പലതവണ കെട്ടിപ്പിടിച്ചു ചുംബിച്ചു; പരിശോധനയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു; സ്വകാര്യ സമയം ചെലവഴിക്കാൻ ഹോട്ടലിൽ മുറി എടുക്കാമെന്ന് 56കാരനായ ഡോക്ടർ; സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ 21-കാരിയോട് ലൈംഗികാതിക്രമം; പിടിയിലായത് ത്വക്ക് രോഗ വിദഗ്ധൻ
ബെംഗളൂരു: സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ 21-കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ത്വക്ക് രോഗ വിദഗ്ധൻ അറസ്റിൽ. ഡോ. പ്രവീൺ (56) ആണ് അറസ്റ്റിലായത്. സെൻട്രൽ ബെംഗളൂരുവിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സംഭവം. ഇയാളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. സാധാരണയായി യുവതി ചികിത്സയ്ക്കായി അച്ഛനൊപ്പമാണ് ക്ലിനിക്കിൽ പോയിരുന്നത്. എന്നാൽ, അന്ന് അച്ഛന് കൂടെ വരാൻ സാധിച്ചില്ല. ത്വക്കിലെ അണുബാധ പരിശോധിക്കാനാണെന്ന് പറഞ്ഞ് ഡോക്ടർ യുവതിയെ അനുചിതമായി സ്പർശിക്കുകയും ഇത് ഏകദേശം മുപ്പത് മിനിറ്റോളം തുടരുകയും ചെയ്തതായാണ് പരാതിയുടെ ഉള്ളടക്കം.
തടയാൻ ശ്രമിച്ചെങ്കിലും ഡോക്ടർ യുവതിയെ പലതവണ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തതായും പറയപ്പെടുന്നു. പരിശോധനയുടെ ഭാഗമാണെന്ന് പറഞ്ഞ് വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിക്കുകയും, സ്വകാര്യമായി സമയം ചെലവഴിക്കാൻ ഹോട്ടലിൽ മുറി എടുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്.
സംഭവം അറിഞ്ഞതിനെ തുടർന്ന് യുവതിയുടെ കുടുംബവും പ്രദേശവാസികളും ക്ലിനിക്കിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൻ്റെ പ്രവൃത്തികൾ യുവതി തെറ്റിദ്ധരിച്ചതാണെന്നാണ് ഡോക്ടറുടെ വിശദീകരണം.