അഫാന്റെ ഓര്‍മ്മക്കുറവും നാടകമോ? ഓര്‍മ്മക്കുറവും പരിശോധിക്കേണ്ട അവസ്ഥില്‍ പോലീസ്; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ചത് അതിവേഗം; ഉടന്‍ സിപിആര്‍ നല്‍കിയത് നിര്‍ണ്ണായകമായി

Update: 2025-06-04 05:53 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതോടെ മൊഴി രേഖപ്പെടുത്തി മജിസ്‌ട്രേറ്റ്. ജയിലില്‍ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോര്‍മ്മയില്ലെന്നാണ് അഫാന്‍ മൊഴിനല്‍കിയത്. അഫാന് ഓര്‍മ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നു. ഓര്‍മ്മക്കുറവുണ്ടോ എന്നതും പരിശോധിച്ചേക്കും.

ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും കുറ്റകരമാണ്. ഇത് കേസാകുമ്പോള്‍ കുരുക്കാകാതിരിക്കാനാണ് അഫാന്റെ കരുതല്‍ മൊഴി എന്നാണ് സൂചന. മേയ് 25-നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശൗചാലയത്തില്‍ അഫാന്‍ ആത്മഹത്യക്കു ശ്രമിച്ചത്. ശൗചാലയത്തിന്റെ ജനലില്‍ തൂങ്ങുകയായിരുന്നു. കൂട്ടക്കൊലക്കേസിലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് അഫാന്‍ ആത്മഹത്യക്കു ശ്രമിച്ചത്. മൂന്ന് കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

ആത്മഹത്യാശ്രമത്തിനിടെ അഫാന്റെ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് സാരമായ കുറവുണ്ടായിരുന്നു. പെട്ടെന്ന് ഗുരുതരാവസ്ഥയെ അഫാന്‍ അതിജീവിച്ചു. ഒരാഴ്ച മുന്‍പാണ് വെന്റിലേറ്ററില്‍നിന്ന് ഐസിയുവിലേക്കു മാറ്റിയത്. ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധിക്കും. ഇതിനു ശേഷം ഐസിയുവില്‍നിന്നു മാറ്റും. കട്ടിലില്‍ എഴുന്നേറ്റിരിക്കുന്ന അഫാന് സംസാരിക്കാനും കഴിയുന്നുണ്ട്.

പെരുമാറ്റം സാധാരണനിലയിലാണ്. എഴുന്നേറ്റു നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ശ്വസിക്കാനും ഭക്ഷണം കഴിക്കുന്നതിനുമടക്കം ബുദ്ധിമുട്ടുകളൊന്നും അഫാനില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓക്‌സിജന്റെ സഹായവും എതാനും ദിവസം മുന്‍പ് മാറ്റി. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങള്‍ക്കും സാരമായ പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. ജീവനൊടുക്കാന്‍ ശ്രമിച്ചതിനു ശേഷം സി പി ആര്‍ ഉടന്‍ നല്‍കാനായത് ഓക്സിജന്‍ കുറയാന്‍ ഇടയാക്കിയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മെയ് 25നാണ് അഫാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ യു ടി ബി ബ്ലോക്കിലെ ശുചിമുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാവിലെ 11 ഓടെ അഫാന്റെ ആവശ്യപ്രകാരം ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ശുചിമുറിയില്‍ കയറിയ അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്.

സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാന്‍ അറസ്റ്റിലായത്. നിലവില്‍ വിചാരണ തടവുകാരനായി കഴിയുകയാണ്.

Tags:    

Similar News