ദിയ ഗര്‍ഭിണിയായപ്പോള്‍ ജീവനക്കാരെ വിശ്വസിച്ചു സ്ഥാപനത്തിലേക്ക് പോയില്ല; അവസരം മുതലാക്കി ക്യൂആര്‍ കോഡ് മാറ്റി തട്ടിയത് 69 ലക്ഷം; കേസില്‍ പോലീസ് തുടര്‍നടപടികള്‍ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം; കുറ്റസമ്മതത്തിന്റെ അടക്കം തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് അന്വേഷണത്തില്‍ മെല്ലേപ്പോക്കെന്ന വിമര്‍ശനം ശക്തം
ദിയ ഗര്‍ഭിണിയായപ്പോള്‍ ജീവനക്കാരെ വിശ്വസിച്ചു സ്ഥാപനത്തിലേക്ക് പോയില്ല
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയാ കൃഷ്ണ നടത്തുന്ന ആഭരണ വില്‍പ്പനശാലയില്‍നിന്ന് ജീവനക്കാര്‍ പണംതട്ടിയെന്ന പരാതിയിലെ പോലീസ് അന്വേഷണത്തില്‍ വിമര്‍ശനം. കൃത്യമായ തെളിവുകള്‍ ഉള്ള കേസില്‍ പോലീസ് മെല്ലേപ്പോക്കിലാണെന്ന ആരോപണമാണ് പൊതുസമൂഹത്തില്‍ ഉയരുന്നത്. പോലീസിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിധത്തില്‍ ഈ വിഷയം മാറിയിട്ടുണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
കേസില്‍ ആദ്യം മോഷണം പരാതി തെളിവുകള്‍ സഹിതം നല്‍കിയത് കൃഷ്ണകുമാര്‍ ആണെങ്കിലും കൗണ്ടര്‍ കേസില്‍ അടക്കം നടപടികളുമായി മുന്നോട്ടു പോകാന്‍ പോലീസ് അമിത താല്‍പ്പര്യം കാണിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം. ഇപ്പോഴും ഇരുവിഭാഗത്തിനെതിരേയും അന്വേഷണം തുടരുകയാണ് എന്നാണ് മ്യൂസിയം പോലീസിന്റെ വാദം. കൃഷ്ണകുമാറും, കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരേ ജീവനക്കാരും പരാതിനല്‍കിയിരുന്നു. ദിയാ കൃഷ്ണ കവടിയാറില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരേ സാമ്പത്തിക തട്ടിപ്പാരോപിച്ച് ജൂണ്‍ മൂന്നിനാണ് കൃഷ്ണകുമാര്‍ പരാതിനല്‍കിയത്. തുടര്‍ന്ന് വിനീത, ദിവ്യ, രാധാകുമാരി, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.
ഉപഭോക്താക്കള്‍ക്ക് സ്ഥാപനത്തിലെ ക്യുആര്‍ കോഡിനുപകരം സ്വന്തം അക്കൗണ്ടിലെ ക്യുആര്‍ കോഡ് നല്‍കി 69 ലക്ഷം തട്ടിപ്പുനടത്തിയെന്നാണ് കേസ്. ഇത് ശരിവെക്കുന്ന തെളിവുകള്‍ അടക്കം കൃഷ്ണകുമാര്‍ പരാതി നല്‍കിയത്. തട്ടിപ്പ് കണ്ടെത്തിയപ്പോള്‍ ഇത് ചോദ്യംചെയ്ത ദിയയെ ആദര്‍ശ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കൃഷ്ണകുമാറിന്റെയും മകളുടെയുംപേരിലും പോലീസ് കേസെടുത്തിരുന്നു.
അതേസമയം ജീവനക്കാരുടെയും ദിയയുടെയും അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിക്കുകയാണ് പോലീസ്. സ്ഥാപനത്തിനുവേണ്ടി ഓഡിറ്റിങ് നടത്തുന്ന സ്വകാര്യസ്ഥാപനത്തോട് എത്രയുംവേഗം ഇത് പൂര്‍ത്തിയാക്കാന്‍ പോലീസ് ആവശ്യപ്പെടും. സംശയമുള്ളപക്ഷം സര്‍ക്കാര്‍തലത്തില്‍ ഓഡിറ്റിങ്ങിനുള്ള നടപടികള്‍ സ്വീകരിക്കും. കൃഷ്ണകുമാറിന്റെയും മകളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നാണ് വാദം. ഇതേസമയം നിസ്സാരമായ ചെയ്യേണ്ട കാര്യത്തില്‍ പോലും പോലീസ് നടപടികള്‍ വിഷയം നീണ്ടു പോകാന്‍ ഇടയാക്കുന്നു എന്നാണ് വിമര്‍ശനം.
തന്റെ മകളുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ അവരുടെ ക്യുആര്‍ കോഡ് വഴി പണം സ്വീകരിച്ച് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്നും അവര്‍ ആ കുറ്റം സമ്മതിച്ചതാണെന്നും നടന്‍ ജി. കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നു. മകള്‍ ദിയ ഗര്‍ഭിണിയായപ്പോള്‍ സ്ഥാപനത്തിലേക്ക് എന്നും പോകാന്‍ കഴിയാതെയായി. കാര്യങ്ങള്‍ നോക്കിയിരുന്ന മൂന്ന് ജീവനക്കാരികള്‍ സ്ഥാപനത്തിന്റെ ക്യുആര്‍ കോഡ് തകരാറിലാണെന്നു ധരിപ്പിച്ച് ഇടപാടുകാരില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം വാങ്ങിക്കുകയായിരുന്നുവെന്നും ദിയ പറഞ്ഞു.
ദിയയുടെ ഒരു സുഹൃത്ത് സ്ഥാപനത്തിലെത്തിയപ്പോള്‍ സംശയംതോന്നി വിളിച്ചുപറഞ്ഞപ്പോഴാണ് ഞങ്ങള്‍ തട്ടിപ്പ് അറിയുന്നത്. 69 ലക്ഷംരൂപ തട്ടിച്ചതായി മനസ്സിലായി. ഇക്കാര്യം ചോദിച്ചതോടെ മൂന്നുപേരും ജോലി മതിയാക്കി പോയി. പോലീസില്‍ പരാതികൊടുക്കുമെന്ന് അറിയിച്ചതോടെ മൂന്നുപേരും ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴെവരുകയും പണമെടുത്തിട്ടുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. മൂന്നുമണിക്കൂറിനകം 8.82 ലക്ഷംരൂപ കൊണ്ടുതരുകയും ചെയ്തു.
അന്ന് രാത്രി ഇതില്‍ ഒരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ദിയയെ വിളിച്ച് കാശ് തരാനാകില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി. അടുത്തദിവസം ഞങ്ങള്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതികൊടുത്തു. ഇതറിഞ്ഞ്, ഇവരെയും ഭര്‍ത്താക്കന്മാരെയും ഞങ്ങള്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ച് പണം വാങ്ങിയെന്ന് അവര്‍ മ്യൂസിയം പോലീസില്‍ കൗണ്ടര്‍ കേസ് കൊടുക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടുണ്ട്. നീതി കിട്ടുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു.
'ജീവനക്കാരികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചാല്‍ തീരുന്ന വിഷയമേ ഇവിടുള്ളൂ. പണം എടുത്തിട്ടുണ്ടെന്നാണ് അവര്‍ തന്നെ പറയുന്നത്. എന്തുകൊണ്ടാണ് പോലീസ് ഇത് അന്വേഷിക്കാത്തത്. പോലീസ് സംവിധാനം ശരിയായാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ചില ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇതില്‍ കാണുന്നത്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ചിലപ്പോള്‍ രാഷ്ട്രീയപരമായി വ്യത്യസ്തമായി ചിന്തിക്കുന്ന വ്യക്തിയാകാം അദ്ദേഹം. ഇതില്‍ മതവും രാഷ്ട്രീയവും ഒന്നും കലര്‍ത്താന്‍ പാടില്ല. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യൂണിഫോമില്‍ വരുമ്പോള്‍ അദ്ദേഹം നിഷ്പക്ഷമായി വേണം അന്വേഷിക്കണം. വാദി ഞങ്ങളാണ്. ഞങ്ങള്‍ നല്‍കിയ പരാതിയിന്മേല്‍ കൗണ്ടര്‍ കേസ് ആണ് അവര്‍ നല്‍കിയത്. എന്നാല്‍, അതിന് പിന്നാലെയാണ് ഇപ്പോഴുള്ള ഈ നടപടിയൊക്കെയുണ്ടാകുന്നത്.
കൃത്യമായി കുഴപ്പമുണ്ടെന്ന് മനസ്സിലായപ്പോള്‍ അവര്‍ ജാതി കാര്‍ഡ് എടുത്ത് ഉപയോഗിച്ചു. മത്സ്യത്തൊഴിലാളികളുടെ മേഖലയായ വലിയതുറ വരുന്ന പ്രദേശത്താണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷവും അവിടെയാണ് പ്രവര്‍ത്തിച്ചത്. മക്കള്‍ ജാതിയും മതവും നോക്കിയല്ല ജോലിക്ക് ആളുകളെ എടുക്കുന്നത്. ജനങ്ങള്‍ക്ക് മതവും ജാതിയും തിരിച്ചറിയില്ല. ഇന്നേവരെ ജാതിയോ മതവോ നോക്കിയല്ല ആളുകളെ ജോലിക്കെടുത്തത്.
ഞങ്ങള്‍ വിവാഹംചെയ്തത് ജാതി നോക്കാതെയാണ്. മക്കള്‍ വിവാഹംചെയ്തിരിക്കുന്നതും അങ്ങിനെയാണ്. മറ്റ് മക്കള്‍ ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നും അറിയില്ല. തീര്‍ത്തും ജീവിതത്തില്‍ ജാതിയും മതവും ചിന്തിച്ചിട്ടില്ല', കൃഷ്ണകുമാര്‍ പറഞ്ഞു. ശനിയാഴ്ചയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തത്. ദിയ കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലുള്ള 'ഒ ബൈ ഓസി' എന്ന ആഭരണക്കടയിലെ ജീവനക്കാരുടെ പരാതിയിലായിരുന്നു ഇത്. പിന്നാലെ, കൃഷ്ണകുമാറുംജീവനക്കാരും പരസ്പരം ആരോപണമുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.