ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാപക പരാതി; നിരീക്ഷണത്തിന് ഒടുവില്‍ പരിശോധന; വീട്ടില്‍ കണ്ടെത്തിയത് 92 ലക്ഷം രൂപയും ഒരു കോടിയുടെ സ്വര്‍ണവും; വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍

വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍

Update: 2025-09-16 10:51 GMT

ഗുവാഹാട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥയുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയിലേറെ രൂപയും ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. 36 കാരിയായ നുപുര്‍ ബോറയെയാണ് മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്‍ അറസ്റ്റു ചെയ്തത്. നിലവില്‍ നൂപുര്‍ ബോറ കാംരൂപ് ജില്ലയിലെ ഗൊറോയിമാരിയില്‍ സര്‍ക്കിള്‍ ഓഫീസറാണ്.

പരിശോധനയില്‍ ബോറയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ബാര്‍പെട്ടയിലുള്ള വാടകവീട്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നൂപുര്‍ ബോറയുടെ അടുത്ത സഹായിയായ ലത് മണ്ഡല്‍ സുരാജിത് ദേകയുടെ വസതിയിലും സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ പരിശോധന നടത്തി. നൂപുര്‍ ബോറയുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഇയാള്‍ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന.

2019ലാണ് നൂപുര്‍ ബോറ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. പരാതികളിലേറെയും വിവാദഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടവയാണ്. സംശയകരമായ സാഹചര്യത്തില്‍ ഭൂമി കൈമാറ്റം ചെയ്യുകയും അതിലൂടെ പണം കൈപ്പറ്റുകയും ചെയ്തതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

ബാര്‍പേട്ട റവന്യു സര്‍ക്കിളിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് നുപുര്‍ ബോറയ്‌ക്കെതിരെയുള്ളത്. വിവാദമായ സ്ഥലകച്ചവടവുമായി ബന്ധപ്പെട്ട കേസില്‍ നുപുര്‍ ആരോപണ വിധേയയായിരുന്നുവെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ബാര്‍പേട്ട റവന്യൂ സര്‍ക്കിളിലെ ഹിന്ദുക്കളുടെ ഭൂമി പണം വാങ്ങി സംശയാസ്പദമായ വ്യക്തികള്‍ക്ക് നുപുര്‍ കൈമാറി. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു.

നുപുറിന്റെ സഹായിയായ ബാര്‍പേട്ടയിലെ റവന്യൂ സര്‍ക്കിള്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ലാത് മണ്ഡല് സുരജിത് ദേകയുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിട്ടുണ്ട്. ബാര്‍പേട്ടയില്‍ നുപുറിന്റെ സഹായത്തോടെ ഇയാള്‍ നിരവധി സ്ഥലങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണ് പരാതി.

Tags:    

Similar News