ദുരൂഹത ഒളിപ്പിച്ച് ചരടിൽ കെട്ടിയ കറുത്ത പാവകൾ; മൂന്ന് ദിവസം സിസിടിവി അടക്കം ഓഫ്; സേഫ്റ്റി അലാറവും ഓഫ് ചെയ്ത് ബുദ്ധി; ലോക്കർ തുറന്ന ബാങ്ക് ജീവനക്കാർ കണ്ടത് നെഞ്ച് തകർക്കുന്ന കാഴ്ചകൾ; വമ്പൻ മാസ്റ്റർപ്ലാനിന് പിന്നിൽ ആര്?; പരിശോധിക്കാനെത്തിയ പോലീസിന് തലവേദന!
ബെംഗളൂരു: കർണാടകയെ ഞെട്ടിച്ച് നടന്നത് വൻ ബാങ്ക് കൊള്ള. ആറ് മാസത്തിനിടെ ബാങ്ക് കൊള്ളയുടെ ഒരു പരമ്പരയാണ് നടന്നത്. ഒടുവിലായി നടന്നത് വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിൽ ഉണ്ടായത്. 59 കിലോ സ്വർണവുമായാണ് മോഷ്ടാക്കൾ ബാങ്കിൽ നിന്ന് കടന്നുകളഞ്ഞത്. ബാങ്കിന്‍റെ ഏറ്റവും പിന്നിലെ മുറിയിലുള്ള ലോക്കറുകളിൽ നിന്നാണ് ഇത്ര വലിയ അളവിലുള്ള സ്വർണം മോഷണം പോയതായി കണ്ടെത്തിയിരിക്കുന്നത്.
ഈ ലോക്കറുകളിൽ ഉണ്ടായിരുന്ന 520000 രൂപയും മോഷണം പോയിട്ടുണ്ട്. മാസാവസാനം ബാങ്കുദ്യോഗസ്ഥർ നടത്തിയ കണക്കെടുപ്പിൽ മാത്രമാണ് ഇത്രയധികം സ്വർണം മോഷണം പോയത് മനസ്സിലായതെന്നത് വലിയ ദുരൂഹതയാണ് ഉയർത്തുന്നത്.
സംഘത്തിന് ബാങ്കിനകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് സംശയിക്കുന്നത്. കൊള്ള സംഘം ലോക്കറിന്‍റെ ഒറിജിനൽ താക്കോലുകളാണ് ഉപയോഗിച്ചത്. വ്യാജത്താക്കോലുപയോഗിച്ചോ ജനാല വഴിയോ ആയിരിക്കാം ബാങ്കിനകത്ത് കയറിയത്. ലോക്കറിന് കേടുപാടുകളില്ല, തകർക്കാൻ ശ്രമിച്ചതിന്‍റെ പോലും ലക്ഷണങ്ങളില്ല. ലോക്കറുകൾക്ക് കീഴെ ദുർമന്ത്രവാദമെന്ന് തോന്നിക്കുന്ന വിധത്തിൽ ചരട് കെട്ടിയ കറുത്ത പാവകൾ ലോക്കറുകൾക്ക് കീഴെ ഉപേക്ഷിച്ചാണ് കൊള്ള സംഘം രക്ഷപ്പെട്ടത്.
സ്വർണം കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും, മെയ് 23 മുതൽ മെയ് 25 വരെയുള്ള ദിവസങ്ങളിൽ സിസിടിവി ഓഫായിരുന്നുവെന്ന് കണ്ടെത്തിയെന്നുമാണ് ബാങ്കുദ്യോഗസ്ഥർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം അവധിയായിരുന്നത് മുൻകൂട്ടി കണ്ടാണ് മോഷ്ടാക്കൾ സ്വർണം കടത്താൻ ഈ സമയം തെരഞ്ഞെടുത്തത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.
ബാങ്കിന്‍റെ സേഫ്റ്റി അലാറം ഓഫായിരുന്നു. നെറ്റ്‍വർക്ക് വീഡിയോ റെക്കോർഡർ മോഷ്ടാക്കൾ കൊണ്ട് പോയി. സിസിടിവികളും ഓഫായിരുന്നു. മോഷണം നടത്തിയത് ആരാണെന്നോ, എങ്ങനെയാണ് ഇത്രയധികം സ്വർണം കടത്തിയതെന്നോ ഉള്ള ഒരു സൂചനയും പോലീസിനില്ല.
സ്ഥലത്തെ സെക്യൂരിറ്റിയടക്കം ഈ വിവരമറിഞ്ഞില്ലേ എന്ന ചോദ്യവുമുയരുന്നു. മോഷണം വൈകി മാത്രം റിപ്പോർട്ട് ചെയ്തതും പോലീസിന് തലവേദനയാണ്. സംഭവത്തിൽ മൂന്ന് പേരടങ്ങുന്ന എട്ട് സംഘങ്ങൾ അന്വേഷണം നടത്തുമെന്നും, എട്ട് പേരോളം മോഷണസംഘത്തിലുണ്ടെന്നാണ് സൂചനയെന്നും വിജയപുര എസ്‍പി ലക്ഷ്മൺ നിംബാർഗി വ്യക്തമാക്കുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു.