ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയയിൽ വച്ച് ദേഷ്യത്തിൽ സംസാരം; പിന്നാലെ ഭാര്യയുടെ തോളിൽ കയ്യിട്ട് നടന്നുപോകുന്ന ഭർത്താവ്; തൊട്ടടുത്ത ദിവസം മുറിക്കുള്ളിൽ മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ദുരൂഹത നിറച്ച് ആ സിസിടിവി ദൃശ്യങ്ങൾ; പോലീസ് അന്വേഷണം തുടരുന്നു
ജയ്പൂർ: വീടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് ഉള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. രണ്ടുപേരും ജീവനൊടുക്കിയതാണോ അതോ കൊലപാതകമാണോയെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ഇപ്പോൾ ഉർജ്ജിതമാക്കിയിരിക്കുകയാണ്. ജയ്പൂരിലെ മുഹാനയിലാണ് ദാരുണ സംഭവം നടന്നത്.
ബാങ്കിൽ സെയിൽസ് മാനേജരായി ജോലിചെയ്യുന്ന ധർമേന്ദ്ര ജോലിക്ക് എത്തിയില്ലെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് ബന്ധു ഫ്ലാറ്റിൽ എത്തിയത്. വാതിൽ തുറന്നപ്പോൾ ധർമേന്ദ്രയെയും ഭാര്യ സുമനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് പോലീസ് സ്ഥലത്തെത്തുകയും ഫ്ലാറ്റിലെ പാർക്കിംഗ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തത്. ദൃശ്യങ്ങളിൽ ദമ്പതികൾ വഴക്കിടുന്നത് കണ്ടതായി പോലീസ് വ്യക്തമാക്കി. കാറോടിച്ച് പോകാൻ ശ്രമിച്ച ധർമേന്ദ്രയെ സുമൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ധർമേന്ദ്ര കാർ നിർത്തി സംസാരിച്ചു. ഭർത്താവ് ഭാര്യയുടെ തോളിൽ കയ്യിട്ട് നടന്നുപോകുന്നതും കാണാം. അതേദിവസം വൈകുന്നേരമുള്ള സിസിടിവി ദൃശ്യത്തിൽ ദമ്പതികൾ ഒരുമിച്ച് ഫ്ലാറ്റിലേക്ക് പോകുന്നത് കാണാം. സുമന്‍റെ കയ്യിൽ ഒരു ബാഗും ഉണ്ടായിരുന്നു.
അതേസമയം, ദമ്പതികൾ അടുത്തിടെയാണ് ഫ്ലാറ്റ് വാങ്ങിയതെന്നും സാമ്പത്തിക പ്രശ്നമൊന്നും ഉള്ളതായി അറിയില്ലെന്നും അയൽക്കാർ തുറന്നുപറഞ്ഞു. ഇവർക്ക് രണ്ടു പെൺമക്കൾ ഉള്ളതായും അവർ പറഞ്ഞു. അവർ അവധിക്കാലമായതിനാൽ ഭരത്പൂരിൽ മുത്തച്ഛനും മുത്തിശ്ശിക്കുമൊപ്പമാണ് ഉണ്ടായിരുന്നത്. ദമ്പതികൾക്കിടയിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിവില്ലെന്ന് കൂട്ടുകാരും പറഞ്ഞു.
സുമന്‍റെ ശരീരത്തിൽ മുറിവുകൾ ഉണ്ടെന്നും അതിനാൽ കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്നും പിതാവ് അജയ് സിംഗ് ആവശ്യപ്പെട്ടു. ഇരുവർക്കുമിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുമന്‍റെ കുടുംബം പറഞ്ഞു. അതേസമയം ദമ്പതികൾ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അന്വേഷണത്തിനിടെ കൊലപാതകമാണെന്ന് സംശയം തോന്നിയാൽ ആ വഴിക്കും അന്വേഷിക്കുമെന്ന് പൊലീസ് ഓഫീസർ ഗുർ ഭൂപേന്ദ്ര വ്യക്തമാക്കി.
അതിനിടെ, ബലപ്രയോഗത്തിലൂടെ മുറിയിൽ പ്രവേശിച്ചതിന്‍റെ സൂചനകളോ ഫ്ലാറ്റിൽ നിന്ന് എന്തെങ്കിലും മോഷ്ടിക്കപ്പെട്ടതിന്‍റെ ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ദമ്പതികളുടെ മൊബൈൽ ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് അയച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.