ബോളിവുഡ് സിനിമാ പ്രവര്‍ത്തകനും പങ്കാളിയും ലണ്ടനിലെ ഫ്‌ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; മുറിയില്‍ നിന്നും കണ്ടെടുത്തത് പച്ചയും നീലയും നിറത്തിലുള്ള ഗുളികകള്‍; ഹെറോയിനേക്കാള്‍ നൂറ് മടങ്ങ് വീര്യമുള്ള സിന്തറ്റിക് മയക്കുമരുന്നെന്ന് സൂചന; ഗഗന്‍ ബ്രാര്‍ ബോളിവുഡ് സെലിബ്രിറ്റികളുടെ സ്ഥിരം ഡ്രൈവര്‍

ബോളിവുഡ് സിനിമാ പ്രവര്‍ത്തകനും പങ്കാളിയും ലണ്ടനിലെ ഫ്‌ലാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Update: 2025-06-05 07:07 GMT

ലണ്ടന്‍: ബോളിവുഡിലെ പ്രമുഖ സിനിമാ പ്രവര്‍ത്തകനും പങ്കാളിയും ലണ്ടനില്‍ ദുരൂഹ സാഹചര്യങ്ങളില്‍ മരിച്ചു. പടിഞ്ഞാറന്‍ ലണ്ടനിലെ ഇവരുടെ വസതിയിലാണ് ഇവരെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി അവശനിലയില്‍ കണ്ടെത്തിയത്. ഹെറോയിനേക്കാള്‍ നൂറ് മടങ്ങ് വീര്യമുള്ള ഒരു സിന്തറ്റിക് മയക്കുമരുന്ന് ഉള്ളില്‍ ചെന്നാണ് ഇരുവരും മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഗഗന്‍ ബ്രാറും പങ്കാളിയായ കമല്‍ദീപ് കൗറുമാണ് മരിച്ചത്. സൗത്താളിലെ ഹാവ്‌ലോക്ക് റോഡിലുള്ള ഫ്ളാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇരുവരേയും കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ഇവരുടെ മുറിയില്‍ നിന്ന് പച്ച നിറത്തിലും നീല നിറത്തിലുമുളള ഏതാനും ഗുളികകകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതേ ഫ്ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളില്‍ നിന്നാണ് ഇവര്‍ക്ക് ഈ ഗുളികകള്‍ ലഭിച്ചതെന്നാണ് കരുതപ്പെടുന്നത്. ഈ ഗുളികകളില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പറയപ്പെടുന്നത് ഹെറോയിനേക്കാള്‍ 500 മടങ്ങ് വീര്യമുള്ള നൈറ്റാസിന്‍ എന്ന സിന്തറ്റിക് മയക്കുമരുന്നാണ് എന്നാണ്. ലണ്ടനില്‍ എത്തുന്ന ബോളിവുഡിലെ സെലിബ്രിറ്റികളുടെ സ്ഥിരം ഡ്രൈവറായിരുന്നു ഗഗന്‍ബ്രാര്‍ എന്നാണ് പറയപ്പെടുന്നത്.

ഇയാള്‍ക്ക് ഇരുപത്തെട്ട് വയസ് പ്രായമുണ്ടെന്നാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. പങ്കാളിയായ കമല്‍ദീപ് കൗര്‍ ഹോസ്പിറ്റാലിററി മേഖലയിലാണ് ജോലി ചെയ്തിരുന്നത്. അയല്‍ക്കാര്‍ പറയുന്നത് രണ്ട് പേരും വളരെ നല്ല മനുഷ്യരും കഠിനാധ്വാനികളും ആയിരുന്നു എന്നാണ്. അവരുടെ സാന്നിധ്യം എന്നും എറെ സന്തോഷം പകരുന്നതായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. ജീവിതം അങ്ങേയറ്റം ആഘോഷമാക്കി മാറ്റിയവര്‍ ആയിരുന്നു ഇരുവരും എന്നും സമീപവാസികള്‍ പറയുന്നു. സംഭവത്തിന് തലേന്ന് രാത്രിയോടെ അവര്‍ ഫ്ളാറ്റിലെ മറ്റ് ചില താമസക്കാരോടൊപ്പം പുറത്ത് പോയിരുന്നു എന്നാണ് ചിലര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പിറ്റേ ദിവസം ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്നാണ് അയല്‍ക്കാര്‍ മുറി തുറന്ന് പരിശോധച്ചതും ഇരുവരേയും അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആയിരുന്നു. തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചതും ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചതും. ബോളിവുഡിലെ പ്രമുഖരുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്ന ബ്രാര്‍ അവരെല്ലാം ലണ്ടനില്‍ എത്തുമ്പോള്‍ യാത്ര ചെയ്യാനായി കാറുമായി എത്തുമായിരുന്നു എന്നും സമീപത്തെ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ വെളിപ്പെടുത്തി.

മരണത്തെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ് എന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. അപകടകരമായ ഗുളികകളെ കുറിച്ച് അധികൃതര്‍ ലണ്ടനിലെ നിശാക്ലബ്ബുകള്‍ക്കും മറ്റും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരിച്ച രണ്ട് പേര്‍ക്കും മയക്കുമരുന്ന് ഗുളികകള്‍ ലഭിച്ചത് ഏതോ നിശാക്ലബില്‍ നിന്നാണ് എന്നാണ് കരുതപ്പെടുന്നത്.

Tags:    

Similar News