കാട്ടകാമ്പാല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയിലെ തട്ടിപ്പ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് മുന്‍ നേതാവ് അറസ്റ്റില്‍; തട്ടിപ്പു വിവരങ്ങള്‍ പുറത്തുവന്നത് പണയ വസ്തുക്കള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അവധി പറഞ്ഞു തിരിച്ചയച്ചതോടെ; നടന്നത് രണ്ട് കോടിയുടെ തട്ടിപ്പെന്ന് കണ്ടെത്തല്‍

കാട്ടകാമ്പാല്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയിലെ തട്ടിപ്പ്; ഒളിവിലായിരുന്ന കോണ്‍ഗ്രസ് മുന്‍ നേതാവ് അറസ്റ്റില്‍

Update: 2025-06-01 11:15 GMT

പഴഞ്ഞി: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള കാട്ടകാമ്പാല്‍ ചിറക്കല്‍ സെന്ററിലെ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയില്‍ നിന്നും കോടികള്‍ തട്ടിപ്പ് നടത്തിയ പാര്‍ട്ടി മുന്‍ നേതാവ് അറസ്റ്റില്‍. രണ്ട് കോടിയോളം രൂപയുടെ തട്ടിപ്പു നടന്ന കേസിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിരിക്കുന്നത്.

ഒന്നരവര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞിരുന്ന സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാല്‍ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടില്‍ വി.ആര്‍. സജിത്താണ് അറസ്റ്റിലായത്. ബാങ്കില്‍ സഹകാരികള്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളില്‍ തിരിമറി ചെയ്തും സഹകാരികളുടെ വായ്പകളില്‍ കൂടുതല്‍ സംഖ്യ വായ്പയെടുത്തുമാണ് തട്ടിപ്പ് നടത്തിയിരുന്നത്. പണയ വായ്പ്പകള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ അവധി പറഞ്ഞു തിരിച്ചയച്ചതോടയാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.

2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തറിഞ്ഞത്. സഹകാരികള്‍ പണയം വെച്ച വസ്തുക്കള്‍ തിരികെ എടുക്കാന്‍ ചെല്ലുമ്പോള്‍ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു. ഇതില്‍ സംശയം തോന്നിയ സഹകാരികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസിസ്റ്റന്റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. തുടര്‍ന്ന് റിപ്പോര്‍ട്ട് പ്രകാരം കുന്നംകുളം പോലീസിലും പരാതി നല്‍കി.

പരാതിയുടെ ഭാഗമായി വി.ആര്‍. സജിത്തിനെതിരെ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞ ദിവസം കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം കോട്ടയത്ത് നിന്നാണ് പിടികൂടിയത്.

തട്ടിപ്പിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പുറമെ ഐ.എന്‍.ടി.യുസി. കുന്നംകുളം മണ്ഡലം പ്രസിഡന്റും മുന്‍ കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ സജിത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. തട്ടിപ്പിന് ഇരയായവരില്‍ ഏറെയും സാധാരണക്കാരയതിനാല്‍ കോണ്‍ഗ്രസിനും തലവേദനയായിരുന്നു.

Tags:    

Similar News