ഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയപ്പോള്‍ ദര്‍ശിത വീട്ടില്‍ നിന്നിറങ്ങി; മോഷണ വിവരം അന്വേഷിക്കാന്‍ പോലീസ് വിളിച്ചപ്പോള്‍ യുവതി യാത്രയിലെന്ന് മനസ്സിലായി; യുവതി മുങ്ങിയത് പെരിയപട്ടണം സ്വദേശി സിദ്ധരാജിനൊപ്പം; ലോഡ്ജില്‍ വെച്ചു തര്‍ക്കമുണ്ടായപ്പോള്‍ യുവതിയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു കൊന്നു; മോഷണ സംഘത്തില്‍ കൂടുതല്‍ പേരെന്ന് സൂചന

ഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയപ്പോള്‍ മോഷണമെന്ന പ്രതീതി സൃഷ്ടിച്ചു 30 പവനുമായി ദര്‍ശിത വീട്ടില്‍ നിന്നിറങ്ങി

Update: 2025-08-25 00:59 GMT

ഇരിക്കൂര്‍: കണ്ണൂര്‍ കല്യാട് ചുങ്കസ്ഥാനത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന വീട്ടിലെ യുവതിയെ ഹുണ്‍സൂരില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത.് കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.

ലോഡ്ജില്‍വച്ചു ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു. മോഷണവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കും ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരികയാണ്.

ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടില്‍ ദര്‍ഷിതയ്ക്കൊപ്പം ഭര്‍തൃമാതാവ് സുമതയും ഭര്‍തൃസഹോദരന്‍ സൂരജുമാണ് താമസം. ഇരുവരും രാവിലെ പണിക്കുപോയി. ദര്‍ഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്. വൈകിട്ട് പണികഴിഞ്ഞു സുമത തിരിച്ചെത്തിയപ്പോഴാണു കവര്‍ച്ച നടന്നതായി അറിയുന്നത്.

വെള്ളിയാഴ്ച പട്ടാപ്പകല്‍ നടന്ന വന്‍ കവര്‍ച്ചയില്‍ സുമതയുടെ വീട്ടില്‍നിന്ന് 30 പവന്റെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയുമാണ് മോഷണം പോയിരുന്നത്. കവര്‍ച്ചയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദര്‍ഷിതയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി ഡിവൈ.എസ്.പിക്ക് വിവരം ലഭിച്ചത്. വെള്ളി രാവിലെ സുമതയും ഡ്രൈവറായ മകന്‍ സൂരജും രാവിലെ ജോലിക്ക് പോയിരുന്നു.

ഗള്‍ഫിലുള്ള സുഭാഷിന്റെ ഭാര്യ ദര്‍ഷിത രാവിലെ 9.30 ഓടെ കര്‍ണാടക ഹുന്‍സൂറിലെ അവരുടെ വീട്ടിലേക്കും പോയിരുന്നതായാണ് പറഞ്ഞിരുന്നത്. വൈകുന്നേരം സുമത വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പെട്ടത്. വീടിന്റെ മുന്‍വശത്തെ താക്കോല്‍ ഒരുവശത്ത് ഒളിപ്പിച്ചുവെച്ചാണ് കുടുംബം പുറത്തുപോകാറുള്ളത്. ഈ താക്കോലെടുത്ത് വീട് തുറന്ന് അകത്ത് കയറിയാണ് കവര്‍ച്ച നടത്തിയതെന്നായിരുന്നു പരാതി. മോഷണത്തിന്റെ അന്വേഷണത്തില്‍ ദര്‍ഷിതയോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ ദര്‍ശിത വരാമെന്ന് പറഞ്ഞെങ്കിലും പിന്നീട് ലൊക്കേഷന്‍ മാറി സഞ്ചരിക്കുന്നതായി മനസ്സിലായി.

സംശയം ബലപ്പെട്ടതിനാല്‍ പൊലീസ് ഹുണ്‍സൂരിലേക്ക് പോകാനിരിക്കെയാണ് കൊലപാതക വിവരം ലഭിച്ചത്. കര്‍ണാടക സ്വദേശിയായ ഒരാളെയാണ് കര്‍ണാടക സാലിഗ്രാമ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിലും മോഷണത്തിലും ഇയാള്‍ക്കും ബന്ധമുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. മോഷണത്തിലും കൊലപാതകത്തിലും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയവുമുണ്ട്. അന്വേഷണസംഘം ഹുണ്‍സൂരിലെത്തിയിട്ടുണ്ട്. ദര്‍ഷിതക്ക് രണ്ടരവയസ്സുള്ള മകളുണ്ട്. കുട്ടിയെ ഹുണ്‍സൂരിലെ വീട്ടിലാക്കിയാണ് ദര്‍ഷിത സുഹൃത്തിനൊപ്പം പോയതെന്നാണ് വിവരം.

രാവിലെ ക്ഷേത്രത്തില്‍ പോയതിന്‌ശേഷം ലോഡ്ജില്‍ റൂമെടുത്തു. ഇതിന് ശേഷം പുറത്ത്‌പോയി താന്‍ ഭക്ഷണം വാങ്ങിതിരിച്ചുവന്നപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കാണുന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിട്ടുള്ളത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ ്‌കൊല ചെയ്തത് സിദ്ധരാജു തന്നെയാണെന്ന് വ്യക്തമായത്.

Tags:    

Similar News