വിജിലന്‍സിന്റെ നോട്ടീസിന് ഇഡി മറുപടി നല്‍കില്ല; കേസിന്റെ അന്വേഷണ വിവരങ്ങള്‍ തേടുന്നത് അഴിമതി കേസ് അട്ടിമറിക്കാനുള്ള കുതന്ത്രമെന്ന് വിലയിരുത്തല്‍; വിജിലന്‍സ് പ്രമുഖരുടെ സ്വത്തുക്കളില്‍ കേന്ദ്ര ഏജന്‍സിയുടെ രഹസ്യാന്വേഷണം; ഇഡിക്കെതിരെ കൂടുതല്‍ കേസെടുക്കാന്‍ പിണറായി പോലീസും; ഇഡി-വിജിലന്‍സ് പോര് പുതിയ തലത്തിലേക്ക്

Update: 2025-06-05 02:00 GMT

കൊച്ചി: കേസ് ഒതുക്കാന്‍ കശുവണ്ടി വ്യവസായിയില്‍നിന്ന് രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സഹകരിക്കില്ല. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഇത്. തെളിവുകളൊന്നും ഇഡി കൈമാറില്ല. ഈ സാഹചര്യത്തിലാണ് കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ രണ്ടാമത്തെ നോട്ടീസിനും ഇഡി മറുപടി നല്‍കാത്തത്.

നോട്ടീസിന് ഇഡിയില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന വിജിലന്‍സ് മധ്യമേഖല എസ്പി എസ് ശശിധരന്‍ പറഞ്ഞു. കശുവണ്ടിവ്യവസായിക്കെതിരെ എടുത്ത കേസ്, ഇദ്ദേഹത്തിന് അയച്ച സമന്‍സ് തുടങ്ങിയ വിവരങ്ങളാണ് ഇഡിയില്‍നിന്ന് വിജിലന്‍സ് സംഘം രണ്ടുതവണയും ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസ് നിര്‍ദ്ദേശ പ്രകാരമാണ് ഇഡി കേസെടുത്തത്. ഇതിന്റെ വിവരങ്ങള്‍ ഇഡിയോട് തന്നെ ചോദിക്കുന്നത് പരിഹാസമാണെന്നാണ് ഇഡിയുടെ നിലപാട്. കശുവണ്ടി വ്യവസായിയുടെ പോലീസ് കേസ് എല്ലാ അര്‍ത്ഥത്തിലും അട്ടിമറിച്ചുവെന്നും ഇഡി സംശയിക്കുന്നു. ഇതിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തും. അതിനിടെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സമാനപരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് നീക്കമാരംഭിച്ചു. പുതിയ പരാതികളില്‍ വസ്തുതകളുണ്ടെന്ന, പ്രാഥമിക പരിശോധനയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇഡി നല്‍കിയ സമന്‍സ് പരാതിക്കാരനില്‍ നിന്നും വിജിലന്‍സിന് കിട്ടിയിട്ടുണ്ട്. എന്നിട്ടും ഇഡിയോട് ആവശ്യപ്പെടുന്നു. ഇതെല്ലാം വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള വിജിലന്‍സ് നീക്കമാണെന്നും സൂചനയുണ്ട്. അതിനിടെ സംസ്ഥാന വിജിലന്‍സിലെ പ്രമുഖരുടെ സ്വത്തുക്കളില്‍ കേന്ദ്ര ഏജന്‍സികളും പരിശോധന തുടങ്ങിയിട്ടുണ്ട്. പലരും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

കൈക്കൂലിക്കേസിലെ ഒന്നാംപ്രതി ഇഡി അസി. ഡയറക്ടര്‍ ശേഖര്‍കുമാറിന്റെ അറസ്റ്റ് 11 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ 11ന് പരിഗണിക്കും. അന്വേഷണത്തിനായി വിജിലന്‍സ് സംഘം വീണ്ടും മഹാരാഷ്ട്രയിലേക്ക് പോകും. താനെയിലെ ബോറോ കമോഡിറ്റീസ് കമ്പനിയുടെ അക്കൗണ്ടിലാണ് കൈക്കൂലിപ്പണം നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിരുന്നു. താനെയില്‍ ഇങ്ങനെ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമായി. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് വിജിലന്‍സ് നീക്കം. കൈക്കൂലി കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസില്‍ നേരിട്ടെത്തി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ കൊഴുപ്പിച്ചിരുന്നു. കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന് എതിരായ ഇഡി കേസുകളുടെ രേഖകളാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനീഷ് ബാബുവിന്റെ കേസുകളുമായി ബന്ധപ്പെട്ട് എന്തൊക്കെ അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ഇഡി ഓഫീസില്‍ നടന്നിരിക്കുന്നത് എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്.

ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാംപ്രതിയായ കേസില്‍, ഇയാളടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. അനീഷിന്റെ കേസുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത് എന്നാണ് കേസ്, അതുകൊണ്ടുതന്നെ ഈ കേസിലെ കൂടുതല്‍ രേഖകള്‍ ആവശ്യമാണ് എന്നുകാണിച്ചാണ് വിജിലന്‍സ് ഇഡി ഓഫീസിലെത്തിയത്. അനീഷിനെ എത്രതവണ വിളിച്ചുവരുത്തി, മൊഴിയുടെ വിശദാംശങ്ങള്‍ എന്നിവയടങ്ങിയ രേഖകളാണ് വിജിലന്‍സിന് ആവശ്യം. ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ, അനീഷിനെതിരായ കേസുകളുടെ അന്വേഷണം എത്രത്തോളമായിരുന്നു എന്നും, ഇയാളോട് കൈക്കൂലി ആവശ്യപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നുവോ എന്നും അറിയാന്‍ സാധിക്കുകയുള്ളൂവെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ അന്വേഷണ വിവരങ്ങള്‍ വിജിലന്‍സ് തേടുന്നത് അനീഷ് ബാബു കേസിനെ ബാധിക്കുമെന്നാണ് ഇഡി നിലപാട്.

ഓഫീസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്ക് വേണ്ട രേഖകളുടേയും തെളിവുകളുടേയും ഒരു ലിസ്റ്റ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള നീക്കമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. നിയമപരമായി ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ രേഖകള്‍ ഔദ്യോഗികമായി ആവശ്യപ്പെടുകയാണ് വിജിലന്‍സ് ചെയ്തിരിക്കുന്നത്.

Tags:    

Similar News