വിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയ പീഡനം; 25 പവൻ പോരാ..10 പവൻ കൂടി അധികം വേണമെന്നും വാശി; മകന് ഒരു പുതിയ ബൈക്കും; വീട്ടിൽ നിരന്തരം തർക്കവും ബഹളവും; സമ്മർദ്ദം താങ്ങാൻ കഴിയാതെ യുവതി ജീവനൊടുക്കി കേസിൽ വിധി; ഭർത്താവും അമ്മയും ഉൾപ്പെടെ 4 പേർക്ക് ജീവപര്യന്തം

Update: 2025-03-22 08:27 GMT

ചെന്നൈ: കടുത്ത സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ കേസിൽ വിധി. യുവതിയുടെ ഭർത്താവും അമ്മയും ഉൾപ്പെടെ നാലു പേർക്ക് ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് കോടതി. അരിയല്ലൂർ മഹിളാ കോടതിയുടേതാണ് വിധി. സ്ത്രീധന പീഡനത്തെത്തുടർന്നാണ് യുവതി ആത്മഹത്യചെയ്തത്.

അരിയല്ലൂരിലെ ഗ്രാമത്തിലെ രാജേന്ദ്രന്റെയും ആണ്ടാളിന്റെയും മകൾ കനകവല്ലിയാണ് സ്ത്രീധന പീഡനം താങ്ങാനാവാതെ ജീവനൊടുക്കിയത്. നകവല്ലിയുടെ ഭർത്താവ് കാരൈക്കുടി സ്വദേശി സെന്തിൽ കുമാരവേൽ, ഇയാളുടെ അമ്മ കലാവതിയുമടക്കം നാല് പേരെയാണ് ശിക്ഷിച്ചത്.

കനകവല്ലിയും സെന്തിൽ കുമാരവേലും 2018-ലാണ് വിവാഹിതരായത്. 25 പവൻ ആഭരണമാണ് അന്ന് കനകവല്ലിയുടെ കുടുംബം സ്ത്രീധനമായി സെന്തിലിന് നൽകിയത്. പക്ഷെ വിവാഹം കഴിഞ്ഞ് ഏറെ നാൾ കഴിയും മുമ്പ് സ്ത്രീധനത്തെ ചൊല്ലി ഭർതൃ വീട്ടിൽ നിന്നും കനകവല്ലിക്ക് പീഡനമേറ്റ് തുടങ്ങി. പത്തു പവൻ സ്വർണവും മകന് ഇരുചക്ര വാഹനവും ആവശ്യപ്പെട്ട് സെന്തിൽ കുമാരവേലിന്റെ അമ്മ കനകവല്ലിയെ നിരന്തരമായി ശല്യപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇതിനെ തുടർന്ന് യുവതി കടുത്ത മാനസിക സംഘർഷത്തിൽ ആയിരിന്നു.

പക്ഷെ, കനകവല്ലിയുടെ മാതാപിതാക്കൾക്ക് ഇത്രയും സ്വർണവും ബൈക്കും വാങ്ങി നൽകാൻ സാധിച്ചിരുന്നില്ല. ഇതിന്റെ പേരിൽ കനകവല്ലി ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കുടുംബം ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നത് കണ്ടിട്ടും ഭർത്താവും ഇടപെട്ടില്ല. അതിനിടയിൽ കനകവല്ലിയുടെ അച്ഛൻ ഹൃദയാഘാതംമൂലം മരിച്ചു.

ഇതിന് പിന്നാലെയാണ് കനകവല്ലി ജീവനൊടുക്കിയത്. തുടർന്ന് കനകവല്ലിയുടെ കുടുംബം നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് ഭർത്താവ് സെന്തിലിനേയും അമ്മ കലാവതിയുമടക്കം നാല് പേർക്കെതിരെ കേസെടുക്കുകയായിരുന്നു. വിധിയിൽ സന്തോഷം ഉണ്ടെന്ന് യുവതിയുടെ കുടുംബം പറഞ്ഞു.

Tags:    

Similar News