി റോഡരികിലേക്ക് ഒതുക്കിനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

പോലീസ് കാര്‍ പരിശോധിക്കാനൊരുങ്ങവേ ഷഫീഖ് ഇറങ്ങിയോടി. ചുരത്തിലെ 20 അടിയോളം താഴ്ചയുള്ള ഭാഗത്തേക്ക് എടുത്തുചാടി. വനത്തിലേക്ക് ഓടിയ യുവാവിനായി വൈത്തിരി, താമരശ്ശേരി പോലീസും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും കല്പറ്റ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. ശേഷം ശനിയാഴ്ച രാവിലെ ലക്കിടി ഓറിയന്റല്‍ കോളേജിനു പിന്നിലുള്ള കാട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. രാത്രി മുഴുവന്‍ വനത്തില്‍ തങ്ങിയെന്നാണ് ഇയാള്‍ പറയുന്നത്. വീഴ്ചയുടെ ആഘാതത്തില്‍ കാലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ സി.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സൗജല്‍, എസ്സിപിഒമാരായ ഷുക്കൂര്‍, നാസര്‍, നാള്‍ട്ടന്‍ ജൂഢി ഡിസൂസ, സിപിഒമാരായ അഷ്റഫ്, പ്രജിത്ത്, രതിലാഷ്, ആഷിക്, ജോബിന്‍, ഹരീഷ്, റിയാസ് എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

അതേസമയം, ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നു. ഗോവിന്ദച്ചാമി വര്‍ഷങ്ങളായി ജയില്‍ചാടാന്‍ പ്ലാനിംഗ് നടത്തി വരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആദ്യം ജയില്‍ അധികൃതരില്‍ നിന്നും താന്‍ ജയില്‍ചാടാന്‍ ഉദ്ദേശമുള്ള ആളല്ലെന്ന ബോധം വളര്‍ത്തിയെടുത്തു. ഇതിന് ശേഷമാണ് എങ്ങനെ ജയില്‍ചാടണമെന്ന പ്ലാനിംഗ് അടക്കം ചാമി നടത്തി. പലവിധത്തില്‍ ജയില്‍ചാട്ട ആലോചനകള്‍ നടന്നുവെന്നാണ് സൂചനകൾ ലഭിക്കുന്നത്.

മതില്‍ തുരന്നു ജയില്‍ചാടാനാണ് ഗോവിന്ദച്ചാമി ആദ്യം ശ്രമിച്ചത്. ഇതിന് ശ്രമം തുടങ്ങിയെങ്കിലും എളുപ്പമല്ലെന്ന് കണ്ട് ഉപേക്ഷിക്കുകയായിരുന്നു. ക്വാറന്റീന്‍ വാര്‍ഡിന്റെ 6 മീറ്റര്‍ ഉയരമുള്ള മതില്‍ ഒരാള്‍ക്കു കടക്കാവുന്ന വട്ടത്തില്‍, 10 സെന്റിമീറ്ററോളം കമ്പികൊണ്ടു തുരന്നെങ്കിലും ആ ശ്രമം ഉപേക്ഷിച്ചു. പത്താം ബ്ലോക്കില്‍നിന്നു പുറത്തുകടന്ന്, മുന്‍പെടുത്തുവച്ച കമ്പികൊണ്ടു മതില്‍ തുരക്കുകയായിരുന്നു. വിചാരിച്ച വേഗത്തില്‍ തുരക്കാന്‍ കഴിയാതെ വന്നതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്. ഇതിന് ശേഷമാണ് ജയില്‍ചാട്ടത്തിന് മറ്റു മാര്‍ഗ്ഗങ്ങളും ഇയാള്‍ ആലോചിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Similar News