കാപ്പാ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കലയന്താനി-ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലെന്ന് മനസ്സിലാക്കി പോലീസ് എത്തി; അവിടെ നിന്ന് തന്നെ ആഷികിനെ പൊക്കി; ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ്! കുറ്റകൃത്യം തെളിയിച്ചത് 'ദൈവത്തിന്റെ കൈ'

Update: 2025-03-23 01:35 GMT

തൊടുപുഴ: ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയില്‍ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തി! ആഷിക് ജോണ്‍സനെ കാപ്പ കേസിലെ പ്രതിയെ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കലയന്താനി-ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂര്‍ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. അതായത് ബിജുവിനെ കൊന്നതിന് പിന്നാലെ ആഷിക് കുടുങ്ങി. ആഷികിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പിന്നീട് കൊല തെളിഞ്ഞത്. അധികം ആള്‍താമസമില്ലാത്ത പ്രദേശത്താണ് ഈ ഗോഡൗണ്‍. തീര്‍ത്തും യാദൃശ്ചികമായാണ് ഈ കേസ് തെളിഞ്ഞത്. അതുകൊണ്ട് തന്നെ കുറ്റവാളികളെ പോലീസിന് ഇട്ടുകൊടുത്ത 'ദൈവത്തിന്റെ കൈ' ഈ കേസില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നതാണ് വസ്തുത.

ആഷികിനെ പിടിക്കാന്‍ പോലീസ് വന്ന സമയത്ത് ഗോഡൗണിന് ഉള്ളിലെ മാലിന്യക്കുഴിയില്‍ ബിജുവിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു മറ്റു പ്രതികള്‍. ആഷിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് എറണാകുളത്തേക്ക് പോയി. അവിടെ ആഷികിനെ ചോദ്യം ചെയ്തു. അപ്പോഴാണ് സൂചനകള്‍ പോലീസിന് കിട്ടി തുടങ്ങിയത്. ആഷിക്ക് നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. കയ്യിലുണ്ടായിരുന്ന പണം നല്‍കിയത് ജോമോനാണെന്ന് പറഞ്ഞപ്പോള്‍ എന്തിന് നല്‍കിയെന്ന അന്വേഷണം ട്വിസ്റ്റായി. ജോമോന്‍ കൂടി കസ്റ്റഡിയിലായതോടെ പണം ബിജു ജോസഫിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ തുകയാണെന്ന് തെളിഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് ഉടന്‍ പിടികൂടി. അതേ സമയത്ത് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബവുമെത്തി. ജോമോന്റെ മൊഴിയും ബിജു ജോസഫിന്റെ ഭാര്യയുടെ പരാതിയും ചേര്‍ത്തുവായിച്ചതോടെയാണ് കൊലപാതക കുറ്റം തെളിഞ്ഞത്. ഒരാളെ കാറില്‍ തട്ടിക്കൊണ്ടുപോകുന്നത് കണ്ടുവെന്ന ദൃക്സാക്ഷി മൊഴിയും തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് ലഭിച്ച ബിജുവിന്റെ ചെരുപ്പും, പേഴ്സും നിര്‍ണായകമായി. അങ്ങനെ കൊലപാതകം തെളിഞ്ഞു.

ആഷിക്കിന്റെ മൊഴിയില്‍ മുഖ്യപ്രതി ജോമോന്‍ അടക്കമുള്ളവരെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തതോടെയാണ് ആഷിക്കിന്റെ പങ്കും വ്യക്തമായത്. അഞ്ചടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റുകയാണ് ചെയ്തത്. ഈ ഗോഡൗണില്‍ ഇടയ്ക്കിടെ മദ്യപാനവും ബഹളവും നടക്കാറുണ്ട് നാട്ടുകാരും പറയുന്നു. അതുകൊണ്ട് തന്നെ ആരും നോക്കാറില്ല. കേറ്ററിങ് ആവശ്യങ്ങള്‍ക്ക് സാധനം എടുക്കാന്‍ വരുന്നതിനാല്‍ വാഹനങ്ങള്‍ വന്നുപോകുന്നതു പതിവാണ്. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിലൊടുവിലാണു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാല്‍ മാന്‍ഹോളിലൂടെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കെട്ടിടത്തിന്റെ പിന്‍വശം പൊളിച്ചാണ് പുറത്തെടുത്തത്.

ബിജുവുമായി പ്രശ്നമുള്ളവരുടെ പേരുകള്‍ കുടുംബം നല്‍കിയതില്‍ മുന്‍ ബിസിനസ് പങ്കാളിയായ ജോമോന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍ കാപ്പ കേസ് പ്രതി ആഷിക്ക് എന്തിനാണ് ബിജുവിനെ കാണാതായ ദിവസങ്ങളില്‍ തൊടുപുഴയില്‍ വന്നതെന്ന സംശയം പൊലീസിനുണ്ടായി. തുടര്‍ന്ന് ഇയാളില്‍ നിന്ന് പൊലീസ് ശേഖരിച്ച വിവരമാണ് കൊല തെളിയാന്‍ ഇടവരുത്തിയത്. ആഷിക്കിനു പുറമെ പ്രതികളായ മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവരും പിടിയിലായി. ക്വട്ടേഷന്‍ സംഘത്തെ ജോമോന് പരിചയപ്പെടുത്തിയത് ജോമിനാണ്. കണ്ണൂരില്‍ നിന്നുള്ള ആംബുലന്‍സ് ഡ്രൈവറാണ് ജോമിന്‍.

ബിജുവിന്റെ ബിസിനസ് പങ്കാളിയാണ് ജോമോന്‍. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതിനായി ജോമോന്‍ ക്വട്ടേഷല്‍ നല്‍കിയവരാണ് മറ്റ് മൂന്നു പ്രതികള്‍. വീടിന് സമീപത്തു വച്ച് ബിജുവിനെ തട്ടിക്കൊണ്ടുപോയ ശേഷം വാഹനത്തില്‍ വച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ബിജുവിനെ കാണാതായ വ്യാഴാഴ്ച രാവിലെ തന്നെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മൃതദേഹം ഗോഡൗണിലെത്തിച്ച് മാന്‍ഹോളില്‍ തള്ളുകയായിരുന്നു.

വെള്ളിയാഴ്ചയാണ് ബിജുവിനെ കാണാനില്ലെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. പൊലീസ് പരിശോധനയില്‍ ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതായുള്ള സൂചനകള്‍ ലഭിച്ചു. പിന്നാലെ പ്രദേശത്തു നിന്നും ബിജുവിന്റെ വസ്ത്രങ്ങളും ചെരുപ്പും പൊലീസ് കണ്ടത്തിയിരുന്നു. തുടര്‍ന്നാണ് നാലാം പ്രതിയായ കാപ്പ ചുമത്തപ്പെട്ട ആഷിക്ക് പിടിയിലാവുന്നത്. ഇയാളില്‍ നിന്നും അപ്രതീക്ഷിതമായാണ് ബിജുവിന്റെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയത്.

Tags:    

Similar News